ആപ്പ്ജില്ല

പണം ചോദിച്ചെത്തുന്നത് നിരവധി പേർ, കൊടുക്കാൻ നിവൃത്തിയില്ലാതെ ബാങ്ക്; മൈലപ്ര സഹകരണ ബാങ്ക് മുൻ സെക്രട്ടറി പ്രതി, തട്ടിപ്പിന്‍റെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച്

നിരവധി നിക്ഷേപകർ മൈലപ്ര സഹകരണബാങ്കിൽ പണം ആവശ്യപ്പെട്ട് ദിനംപ്രതി എത്തുന്നതിന് പിന്നാലെ സാമ്പത്തിക തിരിമറിയുടെ അന്വേഷണം ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്. അടൂർ ക്രൈം ബ്രാഞ്ച് ഓഫീസാണ് അന്വേഷണം നടത്തുന്നത്. എത്ര വലിയ തുകയാണ് നിക്ഷേപിച്ചിട്ടുള്ളതെങ്കിലും 2000 മുതൽ 5000 രൂപ വരെ മാത്രമേ ഇപ്പോൾ നൽകാൻ കഴിയൂ എന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ നിക്ഷേപകരോട് പറയുന്നത്.

Contributed byNilin Mathews | Samayam Malayalam 13 Aug 2022, 12:55 pm
പത്തനംതിട്ട: നിക്ഷേപകർക്ക് പണം മടക്കി നല്കാൻ കഴിയാത്ത മൈലപ്ര സർവീസ് സഹകരണ ബാങ്കിനെതിരെയുള്ള അന്വേഷണം ഏറ്റെടുത്ത് ക്രൈം ബ്രാഞ്ച്. അടൂർ ക്രൈം ബ്രാഞ്ച് ഓഫീസിനു കീഴിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. നിക്ഷേപകരും സംസ്ഥാന സഹകരണവകുപ്പും ബാങ്ക് പ്രസിഡന്റും നൽകിയ പരാതികൾ ഹൈക്കോടതിയിൽ നിലനിൽക്കെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം.
Samayam Malayalam report on crime branch onvestigation in mylapra cooperative bank issue
പണം ചോദിച്ചെത്തുന്നത് നിരവധി പേർ, കൊടുക്കാൻ നിവൃത്തിയില്ലാതെ ബാങ്ക്; മൈലപ്ര സഹകരണ ബാങ്ക് മുൻ സെക്രട്ടറി പ്രതി, തട്ടിപ്പിന്‍റെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച്


​കണക്കുകൾ പരിശോധിച്ച് തുടങ്ങി


കേസുകളും അന്വേഷണവും നടക്കുമ്പോഴും നിരവധി നിക്ഷേപകരാണ് ദിവസേന ബാങ്കിൽ എത്തി പണം ആവശ്യപ്പെടുന്നത്. സി.പി.എം ഏരിയ കമ്മറ്റി അംഗമായ ബാങ്ക് പ്രസിഡണ്ട് രാജി വയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടെങ്കിലും നടക്കാതെ വന്നതോടെ ലോക്കൽ സെക്രട്ടറി സാജു മണിദാസ് രാജിവച്ചു. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് ബാങ്കിന് മുൻപിൽ ദിവസേനെ അരങ്ങേറുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന അടൂരിലെ ക്രൈംബ്രാഞ്ച് തിരിമറിയുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. അതിനിടെ, മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്ഐആർ തയ്യാറാക്കി.

