ആപ്പ്ജില്ല

'എതിർപ്പുകളു'മായി എത്തി, ഇന്നും ഈ ആറന്മുളക്കാരന് മമ്മൂട്ടി ആശ്രയം

'എതിർപ്പുകളു'മായി ആറന്മുളയിൽ എത്തിയ മമ്മൂട്ടി പിന്നീട് ആറന്മുളക്കാരന് ആശ്രയമായി.ഇപ്പോൾ മഹാനടന് 70 വയസ് പിന്നിട്ട വേളയിൽ അന്നത്തെ ഓർമ്മകൾ പങ്ക് വയ്ക്കുകയാണ് ആറന്മുളക്കാർ.

Samayam Malayalam 10 Sept 2021, 8:49 am
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവുകളിലൊന്നായ എതിര്‍പ്പുകള്‍ എന്ന സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂർണ്ണമായും നിർവഹിച്ചത് ആറന്മുള എന്ന പൈതൃക ഗ്രാമത്തിലെ വിവിധ ഇടങ്ങളിലായിരുന്നു.
Samayam Malayalam report on mammootty movie ethirppukal its director unni and the significance of place aranmula
'എതിർപ്പുകളു'മായി എത്തി, ഇന്നും ഈ ആറന്മുളക്കാരന് മമ്മൂട്ടി ആശ്രയം



​അറിയപ്പെടുന്നത് 'എതിർപ്പുകളു'ടെ പേരിൽ

ഈ സിനിമയുടെ സൃഷ്ടാവ് ആറന്മുളക്കാരനും. മലയാളത്തിലെ അക്കാലത്തെ പ്രമുഖ താരങ്ങൾ എല്ലാം എതിർപ്പുകളിൽ മമ്മൂട്ടിക്ക് ഒപ്പമെത്തി. അക്കാലത്ത് ഒന്നാം നിരയിൽ അല്ലാതിരുന്ന മമ്മൂട്ടിക്ക് സഹനടന്‍റെ വേഷമാണ് ഉണ്ടായിരുന്നത്. ഇടയാറന്മുള,ചെറുപുഴക്കാട് ,മാലക്കര തുടങ്ങിയ ആറന്മുളയിലെ ഉൾപ്രദേശങ്ങളിലും പമ്പാ തീരത്തുമായാണ് കൂടുതൽ രംഗങ്ങളും ഷൂട്ട് ചെയ്തത്. അന്നത്തെ സംഘട്ടന ചിത്രീകരണം ഇപ്പോഴും പലരും മനസ്സിൽ കൊണ്ട് നടക്കുന്നു. അന്നത്തെ കലുങ്കും മൈതാനവുമെല്ലാം എതിർപ്പുകളുടെ പേരിലാണ് അറിയപ്പെടുന്നത്.മൈതാനം കാട് കയറിയിട്ടുണ്ട്.

​ഉണ്ണി ആറന്മുളക്ക് ആശ്രയമായി മാറി

എന്നാൽ സിനിമ ഇറങ്ങാൻ വൈകിയപ്പോൾ ഉപനായകനായിരുന്ന മമ്മൂട്ടി സൂപ്പർ സ്റ്റാറായി.ഇതോടെ കഥയിൽ പൊളിച്ചെഴുത്ത് നടത്തി മമ്മൂട്ടി നായകനുമായി. സിനിമയിൽ സംവിധാനമടക്കം ഒട്ടുമിക്ക വിഭാഗങ്ങളും കൈകാര്യം ചെയ്തത് ഉണ്ണി ആറന്മുള ആയിരുന്നു. ഈ സിനിമ കാര്യമായ വിജയം നേടിയില്ല. എന്നാൽ മമ്മൂട്ടി എന്ന നടനും ഉണ്ണി ആറന്മുളയുമായുള്ള ബന്ധം സംവിധായകൻ എന്നതിലപ്പുറം കുടുംബ ബന്ധമായി മാറി. ഇതോടെ അവശ നിലയിൽ സംവിധായകൻ എത്തിയപ്പോഴും ആശ്രയമായി മമ്മൂട്ടി എത്തി. ഇപ്പോഴും അത് തുടരുകയാണ്.

