ആർക്കും ഭൂരിപക്ഷം ഇല്ലാതെ വന്നാൽ...
32 വാർഡുകളുള്ള നഗരസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ സ്വതന്ത്രരും വിമതരും മറ്റു കക്ഷികളും നിർണായകമാകാനുള്ള സാധ്യത തള്ളികളയാൻ സാധിക്കില്ല. നഗരസഭയിലെ പല വാർഡുകളിലും പോരാട്ടം ശക്തമാണ്. യുഡിഎഫും എൽഡിഎഫും ബിജെപിയും സ്വന്തമായി പ്രകടനപത്രിക പുറത്തിറക്കിയാണ് ഇത്തവണ മത്സരത്തിന് കച്ചമുറുക്കിയിരിക്കുന്നത്. പത്തനംതിട്ട നഗരസഭയുടെ ചരിത്രത്തിൽ ഇതുവരെ ഒരു തവണ മാത്രമാണ് ഇടതുമുന്നണിക്ക് അധികാരത്തിലെത്താൻ സാധിച്ചിട്ടുള്ളത്.
നേട്ടങ്ങൾ ഉയർത്തി യുഡിഎഫ്, പിടിച്ചെടുക്കാൻ എൽഡിഎഫ്
ഓരോ തെരഞ്ഞെടുപ്പിലും യുഡിഎഫിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്തി നിസാര വോട്ടുകൾക്ക് പരാജയപ്പെട്ട് ഭരണം കൈയ്യിൽ നിന്ന് പോകുകയാണ് എൽഡിഎഫിന്. അതിനാൽ ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞാണ് എൽഡിഎഫ് രംഗത്ത് എത്തിയിരിക്കുന്നത്. അതിനായി മുൻ ചെയർമാൻ സക്കീർ ഹുസൈനെ വീണ്ടും അധ്യക്ഷപദവിയിലേക്ക് ഉയർത്തിക്കാട്ടി തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസന രംഗത്തെ മുരടിപ്പും ജില്ലാ സ്റ്റേഡിയം വികസനം നടക്കാതെ പോയതുമെല്ലാം എൽഡിഎഫ് പ്രചാരണ വിഷയങ്ങളാണ്. എന്നാൽ എൽഡിഎഫിന്‍റെ പ്രചാരണങ്ങൾ വിലപ്പോവില്ലെന്നാണ് യുഡിഎഫ് ക്യാമ്പിൻ്റെ ആത്മവിശ്വാസം. ഇടതു മുന്നണിക്കെതിരെ ഉണ്ടായ ജനവിരുദ്ധ വികാരങ്ങളും നഗരസഭയിലെ നടത്തിയ വികസന പ്രവർത്തനങ്ങളും ഇത്തവണയും ഭരണം നേടാൻ സാധിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിൻ്റെ ആത്മവിശ്വാസം. തങ്ങളുടെ ഭരണകാലത്തെ നേട്ടങ്ങളുയർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ് സ്റ്റേഡിയം വികസനത്തിന്‍റെ പേരിൽ നഗരത്തിന്‍റെ ആസ്തി നഷ്ടപ്പെടുത്താനാകില്ലെന്നും പറയുന്നു.
വെല്ലുവിളിയുയർത്തി ബിജെപിയും എസ്ഡിപിഐയും...
ഇടത്- വലത് മുന്നണികൾകൾക്ക് വെല്ലുവിളിയായി മാറാൻ പോകുന്നത് ബിജെപി, എസ്ഡിപിഐ, വിമത, സ്വതന്ത്ര സ്ഥാനാർഥികളാണ്. 24 വാർഡുകളിൽ ബിജെപിയും നാല് വാർഡുകളിൽ എസ്ഡിപിഐയും സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. മുൻ കൗൺസിലർമാരടക്കം വിമതൻമാരായി രംഗത്തുമുണ്ട്. മൂന്നു വാർഡുകളിൽ മാത്രമാണ് നേരിട്ടുള്ള മത്സരം. 17 വാർഡുകളിൽ ത്രികോണ മത്സരമാണ്. ഇതിലേറെയും ബിജെപിയോ എസ്ഡിപിഐയോ ആണ് മൂന്നാമത്തെ സ്ഥാനാർഥി. 12 വാർഡുകളിൽ നാല് മുതൽ ആറുവരെ സ്ഥാനാർഥികളുണ്ട്. മുണ്ടുകോട്ടയ്ക്കൽ, പട്ടംകുളം, പേട്ട നോർത്ത് വാർഡുകളിലാണ് നേരിട്ടുള്ള മത്സരം നടക്കുന്നത്. യുഡിഎഫ് നിരയിൽ ജില്ലാ കൺവീനറും നഗരസഭ മുൻ വൈസ് ചെയർമാനുമായ എ ഷംസുദ്ദീന്‍റെ അഭിമാന പോരാട്ടമാണ് പത്താം വാർഡിൽ നടക്കുന്നത്.
