ആപ്പ്ജില്ല

കലാഭവന്‍ സോബിയെ അപായപ്പെടുത്താന്‍ ശ്രമം; സിബിഐക്ക് മൊഴി നല്‍കിയതിന് പിന്നാലെ

ഒരു സംഘം ആളുകള്‍ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരിയോട് തന്നെ അപായപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് സോബി പറഞ്ഞു. നേരത്തെ ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങി വരുമ്പോഴും സോബിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.

| Edited by Samayam Desk | Lipi 10 Aug 2020, 12:33 pm


തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐക്ക് മൊഴി നല്‍കിയതിന് പിന്നാലെ കലാഭവന്‍ സോബിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം തന്റെ ഓഫീസില്‍ എത്തിയ ഒരുസംഘം ആളുകള്‍ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരിയോട് തന്നെ അപായപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് സോബി പറഞ്ഞു. ഓട്ടോയിലാണ് ഇവര്‍ എത്തിയത്. ഇക്കാര്യം സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനെ അറിയിച്ചുവെന്നും സോബി പറഞ്ഞു. എന്തൊക്കെ ഭീഷണികള്‍ ഉണ്ടായാലും ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ മരണംവരെ പോരാടുമെന്നും സോബി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ ഹാജരായി സോബി മൊഴി നല്‍കിയത്.

സിബിഐ പരിശോധിക്കും

അതേസമയം, ബാലഭാസ്‌കറിന്റെ കാര്‍ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവന്ന കലാഭവന്‍ സോബിയുടെ ആരോപണം സിബിഐ പരിശോധിക്കും. ബാലഭാസ്‌കറിന്റേത് ആസൂത്രിത അപകടമെന്ന സോബിയുടെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം. സോബിയെ അപകട സ്ഥലത്തുള്‍പ്പെടെ കൊണ്ടുപോയി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം.

Also Read: പുല്ലുവിളയിൽ ഉള്ളവർക്കല്ലാതെ ചികിത്സ നൽകേണ്ടെന്ന് നാട്ടുകാർ; കൊവിഡ് ആശുപത്രിക്ക് നേരെ ആക്രമണം

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഏറ്റവും അധികം ആരോപണങ്ങളുന്നയിക്കുന്നത് കോതമംഗലം സ്വദേശിയായ കലാഭവന്‍ സോബിയാണ്. അപകടമുണ്ടാകുന്നതിന് മുന്‍പ് ഏതാനും ഗുണ്ടകളുടെ സംഘം കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടെന്നാണ് സോബിയുടെ പ്രധാന ആരോപണം. അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ പോലൊരാളെ കണ്ടെന്നും സോബി പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് സോബിയെ തിരുവനന്തപുരത്തെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്