കിണറും പരിസരവും പരിശോധിച്ചു
ഇടുക്കി നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രാജ്കുമാറിൻ്റെ റീ പോസ്റ്റ്മോർട്ടം നടത്തിയ അതേ സംഘമാണ് മത്തായിയുടെ റീപോസ്റ്റ് മോർട്ടത്തിനും നേതൃത്വം നൽകിയത്. അന്തിമ റിപ്പോർട്ട് തയാറാക്കി നൽകുന്നതിന് മുൻപ് കഴിഞ്ഞ ദിവസം റീ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഈ ഡോക്ടർമാരുടെ സംഘം മത്തായിയുടെ മൃതദേഹം കാണപ്പെട്ട ഫാമിൻ്റെ സമീപത്തുള്ള കിണറും പരിസരവും വീണ്ടും പരിശോധിച്ചു റിപ്പോർട്ടിലെ കാര്യങ്ങൾ ഉറപ്പ് വരുത്തി.
വീട്ടിലെ കിണറിൽ മരിച്ച നിലയിൽ
വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലെ മെമ്മറി കാർഡ് മത്തായി തകർത്തതായി ആരോപിച്ച് 2020 ജൂലൈ 28ന് നാലു മണിയോടെയാണ് വീട്ടിൽ ഉറങ്ങുകയായിരുന്ന മത്തായിയെ വനപാലകർ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടു പോയത്. അന്ന് വൈകുന്നേരം ആറു മണിയോടെ ഫാമിനോട് ചേർന്നുള്ള കുടുംബ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിലാണ് പിന്നീട് മത്തായിയെ നാട്ടുകാരും വീട്ടുകാരും കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മത്തായിയുടെ മൃതദ്ദേഹം സംസ്കരിക്കാതെ ഭാര്യ നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. അതു വരെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കേസ് സിബിഐയ്ക്ക് കൈമാറിയതിനു ശേഷം റീ പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മറവ് ചെയ്തത്.
ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി
നിരവധി പേരിൽ നിന്ന് തെളിവുകൾ ശേഖരിച്ച സിബി ഐ ടീം ആയിരത്തോളം പേജുകൾ ഉൾപ്പെടുന്ന അന്വേഷണ റിപ്പോർട്ടാണ് സമർപ്പിക്കുന്നത് എന്നാണ് പുറത്തു വരുന്ന സൂചന. മനഃപൂർവമല്ലാത്ത നരഹത്യ , തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടുക ഉൾപ്പടെ പന്ത്രണ്ട് വകുപ്പുകളിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ സംഘം കേസെടുത്തിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എഫ് ഐ ആർ ഉൾപ്പടെ വ്യാജമായി നിർമിച്ച് അത് യഥാർത്ഥ രേഖയെന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്തതുൾപ്പടെ ഗുരുതര ക്രമക്കേടുകളും സിബിഐ സംഘം കണ്ടെത്തുകയുണ്ടായി. അതേ സമയം കേസിൽ പ്രതിസ്ഥാനത്തുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും മത്തായി അവസാനമായി ഉപയോഗിച്ചു വന്നിരുന്ന മൊബൈൽ ഉൾപ്പടെയുള്ള കേസിനെ സ്വാധീനിക നിർണായക തെളിവുകൾ സിബിഐയ്ക്ക് ലഭിച്ചതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
സിബിഐ അന്വേഷണം
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ മത്തായിയുടെ വീട്ടുകാർ രംഗത്ത് വന്നിരുന്നു. എന്നാൽ സിബിഐയുടെ അന്വേഷണം ശരിയായ ദിശയിലാണെന്നു മത്തായിയുടെ കുടുംബം സമ്മതിക്കുന്നു. മത്തായി കിണറ്റിലേക്ക് സ്വയമേ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും അതല്ല മത്തായിയെ മനപൂർവ്വം തള്ളിയിട്ട് കൊന്നുവെന്ന് മത്തായിയുടെ ബന്ധുക്കളും ആരോപിക്കുന്ന കേസിൽ മത്തായിയുടെ ദുരുഹ മരണം കൊലപാതകമാണെന്നു തെളിയിക്കാൻ സിബിഐയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് മത്തായിയുടെ കുടുംബം. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നും മറ്റൊരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്നും മത്തായിയുടെ കുടുംബംഗങ്ങൾ വ്യക്തമാക്കുന്നു.