അതിർത്തി നിർണയിക്കുന്നത് ജണ്ടകൾ
ഈ വിജ്ഞാപനത്തിൽ വനത്തിന്‍റെ അതിർത്തി വ്യക്തമാക്കിയിട്ടുണ്ട്. ജണ്ടകൾ അനുസരിച്ചാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 284 ജണ്ടകളാണ് ഇവിടെ അതിർത്തി നിർണ്ണയത്തിനായി സ്ഥാപിച്ചിട്ടുള്ളതെന്നും പറയുന്നുണ്ട്. അതിൽ 176 ജണ്ട മുതൽ 192 വരെ ഉള്ള പ്രദേശം 283/ 1 സർവേ നമ്പറിലൂടെ കടന്നു പോകുന്നു എന്ന് പറയുന്നുണ്ട്. ഇങ്ങനെ പറയുമ്പോൾ ഇവിടെ സ്ഥലം വനവും കൃഷിയിടവും രണ്ടായി തിരിയുന്നതായും നാട്ടുകാർ അവകാശപ്പെടുന്നു.ഇവിടെയാണ് കർഷകരുടെ ഭൂമിയുടെ ഒരു ഭാഗമുള്ളത്.
കയ്യേറ്റക്കാർ എന്ന് സർക്കാർ
ജണ്ട 243 മുതൽ 284വരെയും വനത്തെ രണ്ടായി വിഭജിച്ച് കടന്നു പോകുന്നതായും ഈ വിജ്ഞാപനം പറയുന്നുണ്ട്.വിജ്ഞാപനം ഇങ്ങനെ ആണെങ്കിലും റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥർ 1986 ൽ ഇത് വനം വകുപ്പിന്‍റേതാണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകി. ഇതോടെ ഈ പ്രദേശത്തുള്ളവർ കയ്യേറ്റക്കാർ ആണെന്ന് അഭിപ്രായം സർക്കാരിനുണ്ടായി. ഇതേ തുടർന്ന് 1991ൽ റവന്യൂ, വനം വകുപ്പുകൾ നടത്തിയ സംയുക്ത സർവേയിൽ കണ്ടെത്തിയ 414 കർഷകരുടെ പട്ടിക തയ്യാറാക്കി കേന്ദ്ര അനുമതിക്കായി സമർപ്പിച്ചു.ഇതിന്‍റെ നടപടികൾ നടക്കുന്നതിനിടെ വീണ്ടും വിഷയം വഴി തിരികയാണ്. കയ്യേറിയ വനഭൂമി എന്ന പേരിൽ അംഗീകാരം നേടാനായി പത്തനംതിട്ട ജില്ലയിലെ ആകെ 1970.4 ഹെക്ടർ സ്ഥലത്തിന്‍റെ പട്ടികയാണ് സമർപ്പിച്ചിട്ടുള്ളത്. ഇവിടങ്ങളിലായി ആകെ 6362 കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും ഇതിൽ 414 എണ്ണം പെരുമ്പെട്ടി വില്ലേജിൽ ആണെന്നും പറയുന്നുണ്ട്. എന്നാൽ 2019ല്‍ വീണ്ടും സംസ്ഥാന സർക്കാർ റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത സർവേക്ക് ഉത്തരവ് നൽകിയെങ്കിലും ഇനിയും പൂർത്തീകരിച്ചിട്ടില്ല.സർവേയുടെ ആദ്യ ഘട്ടമായി വസ്തു അളന്ന് തിട്ടപ്പെടുത്തിയ ശേഷം സർക്കാരിലേക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കർഷകരുടെ ഭൂമി വനത്തിന് പുറത്താണെന്ന് പറയുന്നുണ്ട്.
ഭൂമാഫിയയുടെ കൈകളിലേക്കോ?
എന്നാൽ 17 ഉദ്യോഗസ്ഥർ സർവേ നടത്തി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വനം വകുപ്പ് അംഗീകരിച്ചില്ല. പകരം 1958 ലെ വിജ്ഞാപനത്തിന് അടിസ്ഥാനമായ സ്കെച് വേണമെന്ന നിർദേശം ഇവർ മുന്നോട്ട് വച്ചു. സ്കെച്ചിനായുള്ള ശ്രമം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയുന്നില്ലെന്നും റാന്നി ഡിഎഫ്ഒ പറയുന്നു.അതിനാൽ കേന്ദ്ര അനുമതിയോടെ ക്രമപ്പെടുത്തി നൽകാമെന്നും വനം വകുപ്പ് പറയുന്നു. ജില്ലയിൽ നിന്നും സമർപ്പിക്കപ്പെട്ടതിൽ 104 ഹെക്ടർ സ്ഥലമാണ് പെരുമ്പെട്ടിയിൽ ഉള്ളത്. എന്നാൽ ഇത് വനത്തിനുള്ളിലാണെന്ന് വരുത്തി തീർത്ത് വനഭൂമിയിൽ കുറവ് ചെയ്യിക്കുന്നതോടെ ഇത് വനമാഫിയയുടെ കൈയ്യിൽ എത്തുമെന്നും പൊന്തൻപുഴ സമര സമതി നേതാക്കൾ പറയുന്നു. കാരണം പുറത്തുള്ള ഭൂമി കർഷകർക്ക് ലഭിക്കുന്നതോടെ അകത്തുള്ള ഭൂമിക്ക് പുതിയ അവകാശികൾ എത്തും. വലിയ തട്ടിപ്പിലേക്ക് ഇത് നീങ്ങുമെന്നും പറയുന്നു.
