പത്തനംതിട്ട: ബാറിൽ അടിപിടി നടത്തുകയും വീട് കയറി ആക്രമണം നടത്തുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. തോട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോപടി താന്നിമൂട്ടിൽ ടി ടി തങ്കപ്പന്റെ മകൻ ദീപു ടി ടി (37) ആണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. തന്റെ ബന്ധു ബാറിൽ വച്ച് തല്ലിയ യുവാവിനെ, ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിച്ചുവരുത്തി അപമാനിച്ചു വിട്ടതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ യുവാവിനെയും ഭാര്യയെയും വീട്ടിൽ കയറി മർദ്ദിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Latest Local News and Malayalam News
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇയാളുടെ ബന്ധു ഹരിദാസ് ഒരാഴ്ച്ച മുമ്പ് കോഴഞ്ചേരിലെ ബാറിൽ വച്ച് തൊട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോപടി താനുംമൂട്ടിൽ വീട്ടിൽ അജിത്തിനെ മർദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചയ്ക്കായി ഹരിദാസിന്റെ വീട്ടിലെത്തിയ അജിത്തിനെയും ബന്ധുക്കളെയും ദീപുവും ഹരിദാസും ചേർന്ന് അപമാനിച്ച് ഇറക്കിവിട്ടു. തുടർന്ന് അജിത്തിന്റെ ഭാര്യ വിനീതയുടെ ബന്ധുക്കൾ, ദീപു ജോലി ചെയ്യുന്ന തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പകരം ചോദിക്കാനെത്തി. ഇതിലെ വിരോധം കാരണം, വെള്ളിയാഴ്ച വൈകിട്ട് 6.15 മണിയോടെ വീട്ടിൽ അതിക്രമിച്ചകയറി യുവതിയെയും ഭർത്താവിനെയും പ്രതി ദീപു മർദ്ദിക്കുകയായിരുന്നു.
ഭർത്താവിനെ തള്ളിത്താഴെയിടുന്നതുകണ്ട് തടയാൻ എത്തിയ വിനീതയെ മുടിക്കുത്തിൽ പിടിച്ച് വലിച്ചു പുറത്താക്കിയശേഷം, മുറ്റത്തിട്ട് മർദ്ദിക്കുകയായിരുന്നു. കൈപിടിച്ച് തിരിച്ച പ്രതി, യുവതിയുടെ പുറത്തും തലയിലും ഇടിക്കുകയും, കഴുത്തിൽ അമർത്തിപ്പിടിക്കുകയും, വയറിൽ തൊഴിക്കുകയും ചെയ്തു, ഇതിനിടെ ധരിച്ചിരുന്ന നൈറ്റി കീറുകയും ചെയ്തു എന്നാണ് പരാതി. അടുത്ത ദിവസം പോലീസ് സ്റ്റേഷനിലെത്തി വിനീത പരാതി നൽകി. വിശദമായ മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയെ വൈകിട്ടോടെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.