ആപ്പ്ജില്ല

ലേബർ ഓഫീസർ സാക്ഷി, നേതാക്കളും മാനേജ്‌മെൻ്റും കരാറിൽ; ഹാരിസൺ പ്ലാൻ്റേഷനിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമോ? വീഡിയോ കാണാം

പത്തനംതിട്ട ജില്ലയിലെ ഹാരിസൺ പ്ലാന്റേഷനുകളിലെ തൊഴിൽ തർക്കം ഒത്തുതീർന്നു. മാനേജ്‌മെന്റും യൂണിയൻ നേതാക്കളും തമ്മിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പ്. ലേബർ ഓഫീസറുടെ സാന്നിധ്യത്തിത്തിലായിരുന്നു ചർച്ച.

Samayam Malayalam 26 Nov 2021, 8:08 pm
പത്തനംതിട്ട: ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ മാനേജ്‌മെന്റും യൂണിയൻ നേതാക്കളും കൈ കൊടുത്തതോടെ പത്തനംതിട്ട ജില്ലയിലെ ഹാരിസൺ പ്ലാന്റേഷനുകളിലെ തൊഴിൽ തർക്കം ഒത്തുതീർന്നു. താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താമെന്നതാണത്രേ കരാർ. എന്നാൽ ഇതിൻ്റെ പ്രയോജനം എത്ര പേർക്ക് ലഭിക്കും എന്നതിലാണ് ആശങ്ക. ഇക്കാര്യം ചർച്ചയിൽ പങ്കെടുത്തവർ ആരും കൃത്യമായി വെളിപ്പെടുത്തുന്നുമില്ല. ഇതോടെ ഒത്തുതീർപ്പ് പ്രഹസനമോ എന്നും ചോദിക്കുന്നവരുണ്ട്.
Samayam Malayalam report on contract between harrison plantation management and union leaders in pathanamthitta
ലേബർ ഓഫീസർ സാക്ഷി, നേതാക്കളും മാനേജ്‌മെൻ്റും കരാറിൽ; ഹാരിസൺ പ്ലാൻ്റേഷനിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമോ? വീഡിയോ കാണാം



​മാനേജ്മെൻ്റിനെതിരെ തൊഴിലാളികൾ

ഹാരിസൺ മലയാളം ലിമിറ്റഡ് കല്ലേലി എസ്റ്റേറ്റിൽ കഴിഞ്ഞ 10 വർഷക്കാലമായി പണിയെടുക്കുന്ന താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന സമരം രണ്ട് മാസത്തിലധികം പിന്നിട്ടപ്പോഴാണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. മാനേജ്മെന്റ് നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്ന് നേരത്തെ തൊഴിലാളി സംഘടനകൾ ആരോപിച്ചിരുന്നു. തലമുറകളായി ജോലി ചെയ്ത് കൊണ്ട് ഇരിക്കുന്ന തൊഴിലാളി കുടുബങ്ങളാണ് ഇവിടെ ഉള്ളത്. എന്നാൽ ഇപ്പോൾ ഇവർക്ക് ലഭിക്കേണ്ട പല തൊഴിലും കമ്പനി ഇടവിളയായി നൽകിയിട്ടുള്ള പൈനാപ്പിൾ കൃഷിയുടെ മറവിൽ ഇല്ലാതെ ആക്കുവാൻ ശ്രമിക്കുന്നതായും ഇവർ ആരോപിക്കുന്നു. ഇതിനെതിരെ എസ്റ്റേറ്റിലെ എല്ലാ തൊഴിലാളികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പണിമുടക്ക് സമരം നടത്തുവാൻ സംയുക്ത സമരസമിതി തീരുമാനിച്ചിരുന്നു.

കരാർ വിവരങ്ങൾ വെളിപ്പെടുത്തിയില്ല

പത്തനംതിട്ട ജില്ലയിലെ ളാഹ, കോന്നി കല്ലേലി തോട്ടത്തിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യം ഉന്നയിച്ചുകൊണ്ട് താൽക്കാലിക തൊഴിലാളികളെ അണിനിരത്തി തൊഴിലാളി യൂണിയനുകൾ സംയുക്തമായി സമരം നടത്തി വരുകയായിരുന്നു. ഇതേ തുടർന്നാണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്. സമരം അവസാനിപ്പിച്ചെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും കരാർ വിവരങ്ങൾ വെളിപ്പെടുത്തിക്കുന്നത് സംശയങ്ങൾക്ക് ഇട നൽകുന്നതായി തൊഴിലാളികൾ പറയുന്നു.

​ലേബർ ഓഫീസറുടെ പത്രക്കുറിപ്പ്

എന്നാൽ ളാഹ, കോന്നി കല്ലേലി തോട്ടത്തിലെ എത്ര താൽകാലിക തൊഴിലാളികൾ ഉണ്ടന്നോ ഇവരിൽ എത്ര പേരെ സ്ഥിരപ്പെടുത്തുമെന്നോ ആരും പറയുന്നില്ല. ഔദ്യോഗിക അറിയിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. പത്തനംതിട്ട ജില്ലാ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് ളാഹ, കോന്നി കല്ലേലി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു എന്ന് മാത്രമാണ് ജില്ലാ ലേബർ ഓഫീസറുടെ പത്രക്കുറിപ്പ്. തൊഴിലുടമ പ്രതിനിധികളായി സി ആർ രഘു (ജനറൽ മാനേജർ), ഷിജോയ് തോമസ് (മാനേജർ) എന്നിവരും തൊഴിലാളി യൂണിയൻ പ്രതിനിധികളായി ഇളമണ്ണൂർ രവി, മോഹൻകുമാർ, പി കെ ഗോപി, എ എസ് രഘുനാഥ്, ജ്യോതിഷ്‌ കുമാർ മലയാലപ്പുഴ, അങ്ങാടിക്കൽ വിജയകുമാർ, വി കെ വാസുദേവൻ തുടങ്ങയവരും ചർച്ചയിൽ പങ്കെടുത്തു

തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിൽ

കോന്നി കല്ലേലി തോട്ടത്തിൽ മാത്രം അൻപതോളം താല്ക്കാലിക തൊഴിലാളികൾ ഉണ്ട് എന്നായിരുന്നു യൂണിയൻ നേതാക്കൾ പറഞ്ഞിരുന്നത്. ഇവരെ പൂർണമായും സ്ഥിരപെടുത്തുമോ എന്ന് ഉത്തരവ് വ്യക്തമാക്കുന്നില്ല. ളാഹ തോട്ടത്തിലെയും സ്ഥിതി മറ്റൊന്നല്ല. ഈ തോട്ടങ്ങളിലെ താത്ക്കാലിക തൊഴിലാളികളുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഇതിന് പിന്നാലെ കൊവിഡും ലോക്ക് ഡൗണും കൂടി വന്നതോടെ കൂടുതൽ ദുരിതത്തിലായി. താമസിക്കുന്ന ലയങ്ങൾ എല്ലാം ചോർന്നൊലിച്ചു കിടക്കുന്നു. പലതിന്റെയും ഭിത്തികൾ തകർന്ന് തുടങ്ങി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൃത്യമായ തൊഴിലോ വരുമാനമോ ഇല്ലാത്ത ഇവരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടർന്നാണ് സംയുക്തമായി സമരം നടത്തിയത്. അതിൻ്റെ അന്തിമ ഫലം അറിയാൻ ഇനിയും എത്ര നാൾ കാത്തിരിക്കണം.

Video-ഹാരിസണിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമോ?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്