ശബരിമല: സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ശബരിമലയിലേക്ക് എത്തുന്ന ഭക്തർ ഏറ്റവും അധികം അപകടത്തിൽ പെടുന്നത് നദികളിലെ കടവുകളിലാണ്. നീന്തൽ അറിയുന്നവരും അറിയാത്തവരും യാത്രക്കിടയിൽ ജില്ലയിലെ വിവിധ കുളിക്കടവുകളിൽ കുളിക്കാനിറങ്ങാറുണ്ട്. എന്നാൽ അനധികൃത മണൽ വാരൽ പലയിടത്തും നദിയുടെ ഗതി തന്നെ മാറ്റിയിട്ടുണ്ട്. നേരത്തെ കൃത്യമായി ചുഴി എവിടെയെന്ന് അറിയാമായിരുനെങ്കിൽ ഇപ്പോൾ ഇതിന് കഴിയാതെ വന്നിട്ടുണ്ട്. ഇത് അപകട സാധ്യത ഉയർത്തുകയാണ്. പരമാവധി അപകടങ്ങൾ ഇവിടങ്ങളിൽ ഒഴിവാക്കാനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഗ്രാമ പഞ്ചായത്തുകളും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സ്ഥലങ്ങള്‍ പ്രത്യേകം കണ്ടെത്തിയിട്ടുണ്ട്. ഭക്തര്‍ കുളിക്കാന്‍ ഇറങ്ങാന്‍ സാധ്യതയുള്ള കടവുകളില്‍ അഞ്ച് ഭാഷകളിൽ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങൾ പരിശോധിക്കാനായി ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഇവിടങ്ങൾ സന്ദർശിച്ചു. പത്തനംതിട്ട മുതല്‍ പമ്പ വരെ തീര്‍ത്ഥാടകരെത്തുന്ന പ്രധാന പാതയിലെ സ്ഥലങ്ങളായ മണ്ണാറക്കുളഞ്ഞി റോഡ്, കാരയ്ക്കാട് അക്യുഡേറ്റ്, വടശേരിക്കര ഇടത്താവളം, ബംഗ്ലാംകടവ്, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം, മാടമണ്‍കടവ്, അമ്പലക്കടവ്, പൂവത്തുംമൂട്, പെരുനാട് ഇടത്താവളം, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളാണ് കളക്ടറും സംഘവും സന്ദര്‍ശിച്ചത്. ഇടത്താവളങ്ങളില്‍ കുടിവെള്ളം, കിടക്കാനുള്ള സൗകര്യങ്ങള്‍, ശുചിമുറി എന്നിവ ഉറപ്പാക്കി. തിരക്കുണ്ടാകുന്ന സ്ഥലങ്ങള്‍, അഗ്നിബാധ, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, അപ്പം-അരവണ ലഭ്യമാകുന്ന സ്ഥലം, വെടിവഴിപാടിനുള്ള സ്ഥലം, ഗ്യാസ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയ ഭൂപടം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ പ്രത്യേകമായി കണ്ടെത്തിയിട്ടുമുണ്ട്.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News