തിരുവനന്തപുരം: ജില്ലയിലെ അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 476 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 125 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 3 ജനപ്രതിനിധികള്‍ക്കും രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് കൊവിഡ് കേസുകള്‍ അതിവേഗത്തില്‍ വ്യാപിക്കുകയാണെന്നും, കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കൊറോണയെ തുടര്‍ന്ന് മൂന്ന് മരണങ്ങളാണ് അഞ്ചുതെങ്ങില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചുതെങ്ങിലെ ജനങ്ങളില്‍ നാലില്‍ ഒരുഭാഗം ആളുകള്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വലിയ ആശങ്കയാണ് ആരോഗ്യവകുപ്പ് അധികൃതരില്‍ ഉണ്ടാക്കിയിട്ടുള്ളത്.
Also Read: ക്വാറൻ്റൈൻ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കമ്മീഷ്ണര്‍; തീരദേശമേഖലകള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിൽ
തിരുവനന്തപുരത്ത് 13 ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണുള്ളത്. ഇതില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് അഞ്ചുതെങ്ങും. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മേഖലയാണ് അഞ്ചുതെങ്ങ്. ഇത്രയധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മേഖലയില്‍ രോഗവ്യാപനം കൂടുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. അഞ്ചുതെങ്ങിന് പുറമെ പാറശ്ശാലയിലും സ്ഥിതിഗുരുതരമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുണ്ടാകുന്നത് തിരുവനന്തപുരത്താണ്.