പത്തനംതിട്ട: കൂട്ടുകാരന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിക്കാൻ പണം കണ്ടെത്താൻ പാടുപെട്ട് അന്യസംസ്ഥാന തൊഴിലാളികൾ. ചിറ്റാറിൽ ഹൃദയാഘാതം മൂലം മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ സുഹൃത്തുക്കൾ ബുദ്ധിമുട്ടുകയാണ്. വെള്ളിയാഴ്ച രാവിലെ മരിച്ച ബിഹാർ സ്വദേശി സോനാലാൽ മുഖ്യ(44) മരിച്ചത്. പഞ്ചായത്ത് അധികൃതർ ജില്ലാ ലേബർ ഓഫീസറുമായും ജില്ലാ ഭരണകൂടവുമായും മറ്റും ബന്ധപ്പെട്ടെങ്കിലും നടപടികൾ നീങ്ങിയില്ല. ബീഹാറിൽ നിന്നെത്തി ചിറ്റാറിൽ വീട് വാടകയ്ക്കെടുത്ത് സോനാലാലടക്കം നാലംഗ സംഘമാണ് കൂലിപ്പണിയിൽ ഏർപ്പെട്ടിരുന്നത്. ഇതിനിടയിലാണ് സോനാലാലിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. അധികം വൈകാതെ മൂന്നുകല്ലിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും മരണം സംഭവിച്ചു.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഭാര്യയും നാലുകുട്ടികളും മുതിർന്നവരും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന സ്രോതസായിരുന്നു സോനാലാൽ എന്ന് സുഹൃത്തുക്കൾ പറയുന്നു. ചിറ്റാറിൽനിന്ന് മൃതദേഹം പത്തനംതിട്ടയിൽ മോർച്ചറിയിൽ എത്തിച്ചത് പഞ്ചായത്തംഗത്തിന്റെ ഉത്തരവാദിത്വത്തിലാണ്. ചിറ്റാർ സർക്കാർ ആശുപത്രിയിൽ എംപി ഫണ്ടിൽ നിന്നനുവദിച്ചതാണ് ആംബലുൻസ്. എന്നാൽ ആംബുലൻസിന്റെ വാടക സ്വന്തം നിലയിൽ നൽകേണ്ട സ്ഥിതിയിലാണ് വാർഡ് മെമ്പർ. ഉറ്റവരില്ലാത്ത മൃതദേഹം പോലും സൗജന്യമായി പത്തനംതിട്ട വരെ പോലും കൊണ്ടുപോകുന്നതിന് എം.പി അനുവദിച്ച സർക്കാർ ആംബുലൻസ് മലയോര മേഖലയിൽ പ്രയോജനപ്പെടുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പിന്നെയാണ് നിരവധി സംസ്ഥാനങ്ങൾ താണ്ടി ബീഹാറിലേക്ക് മൃതദേഹം കൊണ്ടുപോകുന്നത്. എന്തായാലും സഹപ്രവർത്തകർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.