പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസ് ഗ്രൂപ്പ് തർക്കം യുഡിഎഫ് പൊതു പരിപാടിയിലേക്കും പടരുന്നു. യുഡിഎഫ് സംസ്ഥാന നേതൃത്വം ആഹ്വനം ചെയ്ത രാപ്പകൽ സമരത്തിൽ നിന്നും ജില്ലയിലെ പ്രധാന എ ഗ്രൂപ്പ് നേതാക്കൾ വിട്ടു നിന്നു. എ വിഭാഗം നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ ബാബു ജോർജിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഗ്രൂപ്പ് പ്രവർത്തകർ എത്താതിരുന്നത്. എ-വിഭാഗത്തിനും പ്രത്യേകിച്ച് ഉമ്മൻ ചാണ്ടി പക്ഷത്തിനും മുൻ തൂക്കമുള്ള പത്തനംതിട്ടയിൽ ഇത് തുടർ പരിപാടികൾക്കും തടസമാകും.
ഇടതു സര്‍ക്കാർ അവതരിപ്പിച്ച ബജറ്റിനെതിരെയാണ് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തിയത്. കേരളം കോൺഗ്രസ് നേതാവ് അനൂപ് ജേക്കബ് എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്തത്. യുഡിഎഫിലെ വിവിധ ഘടക കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. സമരപ്പന്തലില്‍ സാധാരണ കാണാറുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തിരക്ക് ബഹിഷ്കരണം കാരണമാകാം ഉണ്ടായിരുന്നില്ല. രാത്രിയില്‍ പന്തലില്‍ കിടക്കാന്‍ ഏതാനും യുവജന പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സമാപന സമ്മേളനത്തിലും എ ഗ്രൂപ്പിലെ ഭൂരിഭാഗം നേതാക്കളും എത്തിയിരുന്നില്ല. പി.ജെ. കുര്യന് യോഗത്തില്‍ പങ്കെടുത്തതാണ് ബഹിഷ്കരണത്തിന് കാരണമായതെന്നാണ് സൂചന. മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ. ശിവദാസന്‍ നായര്‍, ബാബു ജോര്‍ജ്, പി മോഹന്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു.
പത്തനംതിട്ട ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News