ഷാനിക്കായി രാത്രി വൈകിയും തെരച്ചിൽ
ഞായറാഴ്ച വൈകുവോളം അഗ്നിരക്ഷാസേന തെരച്ചിൽ നടത്തിയെങ്കിലും ഷാനിയെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും മോശം സാഹചര്യവും തെരച്ചിലിന് തിരിച്ചടിയായി. ഇന്ന് രാവിലെ തെരച്ചിൽ പുനഃരാംരംഭിച്ചതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് മണിയോടെ മങ്കയം വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്ന് തന്നെ സംസ്കാരം നടക്കുമെന്നാണ് റിപ്പോർട്ട്.
നസ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല
ബന്ധുക്കൾക്കൊപ്പം മങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ശക്തമായ ഒഴുക്കിൽപ്പെട്ട നസ്രിയ ഒഴുകി പോകുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലിന് ശേഷം ഒരു കിലോമീറ്ററോളം അകലെ നിന്നാണ് നസ്രിയ കണ്ടെത്തിയത്. പുഴയിൽ നിന്നും കരയ്ക്ക് എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുളിക്കാനിറങ്ങിയ പത്ത് പേരിൽ അഞ്ച് കുട്ടികൾ ഉണ്ടായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിതുരയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി.
അപകടം മലവെള്ളപ്പാച്ചിലിനിടെ
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മങ്കയം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് നിന്നും എത്തിയ പത്ത് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ എട്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഷാനിയും ഒൻപത് വയസുകാരി നസ്രിയ ഫാത്തിമയും അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷപെടുത്തിയവരെ നെടുമങ്ങാട് ഗവ. ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. നസ്രിയയുടെ മൃതദേഹം പാലോട് സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
ഷാനി അപകടത്തിൽപ്പെട്ടത് നസ്രിയയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
ശക്തമായി എത്തിയ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട നസ്രിയയെയും മറ്റൊരു കുട്ടി ഐറൂസുവിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാനി ഒഴുക്കിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. മക്കളായ ഷാഹിദയും ഇൻഫാനും നോക്കി നിൽക്കെയാണ് ഷാനി ഒഴുക്കിൽപ്പെട്ടത്. ഷാഹിദിനെ രക്ഷിക്കാനായെങ്കിലും നസ്രിയ ഒഴുക്കിൽപ്പെടുകയായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ഷാനിയുടെ ഭർത്താവ് ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ഇദ്ദേഹം ഇവർക്കൊപ്പമുണ്ടായിരുന്നില്ല.