ആപ്പ്ജില്ല

നോവായി അഭിരാമി; നായയുടെ ആക്രമണം പാൽ വാങ്ങാൻ ഇറങ്ങിയപ്പോൾ, കടിയേറ്റത് കാലുകളിൽ ആറിടത്തും കണ്ണിനോട് ചേർന്നും

റാന്നി പെരുനാട് ചേർത്തലപ്പടി സ്വദേശിനി അഭിരാമിയാണ് മരിച്ചത്. ഓഗസ്റ്റ് 14 നാണ് അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Samayam Malayalam 5 Sept 2022, 6:45 pm
പത്തനംതിട്ട: നാടിനെ കണ്ണീരിലാഴ്ത്തി 12 വയസുകാരി അഭിരാമിയുടെ മരണം. തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ് റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകളായ അഭിരാമിക്ക് ജീവൻ നഷ്ടമായത്. മൈലപ്ര എസ്എച്ച് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേ വിഷബാധയ്ക്കെതിരെയുള്ള മുന്നു കുത്തിവെപ്പുകൾ എടുത്തിരുന്നു. എന്നാൽ പിന്നീട് രോഗം മൂർച്ഛിക്കുകയും ചികിത്സലിരിക്കെ തിങ്കളായഴ്ച മരണം സംഭവിക്കുകയും ആയിരുന്നു.
Samayam Malayalam report on perunad native abhirami lost life incident during dog bite treatment
നോവായി അഭിരാമി; നായയുടെ ആക്രമണം പാൽ വാങ്ങാൻ ഇറങ്ങിയപ്പോൾ, കടിയേറ്റത് കാലുകളിൽ ആറിടത്തും കണ്ണിനോട് ചേർന്നും



​കാലുകളിലും കണ്ണിനോട് ചേർന്നും കടിയേറ്റു

ഓഗസ്റ്റ് 14 നാണു അഭിരാമിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പാൽ വാങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിയ അഭിരാമിയെ റാന്നി പെരുനാട് കാർമൽ എൻജിനീയറിങ് കോളേജ് റോഡിൽ വെച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. രണ്ട് കാലിലുമായി ആറിടത്തും അഭിരാമിയുടെ കണ്ണിനോടു ചേർന്നും തെരുവുനായ കടിച്ചു.

​3 ഡോസ് വാക്സിൻ എടുത്തു

ആദ്യം ചികിത്സ തേടി കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് ആദ്യ ഡോസ് വാക്സിൻ എടുത്തു. രണ്ടാമത്തെയും മൂന്നാമത്തെയും വാക്സിൻ റാന്നി പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് എടുത്തത്. സെപ്റ്റംബ‍ർ പത്തിന് അടുത്ത വാക്സീൻ എടുക്കണമെന്നും ആശുപത്രിയിൽ നിന്ന് നിർദേശിച്ചിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ അഭിരാമിക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി.

​ബോധരഹിതയായി, കോട്ടയത്തേക്ക് മാറ്റി

സ്വകാര്യ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തിയെങ്കിലും കുഴപ്പം ഒന്നും കണ്ടെത്തിയില്ല. തുടർന്ന് വീട്ടിലെത്തിയ കുട്ടി ബോധരഹിതയായതോടെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും അഭിരാമിയുടെ വായിൽ നിന്നു നുരയും പതയും വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തു. ഈ സ്ഥിതി അതീവ ഗുരുതരമാണെന്നു മനസിലാക്കിയ ഡോക്ടർമാർ രാത്രിയോടെ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

​പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടികൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ അഭിരാമിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ മരണം അങ്ങേയറ്റം ദുഖകരമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്ന് നിർദേശിച്ചിരുന്നു. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്