പത്തനംതിട്ട: രാത്രി മഴ കനത്തതോടെ പത്തനംതിട്ട ജില്ലയിൽ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയുടെ വടക്ക് കിഴക്കൻ മേഖലകളായ എഴുമറ്റൂർ, ചുങ്കപ്പാറ എന്നിവിടങ്ങളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ട്. ചുങ്കപ്പാറയിൽ ഉണ്ടായ വെള്ളക്കെട്ട് മൂലം വാഹന ഗതാഗതം തടസപ്പെട്ടു. മരങ്ങളും കടപുഴകി. വൈദ്യുത ലൈനിലേക്ക് മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിയുകയും ചെയ്തു. ഓണ വിപണിയിലേക്ക് ഇറക്കാനുള്ള കൃഷിയും പലയിടത്തും വെള്ളത്തിലായി. തിരുവല്ല റാന്നി റോഡിൽ വെള്ളം കയറി വെണ്ണിക്കുളം വഴിയുള്ള ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരം മഴ വെള്ളത്തിൽ മുങ്ങി. കുളത്തിമുക്കിലും വെള്ളം കയറി.
ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയിലെ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലിനെയും ഉരുൾപ്പൊട്ടലുകളെയും കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട് എന്നാണ് സൂചന.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മഴ കാരണം ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ട്. നദീതീരത്തു താമസിക്കുന്നവർ മുൻ കരുതലുകൾ സ്വീകരിക്കണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദി മുറിച്ചു കടക്കുവാനോ മീൻ പിടിക്കുവാനോ പാടില്ല. നദികളിലെ മേൽപ്പാലങ്ങളിൽ കയറരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.