പത്തനംതിട്ട: വര്‍ഷങ്ങള്‍ നീളുന്ന നടപടികളുടെ തുടർച്ച ആയി ശബരിമലയിൽ റോപ്പ് വേ പരിശോധനകൾ വീണ്ടും ആരംഭിച്ചു. ഇപ്പോൾ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പദ്ധതിയിൽ ശബരിമല റോപ്പ്വേ കടന്നുപോകുന്ന പ്രദേശങ്ങളിൽ വനത്തിനുള്ളിലെ തൂണുകൾക്കായുള്ള മണ്ണ് പരിശോധന ആണ് ആരംഭിച്ചിരിക്കുന്നത്. വനംവകുപ്പ്, കരാർ കമ്പനി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്.
നീലിമല, മരക്കൂട്ടം,എന്നിവിടങ്ങളിലും വനത്തിനുള്ളിലെ പരിശോധന നടക്കും. പമ്പ ഗവ. ആശുപത്രിക്ക് പിറകിലായുള്ള പരിശോധനയും നടത്തുന്നുണ്ട്. പമ്പക്ക് ഇക്കരെ റോപ്പ്വേ ആരംഭിക്കുന്ന പമ്പ ഹിൽടോപ്പിലെ മണ്ണ് പരിശോധന നേരത്തെ പൂർത്തിയാക്കിയിരുന്നു. റോപ്പ് വേ
കടന്നുപോകുന്ന സ്ഥലം പെരിയാർ ടൈഗർ റിസർവ് വനമായതിനാൽ കേന്ദ്ര സംസ്ഥാന വനം -പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി വേണ്ടിയിരുന്നു. മണ്ണ് പരിശോധനയ്ക്കായി ചീഫ് ലൈഫ് വാർഡന് അപേക്ഷ സമർപ്പിച്ച് അനുകൂലമായ തീരുമാനത്തിന് കാലതാമസം നേരിട്ടിരുന്നു. പാത കടന്നു പോകുന്ന കടന്നുപോകുന്ന ഭാഗത്തെ മരങ്ങൾക്ക് നാശം സംഭവിക്കും എന്നതിനാൽ ആണ് വനം വകുപ്പ് മെല്ല പോക്ക് നടത്തിയത്. ഏതാനും മരങ്ങൾ വെട്ടിമാട്ടേണ്ടി വരുമെന്ന സർവേ റിപ്പോർട്ടിലെ നിർദേശമായിരുന്നു വനംവകുപ്പിന്റെ എതിർപ്പിന്റെ കാരണം.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെട്ടതോടെയാണ് മണ്ണ് പരിശോധനയ്ക്കായുള്ള അനുമതി ലഭിച്ചത്. മണ്ണ് പരിശോധനാ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമാണം ആരംഭിക്കാനാണ് മന്ത്രി കമ്പനി അധികൃതർക്ക് നൽകിയ നിർദേശം. ശബരിമല സന്നിധാനത്തേക്കുള്ള വസ്തുക്കളും വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങളും നിർമാണസാമഗ്രികളും റോപ്പ്വേ വഴി എത്തിക്കാം. ഹിൽടോപ്പിൽ നിന്നും ആരംഭിക്കുന്ന റോപ്പ് വേ ക്ക് സന്നിധാനം വരെ എത്തുമ്പോൾ 2.98 കിലോമീറ്റർ ദൂരമാണ് ഉള്ളത്. മണ്ണ് പരിശോധന റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും തുടർ നടപടികൾ നടക്കുന്നത്.