പത്തനംതിട്ട: കോന്നി എംഎൽഎ കെയു ജെനീഷ് കുമാറിനെയും സിപിഎം നേതൃത്വത്തെയും പ്രതിക്കൂട്ടിലാക്കിയ സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേടിന് പിന്നിൽ മുൻ സെക്രട്ടറി കെ യു ജോസെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ. ബാങ്കിന് നഷ്ടപ്പെട്ട 1.62 കോടി രൂപ തിരിച്ചടച്ചതായി മുൻ സെക്രട്ടറി കെ.യു ജോസ് വ്യാജരേഖ ഉണ്ടാക്കിയെന്നുള്ള റിപ്പോർട്ടും ഇവർ പുറത്ത് വിട്ടു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചുകൊണ്ട്, ജോയിന്റ് രജിസ്ട്രാർ നൽകിയ കത്തും അന്വേഷണ റിപ്പോർട്ടുമാണ് ബാങ്ക് സമിതി അംഗങ്ങൾ പുറത്തുവിട്ടത്
കെയു ജോസ് 1.40,49,235 രൂപ തിരിച്ചടച്ചു. എൻ. സുഭാഷ് 15, 64000 രൂപയും. എന്നാൽ കെ.യു ജോസ് പണം തിരിച്ചടച്ചതായി വ്യാജ രേഖ ഉണ്ടാക്കുകയാണ് ചെയ്തതെന്ന് അസി. രജിസ്ട്രാർ നടത്തിയ പരിശോധയിൽ വ്യക്തമായെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇതിനിടെ അഴിമതിയുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ പുറത്തു വിടാൻ ബാങ്കിലെ നിലവിലെ ഭരണ സമിതി വാർത്താ സമ്മേളനം വിളിക്കുകയും അന്വേഷണ റിപ്പോർട്ടിൻറെ കോപ്പി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു . 43 പേജുളള അന്വേഷണ റിപ്പോർട്ടിൽ നിന്നും 28 പേജുകൾ ഒഴിവാക്കി 15 പേജുകൾ മാത്രമാണ് വിതരണം ചെയ്തത്.
ഇതു മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ബാങ്ക് അവധി ദിവസമാണ് രേഖകൾ ശേഖരിച്ചതെന്നും പൂർണ്ണമായും രേഖകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് വിതരണം ചെയ്ത റിപ്പോർട്ട് അപൂർണ്ണമാകാൻ കാരണമെന്നുമാണ് ബാങ്ക് സമിതിയുടെ വിശദീകരണം .എന്നാൽ കെ യു ജോസും എൻ സുഭാഷും അല്ലാതെ ചില പാർട്ടി പ്രവർത്തകർ ഉൾപ്പടെയുള്ളവർക്കെതിരെയും പരാമർശമുളള റിപ്പോർട്ടിൻറെ ഭാഗങ്ങളാണ് ബാങ്ക് ഭരണ സമിതി അംഗങ്ങൾ ഒഴിവാക്കിയത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ ബാങ്ക് സമിതി അംഗങ്ങൾ തയ്യാറായില്ല .
അതേ സമയം പണാപഹരണം നടത്തിയതായി ആരോപിക്കപ്പെടുന്ന എൻ സുഭാഷിനെ സിപിഎം ഇതു വരെ അംഗത്വത്തിൽ നിന്ന് മാറ്റിനിർത്തിയിട്ടില്ല. എന്നാൽ ജോസിനെ ദിവസങ്ങൾക്ക് മുന്നേ തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ കെ യു ജോസിനെതിരായ പാർട്ടി നടപടിക്ക് ബാങ്കുമായി ബന്ധമില്ലെന്നുള്ള വാദമാണ് സി പി എം പ്രാദേശിക നേതൃത്വം നിരത്തുന്നത്. അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുള്ള നിലപാടാണ് തങ്ങൾക്കുള്ളതെന്നും നേതൃത്വം പറയുന്നു