പത്തനംതിട്ട: പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ തമിഴ് നാട്ടിൽ നിന്നും കൂടൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. 16കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി അടൂർ ഏനാദിമംഗലം സ്വദേശി അനിതയുടെ മകൻ അഭിജിത് (20) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞവർഷമാണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. മാതാവ് ജോലിക്ക് പോയസമയത്തുമാണ് പെൺകുട്ടിയെ യുവാവ് പീഡനത്തിനിരയാക്കിയത്.
തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും, 2021 ഒക്ടോബർ 25ന് പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ഡി എൻ എ പരിശോധനയ്ക്ക് വേണ്ട നടപടികളും സ്വീകരിച്ചു. കൂടൽ പോലീസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാറാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കേരളം വിട്ട പ്രതി, ആന്ധ്രാപ്രദേശിൽ പിതാവ് താമസിക്കുന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം, സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷനുകൾ മനസ്സിലാക്കിയ പോലീസ് സംഘം അവിടേക്ക് നീങ്ങുമ്പോഴേക്കും പ്രതി അവിടെ നിന്നും മുങ്ങിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഫോൺ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം പുരോഗമിക്കവെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. പോലീസ് അവിടെയെത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, വിദഗ്ദ്ധമായി കബളിപ്പിച്ച് രക്ഷപ്പെട്ടു. ആന്ധ്രയിലും തമിഴ്നാട്ടിലുമായി മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതി, പോലീസ് സംഘത്തിന്റെ വലയിൽ ബുധനാഴ്ച്ച ഉച്ചയോടെ കുടുങ്ങുകയായിരുന്നു. തുടർന്ന് തമിഴ്നാട്ടിൽനിന്നും കൂടലിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തെളിവിനായി പിടിച്ചെടുത്തു. വൈദ്യപരിശോധനയും നടത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.