വനം കയ്യേറാനുള്ള നീക്കം ചെറുക്കണം
ഇത് 512 കർഷക കുടുംബങ്ങളുടെ അവകാശ നിഷേധമായി കണക്കാക്കപ്പെടും.അതിനാൽ വനം കയ്യേറാനുള്ള നീക്കം ചെറുക്കേണ്ടതുണ്ട്. ഇതിനായി ഇടക്കാല റിപ്പോർട്ടിന് പകരം യഥാർഥ റിപ്പോർട്ട് സമർപ്പിച്ച് നടപടികളിലേക്ക് നീങ്ങണം. 85 ശതമാനം പൂർത്തിയായ സർവേ പൂർത്തിയാക്കാൻ കഴിയണം.റീ സർവേയിലും കർഷകരുടെ കൈവശമുള്ള ഭൂമി ഭൂരി ഭാഗവും ഇവരുടേതെന്ന് പറയുന്നുണ്ട്. ഇതെല്ലാം പരിഗണിക്കണമെന്നും വനത്തിന്റെ അളവ് കുറഞ്ഞിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.സർവേ പൂർത്തീകരിക്കുകയും ഇതിന്‍റെ പിന്നിൽ വൻ മാഫിയകൾ നടത്തുന്ന തട്ടിപ്പുകൾ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കാവലായി കര്‍ഷക കുടുംബങ്ങള്‍
പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ നടത്തുന്ന ശ്രമം ഇവർക്ക് ഭീതി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്ന് അവകാശ സംരക്ഷണ സമതി രൂപീകരിക്കുകയും പ്രദേശത്തിന് കാവൽ ഇരിക്കുകയുമാണ് കർഷക കുടുംബങ്ങൾ. പെരുമ്പെട്ടി- പൊന്തൻപുഴ പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാൻ വനം വകുപ്പ് എത്തിയതോടെയാണ് ഇതിന് മുൻപ് എൺപതുകളിൽ പ്രശ്നം സങ്കീർണ്ണമായത്. ഇത് ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങിയതോടെ സർക്കാർ അനുരഞ്ജന നീക്കം നടത്തി. ഇതിന്‍റെ ഭാഗമായാണ് സംയുക്ത സർവ്വേ നടന്നത്. അന്ന് പൊന്തൻപുഴ വനമേഖലക്ക് പുറത്ത് താമസക്കാരുടെ സ്ഥലം ഉണ്ടെന്ന് കണ്ടെത്തിയെന്ന നാട്ടുകാരുടെ വാദം സ്ഥാപിച്ചു കിട്ടാനായി ഇവർ സമീപിക്കാത്ത സംവിധാങ്ങളില്ല. അവസാനം ഇവരുടെ ആവശ്യം ന്യായമാണെന്ന് കണ്ടെത്തിയ സർക്കാർ അനുകൂല ഉത്തരവിറക്കി.
മുടന്തൻ ന്യായവുമായി വനം വകുപ്പ്
അനുകൂലമായി നടപടികൾ നീങ്ങിയപ്പോൾ ഭൂമിയുടെ അതിര് തിട്ടപ്പെടുത്താൻ നടത്തിയ സർവേയുടെ സ്കെച്ച് ലഭ്യമല്ല എന്ന മുടന്തൻ ന്യായമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിന്‍റെ ബന്ധപ്പെട്ട വകുപ്പുകൾക്കാണ്. ഇതിന്‍റെ പേരിൽ പാവപ്പെട്ട ജനങ്ങളെ പറ്റിക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത്. പഴയ സ്കെച്ച് ലഭിക്കുന്നില്ലെങ്കിൽ പകരം മാർഗം കണ്ടെത്താനുള്ള ബാധ്യത സർക്കാരിനുണ്ട്. അന്നത്തെ വിജ്ഞാപന പ്രകാരം കണ്ടെത്തിയ വനമേഖലക്ക് പുറത്തെ ഭൂമി അവകാശികൾക്ക് വിട്ട് നൽകണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.