ആപ്പ്ജില്ല

ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു;കളക്ടറുടെ നിർദേശങ്ങൾ ഇങ്ങനെ...

തീർത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടർ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള വിലവിവരപട്ടിക കർശനമായും പ്രദർശിപ്പിക്കണമെന്ന ഉത്തരവിറക്കി.

Lipi 24 Oct 2021, 5:01 pm
പത്തനംതിട്ട: ശബരിമല തീർഥാടന ഒരുക്കങ്ങൾ സർക്കാർ, ദേവസ്വം ബോർഡ് തുടങ്ങിയവയുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.കഴിഞ്ഞ രണ്ട് തീർഥാടന കാലങ്ങൾ വിവിധ കാരണങ്ങളാൽ കലുഷിതമായിരുന്നതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.വെർച്വൽ ക്യൂ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് വരും ദിവസങ്ങളിൽ ഉണ്ടാകും.ശബരിമലയിലും പ്രധാന ഇടത്താവളങ്ങളിലും സൗകര്യങ്ങൾ ഏർപ്പെടുത്താനും നിർദേശമുണ്ട്.

2021-22 ശബരിമല തീർഥാടന കാലയളവിൽ പമ്പയിൽ നിന്നും സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിലുള്ള ചരക്കുനീക്കം തീർഥാടകരുടെ ജീവന് ഭീഷണിയുള്ളതിനാൽ തിരക്കേറിയ സമയങ്ങളിൽ പ്രത്യേകിച്ച് പുലർച്ചെ മൂന്നു മുതൽ ഏഴുവരെയും വൈകിട്ട് അഞ്ചു മുതൽ ഒൻപത് വരെയും നിരോധിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉത്തരവായി. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള കടകളിൽ മാംസാഹാരം പാകം ചെയ്യുന്നതും, കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും ജില്ലാ കളക്ടർ നിരോധിച്ചിട്ടുണ്ട്.

ആങ്ങമൂഴിയിൽ ഉരുൾപൊട്ടൽ,കാർ ഒഴുകി പോയി,വിളകൾക്കും നാശം; ജാഗ്രതയിൽ കെഎസ്ഇബി

വടശേരിക്കര മുതൽ സന്നിധാനം വരെയുള്ള കടകളിൽ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ജോലിക്കായി എത്തുന്നവർ, മറ്റ് കരാർ തൊഴിലാളികൾ എന്നിവർക്ക് തിരിച്ചറിയർ കാർഡ്, ഹെൽത്ത് കാർഡ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. തീർഥാടനത്തോടനുബന്ധിച്ച് ളാഹ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും നിക്ഷേപിക്കുന്നതും ജില്ലാ കളക്ടർ നിരോധിച്ചു. വടശ്ശേരിക്കര മുതൽ സന്നിധാനം വരെയുള്ള കടകളിൽ ഒരേസമയം സൂക്ഷിക്കാവുന്ന പരമാവധി ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശബരിമലയിലേക്കുള്ള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് പാചകം ചെയ്യുന്നത് കളക്ടർ നിരോധിച്ചു. തീർത്ഥാടന കാലത്ത് പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടർ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള വിലവിവരപട്ടിക തീർഥാടകർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കുന്നത് കർശനമാക്കിയും ജില്ലാ കളക്ടർ ഉത്തരവിറക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്