​നാല് കോടിയുടെ തട്ടിപ്പ്

4 കോടി രൂപയുടെ തട്ടിപ്പാണ് ക്രൈംബ്രാഞ്ച് ആദ്യ ഘട്ടത്തിൽ അന്വേഷിക്കുന്നത്. മൊത്തം 33 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായാണ് സഹകരണ അസിസ്റ്റന്‍റ് റജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. പണം തിരികെ ലഭിക്കാനായി ബാങ്കിനു മുൻപിൽ വീണ്ടും നിക്ഷേപകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ജപ്തിയിൽ എത്തിയ വായ്പകൾ തിരിച്ചുപിടിക്കാൻ ജാമ്യവസ്തുക്കളുടെ ലേലം പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ഭൂമി ലേലത്തിലൂടെ വിറ്റഴിക്കാൻ സഹകരണ വകുപ്പ് നടത്തിയ ശ്രമം ലേലം പിടിക്കാൻ ആരും വരാത്തത് മൂലമാണ് നടക്കാതെ പോയത്.

​സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തതിൽ കാര്യമില്ല

കുറഞ്ഞത് 100 പേർ എങ്കിലും ഓരോ ദിവസവും പണം പിൻവലിക്കാനായി ബാങ്കിൽ എതുന്നുണ്ട് . നിക്ഷേപം എത്ര ആയാലും പരമാവധി 2000 മുതൽ 5000 രൂപ വരെ മാത്രമേ ഇപ്പോൾ നല്കാൻ കഴിയൂ എന്നാണ് ജീവനക്കാർ പറയുന്നത്. ഇത് പ്രതിഷേധത്തിനും വാക്കേറ്റത്തിനും വരെ കാരണമാകുന്നുണ്ട്. ബാങ്ക് സെക്രട്ടറിയെ ഭരണ സമതി സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് സഹകാരികൾ പറയുന്നത്. ബാങ്കിന്റെ അവസ്ഥ മോശമാണെന്ന് കാണിച്ച് ലഭിച്ച പരാതികളിൽ സഹകരണ നിയമം അനുസരിച്ച് ജോയിന്റ് റജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ പ്രാഥമിക ഘട്ടത്തിൽ തന്നെ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിടാൻ നോട്ടീസ് നൽകിയെങ്കിലും ഇത് നൽകാതെ ഭരണസമിതി ഹൈക്കോടതിയിൽ നിന്നു സ്റ്റേ ഉത്തരവ് വാങ്ങി.

​പണം തിരികെ നൽകുമെന്ന് പ്രസിഡന്‍റ്

സ്റ്റേ ഉത്തരവിനെതിരെ സഹകരണ ജോയിന്‍റ് റജിസ്ട്രാർ അപ്പീൽ നൽകിയതും കോടതിയുടെ പരിഗണനയിൽ ഉണ്ട്. കഴിഞ്ഞ 20 വർഷമായി 29 കോടി രൂപയുടെ നഷ്ടമാണു ബാങ്കിനുണ്ടായതെന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ബാങ്ക് പ്രസിഡന്‍റ് ജെറി ഈശോ ഉമ്മൻ പറയുന്നു. 15 കോടി രൂപയോളം പലിശ ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ 14 കോടി രൂപയുടെ നഷ്ടമാണുള്ളത്. പരിഭ്രാന്തി പരത്തി ചിലർ പ്രശ്നനങ്ങൾ ഉണ്ടാക്കുകയാണ്. ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിക്ക് നിയമാനുസൃതം 33 കോടി രൂപ നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ, കൊവിഡ് എന്നിവ കാരണം തിരിച്ചടവുകളിൽ ഉണ്ടായ കാലതാമസമാണ് പ്രതിസന്ധി ഉണ്ടെന്ന് പറയാൻ കാരമെന്നുമാണ് ഭരണസമിതിയുടെ വാദം. പണം കിട്ടുന്ന മുറയ്ക്ക് എല്ലാവരുടെയും പണം തിരികെ നൽകുമെന്ന് ഭരണസമിതി പറയുമ്പോഴും കഷ്ടപ്പെട്ടു സമ്പാദിച്ച പണം തിരികെ ലഭിക്കാൻ വേണ്ടി ബാങ്കിന് മുന്നിൽ എത്തുന്നവരുടെ നിര പിന്നെയും കൂടുകയാണ്.

ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്