പത്തനംതിട്ട: ജനവാസകേന്ദ്രത്തിൽ ഇറങ്ങി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ വനത്തിലേക്ക് തിരികെ പോയിരിക്കാമെന്ന് വനംവകുപ്പ് അറിയിച്ചു. കോന്നി തണ്ണിത്തോട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇടുക്കി കഞ്ഞിക്കുഴി വടക്കേതിൽ ബിനീഷ് മാത്യു (35) ആണ് കടുവയുടെ ആക്രമണത്തിൽ രണ്ടാഴ്ച കൊല്ലപ്പെട്ടത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ റബ്ബർ മരങ്ങൾ ലീസിനെടുത്ത് ടാപ്പിങ് നടത്തുന്നയാളായിരുന്നു ബിനീഷ്.
അവസാനമായി മെയ് 14നാണ് കടുവയെ കണ്ടത്. ഇത്രയും ദിവസങ്ങളായി കടുവയെ വീണ്ടും കാണാത്തതിനാൽ കാട്ടിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്നാണ് വനം വകുപ്പിന്റെ നിഗമനം.
കടുവയെ പിടികൂടാൻ വനംവകുപ്പ് കുങ്കി ആനയെ എത്തിക്കുകയും ഷാർപ്പ് ഷൂട്ടർമാരെ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മയക്കുവെടി വിദഗ്ധനായ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുങ്കി അനയെ എത്തിച്ച് കടുവയെ പിടികൂടാൻ ശ്രമിച്ചത്.
Also Read: തണ്ണിത്തോട്ടിൽ യുവാവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി
കുങ്കി ആനയുടെ പുറത്തുകയറി കടുവ വെടിവെച്ചു വീഴ്ത്താനായിരുന്നു പദ്ധതി. ഡ്രോൺ നിരീകഷണവും പ്രദേശത്ത് നടത്തിയിരുന്നു. എന്നാൽ, ഭൂമിശാസ്ത്രപരമായ വ്യത്യാസം കൊണ്ട് കുങ്കി ആനയെ ഉപയോഗിച്ച് കടുവയെ പിടികൂടാൻ സാധിക്കില്ലെന്ന് പിന്നീട് കണ്ടെത്തി. ആനയുടെ പുറത്ത് നിന്ന് വീണ് പാപ്പാന് പരിക്കേൽക്കുയും ചെയ്തിരുന്നു.
തണ്ണിത്തോട്ടിലും വടശേരിക്കരയിലും ഭീതി പരത്തിയശേഷം അവസാനമായി പേഴുംപാറ രമാഭായ് സെറ്റിൽമെന്റ് കോളനിയ്ക്കു സമീപം തരിശായി കിടക്കുന്ന സ്ഥലത്തെ കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്. മുഖ്യമന്ത്രിയുടെയും വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെയും നിർദേശപ്രകാരമാണ് ഷാർപ്പ് ഷൂട്ടർമാരും കടുവയെ പിടികൂടാൻ രംഗത്തെത്തിയത്. പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കുങ്കി ആനയും ദ്രുതകർമ സേനയിലെ അംഗങ്ങളും പദ്ധതി ഉപേക്ഷിച്ച് തിരികെ പോയി.