മൂന്ന് കെട്ടിടങ്ങളിലായി ലഹരി
മൂന്ന് ഇരുചക്ര വാഹനങ്ങളും 1,39,000 രൂപയും, നോട്ട് എണ്ണുന്നതിനുള്ള യന്ത്രവും, ഇലക്ട്രോണിക്സ് ത്രാസും, പാക്ക് ചെയ്യുന്നതിനുള്ള കവറുകളും, ബാങ്ക് പാസ് ബുക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴഞ്ചേരി പഴയ തെരുവിൽ മാവേലി സ്റ്റോറിന് എതിർ വശത്തും രണ്ടു സ്കൂളുകളുടെ സമീപം ഉള്ള കെട്ടിടത്തിലുമായാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് 30 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്തത് ശംഭു, ഗണേഷ്, ഹാൻസ്...
പിടിച്ചെടുത്തവയിൽ 40000 പാക്കറ്റ് ശംഭു, ഗണേഷ്, ഹാൻസ്, തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വാപ്നിൽ എം മഹാജന്റെ നേതൃത്വത്തിലുള്ള ഡാൻ സാഫ് ടീമും ആറന്മുള പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.
കെട്ടിടം പണിയുടെ കോൺട്രാക്ടർ എന്ന രീതിയിൽ മൂന്ന് കെട്ടിടങ്ങളാണ് ലഹരി സൂക്ഷിക്കാനായി സംഘം ഉപയോഗപ്പെടുത്തിയിരുന്നത്. രാത്രികാലങ്ങളിൽ കോൺക്രീറ്റ് പണിക്കുള്ള തട്ടു പണിസാധനങ്ങളുടെ മറവിൽ ആയിരുന്നു ഇവ ഗോഡൗണിൽ എത്തിച്ചിരുന്നത്. പിന്നീട് കാറുകളിലും മറ്റുമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
വാഴക്കുല കടയുടെ മറവിൽ ലഹരിക്കടത്ത്
വീട് വാടകയ്ക്ക് എടുത്തിരുന്ന ആൾക്കുണ്ടായിരുന്ന വാഴക്കുല കടയുടെ മറവിൽ തമിഴ്നാട്ടിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നതായി സംശയം ഉണ്ട്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സ്കൂളിന് സമീപം പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന് സൂക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.