ആപ്പ്ജില്ല

ഓഖി ആഞ്ഞടിച്ചിട്ട് 3 വര്‍ഷം; സഹായങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും അപ്പുറം ബാക്കിയായത്!!

പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കാത്തവരുമുണ്ടെന്നാണ് മത്സ്യത്തൊഴിലാളി നേതാക്കള്‍ പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പ്രഖ്യാപിച്ച നാവിക് ഉപകരണങ്ങള്‍ കിട്ടാത്തവരുമുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ താത്കാലിക ജോലി നല്‍കിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം പലരും ജോലി ഉപേക്ഷിച്ചു.

Samayam Malayalam 29 Nov 2020, 8:35 am
തിരുവനന്തപുരം: ഭീതിയുടെ ആഴങ്ങളിലേക്ക് തീരദേശത്തെയാകെ തള്ളിവിട്ട ഓഖി ദുരന്തത്തിന് ഇന്ന് മൂന്നാണ്ട് തികയുന്നു. 2017 നവംബര്‍ 29ന് രാത്രിയില്‍ ഉള്‍ക്കടലില്‍ 185 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച ഓഖി കാറ്റില്‍ 52 പേര്‍ മരിക്കുകയും 104 പേരെ കാണതാവുകയും ചെയ്‌തെന്നാണ് സര്‍ക്കാര്‍ കണക്ക്. അടിമലത്തുറ മുതല്‍ വേളി വരെയുള്ള തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനുകളാണ് ഓഖിയില്‍ പൊലിഞ്ഞത്. ഏറ്റവും കൂടുതല്‍ നാശമുണ്ടായത് പൂന്തുറയിലും വിഴിഞ്ഞത്തുമാണ്. മികച്ച രീതിയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനായെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവകാശപ്പെടുമ്പോഴും പല പദ്ധതികളും കടലാസില്‍ തന്നെ ഉറങ്ങുകയാണ്.
Samayam Malayalam 3rd anniversary of ockhi cyclone that hits kerala
ഓഖി ആഞ്ഞടിച്ചിട്ട് 3 വര്‍ഷം; സഹായങ്ങള്‍ക്കും വാഗ്ദാനങ്ങള്‍ക്കും അപ്പുറം ബാക്കിയായത്!!


ഭീതി പടര്‍ത്തിയ ദുരന്തം

നവംബര്‍ 29 ന് വൈകുന്നേരം മുതല്‍ ഉള്‍ക്കടലില്‍ കാറ്റ് തനിരൂപം പുറത്തെടുത്തിരുന്നു. ജില്ലയില്‍ ഏറ്റവുമധികം വള്ളമിറക്കുന്ന വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഉള്‍ക്കടലില്‍ വൈകുന്നേരം മീന്‍ പിടിക്കാന്‍ പുറപ്പെട്ട പലരും കാറ്റിന്റെ ശക്തി നേരിട്ടറിഞ്ഞു. എന്നാല്‍ കാറ്റിന്റെ ശക്തി കൂടിയതോടെ പലരും മീന്‍ പിടിത്തമുപേക്ഷിച്ച് പുലര്‍ച്ചെയോടെ തീരമണഞ്ഞു. ഇവര്‍ കാര്യങ്ങള്‍ അറിയിച്ചെങ്കിലും വരാനിരിക്കുന്ന വന്‍ ദുരന്തമറിയാതെ അന്നത്തിനുള്ള വക തേടി നിരവധി പേര്‍ പതിവ് പോലെ കടലില്‍ ഇറങ്ങി.

