പത്തനംതിട്ട : അടൂർ കടമ്പനാട് സർവീസ് സഹകരണബാങ്കിൽ മുൻ ജീവനക്കാർ ക്രമക്കേട് നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി അന്വേഷണ സംഘം. കേസിൽ അറസ്റ്റിലായ മുൻ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയേയും കോടതി റിമാൻഡ് ചെയ്തു . കടമ്പനാട് അൻപത്തി അഞ്ചാം നമ്പർ മുൻ സെക്രട്ടറി കടമ്പനാട് പീസ് കോട്ടേജിൽ സണ്ണി പി.ശാമുവേൽ, മുൻ അസിസ്റ്റന്റ് സെക്രട്ടറി കടമ്പനാട് വയലിറക്കത്ത് പുത്തൻവീട്ടിൽ നിന്ന് മല്ലപ്പള്ളി കീഴ്വായ്പൂർ സ്വദേശി ലിൻസി ഐസക്കിനേയുമാണ് കോടതി റിമാൻഡ് ചെയ്തത്. യു.ഡി.എഫിൻ്റെ നേതൃത്വത്തിലാണ് ബാങ്ക് ഭരണം. തട്ടിപ്പിൽ ബാങ്കിൻ്റെ ഭരണ സമിതി അംഗങ്ങൾക്ക് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് ഏനാത്ത് പോലീസ്.
2016-17 കാലഘട്ടത്തിലാണ് ഈ ബാങ്കിൽ ചിട്ടി, കാർഷിക വായ്പ, ആധാരം പണയം വെച്ചെടുത്ത വായ്പ എന്നിവയിൽ ക്രമക്കേട് നടന്നതായി വകുപ്പ് തലത്തിലുള്ള പരിശോധനയിൽ കണ്ടെത്തിയത്. ഇതു കൂടാതെ വ്യാജ വിലാസം രേഖപ്പെടുത്തി ലോണെടുക്കൽ, ലോണിൽ പലിശ കുറച്ച് അടപ്പിച്ച് ബാങ്കിന് നഷ്ടം വരുത്തൽ, കണക്കിൽ കൃത്രിമം കാണിക്കൽ എന്നിവയും പരിശോധനയിൽ അധികൃതർ കണ്ടെത്തി . തുടർന്ന് തട്ടിപ്പ് ചുണ്ടിക്കാട്ടി സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗം ജൂനിയർ ഓഡിറ്റർ അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലാകുന്നത്.
2019-ലാണ് ഇവർക്കെതിരെ കേസെടുക്കുന്നത്. ക്രമക്കേടിന്റെ പേരിൽ ജോലിയിൽ നിന്ന് മുൻപേ തന്നെ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഏനാത്ത് പോലീസ് സ്റ്റേഷനിൽ ഇരുവരെയും വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമായിരുന്നു ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത് . റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ മൊഴി എടുത്ത ശേഷം മാത്രമായിരിക്കും ബാങ്ക് ഭരണ സമിതി അംഗങ്ങളെ പോലീസ് ചോദ്യം ചെയ്യുക. ഏനാത്ത് സി.ഐ. സുജിത്ത്, എസ്.ഐ.മാരായ സുമേഷ്, സുരേഷ് ബാബു, എ.എസ്.ഐ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.