സ്ഥാനാർഥികൾ
സിപിഐയുടെ അബ്ദുൾ ഷുക്കൂറും എസ്ഡിപിഐയുടെ ഷെമീറും പ്രധാന എതിരാളികളാണ്. മുൻ നഗരസഭാധ്യക്ഷരിൽ റോസ് ലിൻ സന്തോഷ് (11), എ സുരേഷ് കുമാർ (24) എന്നിവർ യുഡിഎഫ് നിരയിലും ടി സക്കീർ ഹുസൈൻ (8) എൽഡിഎഫിലും മത്സരരംഗത്തുണ്ട്. കഴിഞ്ഞ കൗൺസിലിലെ 11 പേർ മത്സരരംഗത്തുണ്ട്. കഴിഞ്ഞ കൗൺസിലിൽ എൽഡിഎഫ് പാർലമെന്‍ററി പാർട്ടി നേതാവായിരുന്ന പി കെ അനീഷ് (വാർഡ് രണ്ട്), യുഡിഎഫ് നിരയിലെ കെ ജാസിംകുട്ടി (5), അൻസർ മുഹമ്മദ് (14), എം സി ഷെരീഫ് (23), റോഷൻ നയാർ (26), സിന്ധു അനിൽ (30) എന്നിവർ മത്സരരംഗത്തുണ്ട്. എൽഡിഎഫിൽ വി ആർ ജോൺസൺ (7) മത്സരരംഗത്തുണ്ട്. എസ്ഡിപിഐയുടെ കൗൺസിലറായിരുന്ന വത്സലയും 30-ാം വാർഡിൽ സ്ഥാനാർഥിയാണ്. മുൻ ചെയർപേഴ്സൺ ഗീതാ സുരേഷ് കഴിഞ്ഞതവണ മത്സരിച്ച 24-ാം വാർഡിലാണ് ഇത്തവണ എ സുരേഷ് കുമാറിന്‍റെ അങ്കം. സിപിഐയിലെ സാബു കണ്ണങ്കരയാണ് പ്രധാന എതിരാളി. ബിജെപിയിലെ കെ കെ ഹരികുമാറും സ്വതന്ത്രനായ സുരേഷ് കുമാറും മത്സരരംഗത്തുണ്ട്. കൗൺസിലറായിരുന്ന റെജീന ഷെരീഫിനു പകരം ഭർത്താവ് എം സി ഷെരീഫ് 23 -ാം വാർഡിൽ മത്സരിക്കുന്നു. മുൻ കൗൺസിലർ കെ. അനിൽ കുമാറിന്‍റെ ഭാര്യ അനില അനിലാണ് മൂന്നാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി. സ്ഥാനമൊഴിഞ്ഞ കൗൺസിലിലെ വൈസ് ചെയർമാൻ എ സഗീറിന്‍റെ ഭാര്യ സുൽഫിയ സഗീറാണ് 22-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി. ഇതേ വാർഡിൽ മുൻ വൈസ് ചെയർപേഴ്സൺ റഷീദാ ബീവിയെ സിപിഎം സ്ഥാനാർഥിയാക്കി. നേരത്തെ മുസ്ലീം ലീഗിലായിരുന്ന റഷീദാബീവി സമീപകാലത്താണ് സിപിഎം അംഗമായത്.
