ആന്റോ ആന്റണിക്കെതിരെ രൂക്ഷ വിമർശനം
പത്തനംതിട്ടയെ ഒറ്റുകൊടുക്കാന്‍ എത്തിയ യൂദാസാണ് ആന്റോ ആന്റണിയെന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. പ്രഫസർ സതീഷ് കൊച്ചുപറമ്പിൽ സജീവ പ്രവര്‍ത്തകനല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളാണെന്നുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കെ പി സി സി നേതൃത്വം അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.ഏഴംകുളം അജു, ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, സതീഷ് ചാത്തങ്കരി എന്നിവരെയാണ് നേതൃത്വം അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. തുടർന്ന് കമ്മീഷൻ കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പ് ആരംഭിച്ചത് . നിരവധി പ്രവർത്തകരിൽ നിന്ന് കമ്മീഷൻ വിവരം ശേഖരിച്ചു .
കൊടികെട്ടാൻ ഉപയോഗിച്ചത് ആംബുലൻസ്
ഉയരമുള്ള ഒരു വാഹനം ഓഫീസിൽ എത്തിച്ച് അതിന് മുകളില്‍ കയറി നിന്നാണ് അജ്ഞാതർ കരിങ്കൊടി കെട്ടിയതെന്നാണ് പ്രവര്‍ത്തകര്‍ കമ്മീഷന് മുൻപാകെ മൊഴി നല്‍കിയിരിക്കുന്നത്. എന്നാൽ ഈ വാഹനം കൊവിഡ് പ്രതിരോധത്തിനായി യുത്ത് കോൺഗ്രസ് ഉപയോഗിച്ചിരുന്ന ആംബുലന്‍സാണ് എന്നും ഇതാണ് കൊടി കെട്ടാൻ ഉപയോഗിച്ചതെന്നും പത്തനംതിട്ടയിലെ രണ്ടു ടൗണിലുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് ആംബുലന്‍സുമായി എത്തി കരിങ്കൊടി കെട്ടിയത് എന്നുമാണ് ചില പ്രവർത്തകർ മൊഴി നൽകിയിരിക്കുന്നത്.
ജില്ലയിലെ കെപിസിസി നേതാവ്?
ഇവർക്ക് പിന്നിൽ ജില്ലയിലെ ഒരു കെപിസിസി നേതാവിനെയാണ് സംശയമെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആ നേതാവിനോടുള്ള ശത്രുതയുള്ള ചില പ്രവർത്തകരാണ് പേര് ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുന്നതെന്നും ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. അതേ സമയം പ്രതികളെന്ന് അന്വേഷണ കമ്മീഷന് മുൻപാകെ പ്രവർത്തകർ മൊഴി നൽകിയ യുവനേതാക്കളെ അടുത്ത ദിവസം നോട്ടീസ് നല്‍കി വിളിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്മീഷൻ.