കഞ്ചാവ് വിൽപ്പന സംഘത്തിന്റെ കയ്യിൽ ഇരുപതോളം ബോംബ്

Samayam Malayalam 2 Aug 2022, 5:26 pm
പാറശ്ശാലയിൽ കഞ്ചാവ് വിൽപ്പന സംഘത്തിന്റെ കയ്യിൽ നിന്ന് ഇരുപതോളം നാടൻ ബോംബുകളും നിരവധി ആയുധങ്ങളും പാറശാല പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബോംബേറ്, വീട് ആക്രമണം, പൊലീസിന് നേരെ ആക്രമണം, കഞ്ചാവ് വിപണനം, മോഷണം, പോക്‌സോ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളായ രണ്ട് പേർ പിടിയിലായി. പാറശാല മുര്യങ്കര ചാലക്കുഴി പുത്തൻവീട്ടിൽ പീലി വിപിൻ എന്ന് വിളിക്കുന്ന വിപിൻ (23), ഇയാളുടെ സുഹൃത്തും കൂട്ട് പ്രതിയുമായ പാറശാല മുര്യങ്കര വെട്ടുവിള മണികണ്ഠ വിലാസത്തിൽ അരുൺ അച്ചു എന്ന് വിളിക്കുന്ന അരുൺ (24) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൊലീസ് നടത്തിയ സാഹസിക നീക്കങ്ങളെ തുടർന്നാണ് പ്രതികൾ വലയിലായത്. പാറശാല ചിറക്കുളത്തിന് സമീപത്തെ ഒരു വീട് ബോംബ് എറിഞ്ഞ് തകർത്ത കേസിലെ പ്രതിയാണ് വിപിൻ. പാറശാല, പൊഴിയൂർ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കഞ്ചാവ് വിപണനം, മോഷണം, വീട് ആക്രമണം, എസ്.ഐക്ക് നേരെ ആക്രമണം തുടങ്ങി 16 കേസുകളിലെ പ്രതിയാണ് അരുൺ. ഇരുവരും സമീപവാസികളും സുഹൃത്തുക്കളും കൂട്ട് പ്രതികളുമാണ്. ഇതുവരും കേസുകളുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കുറ്റകൃതൃങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു ഇരുവരുടെയും രീതി.
Loading ...