ജോസ് കെ മാണിയുടെ വരവ് നേട്ടമാക്കാൻ എൽഡിഎഫ്
കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തെ ഒപ്പം കൂട്ടിയത് പത്തനംതിട്ടയിൽ എൽഡിഎഫ് നേട്ടമായി കാണുന്നു. അഞ്ച് വാർഡുകളിൽ അവർ മത്സരിക്കുന്നുണ്ട്. ടൗൺ വാർഡിൽ റബേക്ക ബിജുവാണ് മത്സരരംഗത്തുള്ളത്. 16, 18, 28, 32 വാർഡുകളിലും കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥികളാണ്. 28 -ാം വാർഡിൽ മുൻ കൗൺസിലർ ബാബു വിളവിനാലാണ് സ്ഥാനാർഥി. യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് വാർഡുകൾ മാത്രമാണു നൽകിയത്. 32 -ാം വാർഡ് ലഭിക്കാതെ വന്നതോടെ കോൺഗ്രസ്, ജോസഫ് ഗ്രൂപ്പ് സൗഹൃദ മത്സരത്തിനു കളമൊരുങ്ങി. കോൺഗ്രസിലെ ആനി സജി മത്സരിക്കുന്ന വാർഡിൽ ജോസഫ് ഗ്രൂപ്പിൽ നിന്ന് പ്രഫ. സാലി ബാബുവും സ്ഥാനാർഥിയാണ്. ജോസ് വിഭാഗത്തിലെ സുനിതാ വർഗീസാണ് എൽഡിഎഫ് സ്ഥാനാർഥി.
തലവേദനയായി വിമതർ
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ദീപു ഉമ്മൻ മത്സരിക്കുന്ന 16 -ാം വാർഡിൽ കോൺഗ്രസിന്‍റെ സീനിയർ കൗൺസിലറായിരുന്ന കെ ആർ അരവിന്ദാക്ഷൻ നായർ വിമത സ്ഥാനാർഥിയാണ്. ജോസ് വിഭാഗത്തിലെ ജെറി അലക്സാണ് എൽഡിഎഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയായിരുന്ന അനിൽ തോമസ് മത്സരിക്കുന്ന 29 -ാം വാർഡിൽ മുൻ വൈസ് ചെയർമാൻ കെ ആർ അജിത് കുമാറിന്‍റെ സ്ഥാനാർഥിത്വം യുഡിഎഫിനു വെല്ലുവിളിയാണ്. 2010ലും സമാനമായ രീതിയിൽ ഈ വാർഡിൽ മത്സരം നടന്നിരുന്നു. ജോർജ് ബി തോമസ് എൽഡിഎഫ് സ്ഥാനാർഥിയായും രമേശ് ജി അഴൂർ ബിജെപി സ്ഥാനാർഥിയായും രംഗത്തുണ്ട്. യുഡിഎഫിൽ മുസ്ലീം ലീഗിന് മൂന്ന് വാർഡുകളാണ് നൽകിയത്. ഒൻപതാം വാർഡിൽ ലീഗിലെ എം സിറാജും സിപിഎമ്മിലെ മുൻ കൗൺസിലർ ആർ സാബുവും തമ്മിൽ നേരിട്ടുള്ള മത്സരമാണ്. 13, 22 വാർഡുകളിലും ലീഗാണ് മത്സരരംഗത്ത്. ഒരു വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയെത്തിയതും ഭീഷണിയാണ്. ആർഎസ്പിക്ക് യുഡിഎഫ് നൽകിയ മൂന്നാം വാർഡിൽ കോൺഗ്രസിലെ മുൻ കൗൺസിൽ ജോളി സെൽവൻ സ്ഥാനാർഥിയാണ്.
കോൺഗ്രസിലെ സിന്ധു അനിൽ മത്സരിക്കുന്ന 30 -ാം വാർഡിലും വിമതഭീഷണിയുണ്ട്. 18 -ാം വാർഡിൽ ജോസഫ് വിഭാഗം സ്ഥാനാർഥി രാധാമണിയാണ്. ജോസ് വിഭാഗത്തിൽ നിന്നു സുജ അജി മത്സരിക്കുന്നു. മുൻ കൗൺസിലർമാരായ സൂസൻ ജോണും (യുഡിഎഫ്), ബിജി ജോസഫുമാണ് 15 -ാം വാർഡിൽ ഏറ്റുമുട്ടുന്നത്. യുഡിഎഫിന് വാർഡിൽ വിമതഭീഷണിയുണ്ട്. അതിനാൽ ഈ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നഗരസഭയിൽ ആരു വാഴും ആരു വീഴും എന്നതാണ് ജില്ലയിലെ ചൂടേറിയ ചർച്ചാ വിഷയം.