പൊലിഞ്ഞത് നിരവധി ജീവനുകള്‍

30 ന് രാവിലെ പത്തോടെ കടലിന്റെ സ്വഭാവം പാടെ മാറി. വീശിയടിച്ച കാറ്റിന്റെ മുരള്‍ച്ചക്കൊപ്പം ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിയ കൂറ്റന്‍ തിരമാലകള്‍ കണ്ട മത്സ്യത്തൊഴിലാളികള്‍ പേടിച്ചരണ്ട് നാലുപാടും പാഞ്ഞു. അലറിയടിച്ചെത്തിയ കൂറ്റന്‍ തിരമാലകളുടെ പിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് തീരത്തണഞ്ഞവര്‍ കടലിന്റെ ഭീതിപ്പെടുത്തുന്ന സ്വഭാവം വിവരിച്ചതോടെ തീരത്ത് നിലവിളികളുയര്‍ന്നു. അധികൃതര്‍ ഉണര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നതിനിടയില്‍ വിഴിഞ്ഞം, പൂവാര്‍, അടിമലത്തുറ, പുല്ലുവിള, പൂന്തുറ, പൊഴിയൂര്‍, അഞ്ചുതെങ്ങ്, മുതലപ്പൊഴി ഉള്‍പ്പെടെയുള്ള തീരങ്ങളില്‍ നിന്ന് പോയ നിരവധി പേരെ കടല്‍ മുക്കിത്താഴ്ത്തി. അപ്രതീക്ഷിതമായി ഉണ്ടായ ദുരിതത്തെപ്പറ്റി അറിയാതിരുന്നതും കാലാവസ്ഥാ നിരീക്ഷണത്തിലുണ്ടായ പിഴവും ദുരിതത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കത്തില്‍ ഏകോപനമില്ലാതിരുന്നതുമാണ് കൂടുതല്‍ ജീവനുകള്‍ കടലില്‍ പൊലിയാന്‍ കാരണം.

ജീവന്‍ രക്ഷപെട്ടിട്ടും ഭയം മാറാതെ

പൂന്തുറയെന്ന മത്സ്യഗ്രാമത്തില്‍ മാത്രം ഓഖിയില്‍നിന്ന് രക്ഷപ്പെട്ട് എത്തിയ 78 പേരില്‍ ഭൂരിപക്ഷം പേരും ഇന്ന് ഗുരുതരമായ രോഗങ്ങളുടെയും മാനസികവിഭ്രാന്തിയുടെയും പിടിയിലാണ്. രക്ഷപ്പെട്ട് എത്തിയവരില്‍ ചിലര്‍ മാസങ്ങള്‍ക്ക് ശേഷം രോഗബാധിതരായി മരിക്കുകയും ചെയ്തു. മരിച്ചവരുടെയും കാണാതായവരുടെയും കുടംബങ്ങള്‍ക്ക് സര്‍ക്കാര്‍ 22 ലക്ഷം രൂപ വീതം ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. മരിച്ചയാളുടെ കുടുംബത്തിന് പ്രതിമാസം 14,000 രൂപ വീതം പലിശ ലഭിക്കും. ഇതിന്റെ പിന്‍ബലത്തിലാണ് പലകുടുംബങ്ങളുടെയും ജീവിതം മുന്നോട്ട് പോകുന്നത്. എന്നാല്‍ ഉള്‍ക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ട് എത്തി നിത്യവൃത്തിക്ക് പുറത്തേക്കിറങ്ങാന്‍ കഴിയാതെ ഇന്നും ദുരിതം അനുഭവിക്കുന്നവര്‍ നിരവധിപേരാണ്. ഇവരുടെ കുടുംബങ്ങള്‍ക്ക് ഇന്നും അര്‍ഹമായ നഷ്ടപരിഹാരം കിട്ടാത്ത അവസ്ഥയാണ്.

പാഴായിപ്പോയ പ്രഖ്യാപനങ്ങള്‍

പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കാത്തവരുമുണ്ടെന്നാണ് മത്സ്യത്തൊഴിലാളി നേതാക്കള്‍ പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി പ്രഖ്യാപിച്ച നാവിക് ഉപകരണങ്ങള്‍ കിട്ടാത്തവരുമുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ താത്കാലിക ജോലി നല്‍കിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം പലരും ജോലി ഉപേക്ഷിച്ചു. കടലില്‍ അപകടത്തില്‍പെടുന്നവര്‍ക്കായി പ്രഖ്യാപിച്ച മൂന്ന് മറൈന്‍ ആംബുലന്‍സുകളില്‍ ഒന്ന് മാത്രമാണ് പണി പൂര്‍ത്തിയായി കടലിലിറങ്ങിയത്. ഓഖി സമയത്ത് പൂന്തുറ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അടിയന്തരമായി ഫിഷറീസ് മന്ത്രാലയം കൊണ്ടുവരുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങി. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കടലാസിലുറങ്ങുന്നു. ഓരോ ദുരന്തവും കടന്ന് ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ അടുത്ത ദുരിതം എല്ലാം തകര്‍ത്തെറിയുന്ന ദുരനുഭവമാണ് എന്നും തീരദേശത്തിന്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്