​കഥ പൊളിച്ചെഴുതി സിനിമ പൂർത്തിയാക്കി

സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ നാട്ടുകാരുമായി തികഞ്ഞ സൗഹൃദമാണ് മമ്മൂട്ടിക്ക് ഉണ്ടായിരുന്നതെന്ന് കലാ സാംസ്‌കാരിക പ്രവർത്തകനായ പ്രസാദ് പി ടൈറ്റസ് ഓർക്കുന്നു. സിനിമയോട് അഭിനിവേശമായിരുന്നു ഉണ്ണിക്ക്. മൂന്നു ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ച് സംവിധാനം ചെയ്തു. മൂന്നിനും വലിയ വിജയമൊന്നും നേടാന്‍ കഴിഞ്ഞില്ല. ജയന്‍റെ മരണം കഴിഞ്ഞ് പകരക്കാരനായി രതീഷ് തിളങ്ങി നില്‍ക്കുന്ന സമയം. രതീഷിനെ നായകനാക്കി ഉണ്ണി തന്റെ ആദ്യ ചിത്രം തുടങ്ങി-എതിര്‍പ്പുകള്‍. മമ്മൂട്ടിയായിരുന്നു ഉപനായകന്‍. സിനിമ നീണ്ടുപോയി. ഇതിനിടെ രതീഷിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു. മമ്മൂട്ടി നായക സ്ഥാനത്തേക്ക് പിച്ചവച്ചു കയറാന്‍ തുടങ്ങിയിരുന്നു. എതിര്‍പ്പുകളുടെ കഥയില്‍ മാറ്റം വരുത്തി മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് എതിര്‍പ്പുകള്‍ പൂര്‍ത്തിയാക്കിയത്.

​നായിക ഉർവശി


ഉര്‍വശി ആയിരുന്നു ചിത്രത്തിലെ നായിക. ഉര്‍വശിയുടെ ആദ്യ മലയാള ചിത്രങ്ങളിൽ ഒന്നായിരുന്നു എതിര്‍പ്പുകള്‍.1984 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിലെ ഗാനങ്ങള്‍ ഹിറ്റായി. പാട്ടുകള്‍ എഴുതിയതും ഉണ്ണിയായിരുന്നു. അതിലെ മനസൊരു മായാപ്രപഞ്ചം, പൂ നുള്ളും കാറ്റേ എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി. ടി.എസ് രാധാകൃഷ്ണജിയായിരുന്നു സംഗീത സംവിധാനം. ഇതിനും സ്വര്‍ഗത്തിനും ശേഷം വണ്ടിച്ചക്രം എന്നൊരു സിനിമ കൂടി ഉണ്ണിയുടേതായി വന്നു. പടം പൊട്ടി കടം കയറിയപ്പോള്‍ ഉണ്ണിക്ക് കുടുംബ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നു.സൈന്യത്തിലെ ജോലിയും നഷ്ടപ്പെട്ടു.

​നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു...


ജീവിത പ്രാരബ്ധം വര്‍ധിച്ചപ്പോള്‍ മമ്മൂട്ടിയെ കണ്ട് സങ്കടങ്ങള്‍ പറഞ്ഞു. വെറുതെ പണം സ്വീകരിക്കാന്‍ ഉണ്ണിയുടെ ആത്മാഭിമാനം അനുവദിച്ചില്ല. മമ്മൂട്ടിയുടെ എറണാകുളത്തെ ഓഫീസിന്‍റെ ചുമതല നല്‍കി പ്രതിമാസ ശമ്പളവും കൊടുത്തു. എന്നാല്‍ പ്രായാധിക്യ രോഗങ്ങളാല്‍ നാലു മാസത്തോളം എറണാകുളം ഉണ്ണി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി ചെലവുകള്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും വഹിച്ചു. ഇപ്പോഴും മമ്മൂട്ടിയുടെ ആ കനിവ് തുടരുകയാണ്.ഇതാണ് എതിർപ്പുകളുമായി ആറന്മുളയിൽ എത്തിയ സൂപ്പർ സ്റ്റാറിനെ ഇപ്പോഴും നല്ല മനസോടെ നാട്ടുകാർ ഓർക്കാൻ കാരണം.

'എതിർപ്പുകളു'മായി എത്തിയ മമ്മൂട്ടി ഒടുവിൽ ആറന്മുളക്കാരന് ആശ്രയമായി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്