അപൂര്‍വ്വ വിജയം
എല്ലാവരും ഭൂരിപക്ഷത്തിൻ്റെ കാര്യത്തിലും ജയ- പരാജയങ്ങളുടെ കാര്യത്തിലും ആശങ്കപ്പെടുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ചരിത്രത്തിൽ തന്നെ അപൂർവ്വമായ വിജയം നേടിയ ഒരു വ്യക്തിയുടെ കഥയാണ് പത്തനംതിട്ടയ്ക്ക് പറയാനുള്ളത്. ആകെ പോൾ ചെയ്തതിൽ ഒരു വോട്ട് ഒഴിച്ച് ബാക്കിയെല്ലാം സ്വന്തം പെട്ടിയിലാക്കി അപൂർവ്വ നേട്ടം കൈവരിച്ച് വിജയിച്ച ഒരു സ്ഥാനാർത്ഥിയാണ് . തുവയൂർ മാഞ്ഞാലി മേലൂട്ട് ആർജി ഭവനിൽ ജി നരേന്ദ്രൻ എന്ന 94 വയസ്സുകാരൻ. 1963 ലാണ് ഇദ്ദേഹം അപൂർവമായ തിരഞ്ഞെടുപ്പ് വിജയം നേടിയത് . അന്നത്തെ കടമ്പനാട് ഗ്രാമ പഞ്ചായത്തിന്റെ അഞ്ചാം വാർഡ് രണ്ടംഗ മണ്ഡലമാണ്. രണ്ട് പ്രതിനിധികൾ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടണം. എന്നാൽ അന്ന് മത്സരരംഗത്തുണ്ടായിരുന്നത് അഞ്ച് സ്ഥാനാർത്ഥികളായിരുന്നു.
1502ല്‍ 1501ഉം സ്വന്തം പോക്കറ്റില്‍
അന്ന് ആകെ പോൾ ചെയ്തത് 1502 വോട്ടായിരുന്നു .വോട്ടെണ്ണിയപ്പോൾ നരേന്ദ്രന് ലഭിച്ചത് 1501 വോട്ടുമായിരുന്നു . ചുരുക്കി പറഞ്ഞാൽ എതിർ സ്ഥാനാർത്ഥികളിൽ ഒരാളുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വോട്ടുകൾ ജി നരേന്ദ്രൻ നേടി എന്ന് സാരം. ജനങ്ങൾ അർപ്പിച്ച വിശ്വാസം അതേ പോലെ കാത്തുസൂക്ഷിച്ച് 32 വർഷം കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ അംഗവും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമൊക്കെയായിരുന്നു ജി നരേന്ദ്രൻ 1995 വരെയാണ് ഇദ്ദേഹം ജനപ്രതിനിധിയായി തുടർന്നത്. സിനിമാ നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ അമ്മാവനാണ് ഇദ്ദേഹം. അച്ഛൻ പേരു കേട്ട പോലിസ് ഓഫീസറായിരുന്നു. ജോലിയിലെ അദ്ദേഹത്തിന്‍റെ സത്യസന്ധത കാരണം നാട്ടുകാർ സത്യവാൻ എന്ന പേരു കൂടി നൽകി. അങ്ങനെ പി.കെ.ഗോപാലപിള്ള സത്യവാൻ ഗോപാല പിള്ളയായി. അദ്ദേഹത്തിന്റെ സ്മരണാർത്ഥം മാഞ്ഞാലിയിൽ നാട്ടുകാർ സത്യവാൻ സ്മാരക ഗ്രന്ഥശാല സ്ഥാപിച്ചു.
തെരഞ്ഞെടുപ്പ് ഓര്‍മ്മകള്‍
തൊണ്ണൂറ്റിനാല് വയസ്സ് പിന്നിട്ടിട്ടും നരേന്ദ്രന് പ്രായത്തിന്‍റെ അവശതകൾ ഒന്നും തന്നെയില്ല. എല്ലാ ദിവസവും മാഞ്ഞാലി ജംഗ്ഷനിലെത്തി നാട്ടുകാരുമായി കുശലാന്വേഷണം നടത്തിയാണ് വീട്ടിലേക്ക് മടങ്ങുക. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പാടില്ലന്നാണ് നരേന്ദ്രൻ വ്യക്തമാക്കുന്നത്. കോൺഗ്രസ് കാരനായിട്ടും പാർട്ടി ചിഹ്നത്തിൽ ഒരു തവണ മാത്രമാണ് നരേന്ദ്രൻ മത്സരിച്ചിട്ടുള്ളു. ബാക്കി സ്വതന്ത്ര ചിഹ്നത്തിലാണ് മൽസരിച്ച് വിജയിച്ചത്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം സമാഗതമായതോടെ ചില തെരഞ്ഞെടുപ്പ് ഓർമ്മകളും അദ്ദേഹം പങ്കു വെയ്ക്കുകയാണ്.
ഫണ്ട് വിനിയോഗം
പഴയ കാലത്ത് റോഡ് നവീകരണ പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും ഫണ്ട് അനുവദിക്കുന്നത് . ഒരു റോഡിന് 1000 രൂപ അനുവദിച്ചാൽ 500 രൂപയും ഓഫീസ് ചെലവായി എഴുതിമാറ്റും. 250 രൂപ കോൺട്രാക്ടറും എടുത്ത് 250 രൂപയുടെ വർക്കാണ് നടക്കുക. ഒരിക്കൽ കടമ്പനാട്ടെ സ്കൂളുകളുടെ നവീകരണത്തിന് ഫണ്ടില്ലാതെ വന്നപ്പോൾ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും യോഗം വിളിക്കുകയും അവരുടെ സഹായത്തോടെ കൂട്ടുകയും റോഡ് നിർമ്മാണം നടത്തുകയും ചെയ്തു. റോഡിനുളള ഫണ്ട് സ്കൂളുകളുടെ നവീകരണത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ശക്തമായ എതിർപ്പുയർത്തിയെങ്കിലും പദ്ധതി വിജയകരമായി നടപ്പാക്കിയത് ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവമാണെന്ന് ഇദ്ദേഹം പറയുന്നു.
ഇപ്പോള്‍ നടക്കുന്നത് പോക്കറ്റ് വീര്‍ക്കാനുള്ള സേവനം
ദിവസം കൂടുന്തോറും മനുഷ്യർക്ക് അധികാരത്തോടുള്ള ഭ്രമം കൂടി വരികയാണ്. സമൂഹ സേവനത്തേക്കാൾ പോക്കറ്റ് വീർക്കാനുള്ള സേവനങ്ങളാണ് പല ജനപ്രതിനിധികളും അനുവർത്തിച്ചു വരുന്നത്. അതൊരിക്കലും ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് ഇദ്ദേഹം പറയുന്നു. പുതിയ തലമുറയിലെ ജനപ്രതിനിധികൾ ഇക്കാര്യങ്ങൾ മനസ്സിൽ വെച്ച് അവ പ്രാവർത്തികമാക്കണമെന്നും ജി നരേന്ദ്രൻ ഓർമ്മിപ്പിക്കുന്നു.