സര്‍ക്കാര്‍ ഇടപെട്ടു; അനുപമ നിരാഹാര സമരം അവസാനിപ്പിച്ചു
ആറു മാസമാണ് ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. കുഞ്ഞിനെ മറ്റൊരാള്‍ക്കു കൈമാറിയെങ്കിലും കോടതി നടപടികള്‍ അവസാനിക്കുന്നതോടെ മാത്രമേ ദത്ത് നടപടികള്‍ പൂര്‍ത്തിയാകുകയുള്ളു. കുഞ്ഞിന്റെ അമ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ള സാഹചര്യത്തില്‍ ദത്തിന്റെ അടുത്ത നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഔദ്യോഗികമായി അറിയക്കാൻ സർക്കാർ തീരുമാനം
ഉച്ചയോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുന്നത്. ദത്ത് നടപടികളില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഔദ്യോഗികമായി അറിയക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രി വീണ ജോര്‍ജ് നല്‍കിയിട്ടുണ്ട്. വഞ്ചിയൂര്‍ കുടുംബ കോടതിയിലാണ് ദത്ത് നടപടികളില്‍ അന്തിമ വിധി പുറപ്പെടുവിക്കാന്‍ മാറ്റിവെച്ചിരിക്കുന്നത്. സര്‍ക്കാരും ശിശുക്ഷേമ സമിതിയും ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെടും. കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
അനുപമയ്ക്ക് അനുകൂലമായ നിലപാട്
ആറു മാസമാണ് ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. കുഞ്ഞിനെ മറ്റൊരാള്‍ക്കു കൈമാറിയെങ്കിലും കോടതി നടപടികള്‍ അവസാനിക്കുന്നതോടെ മാത്രമേ ദത്ത് നടപടികള്‍ പൂര്‍ത്തിയാകുകയുള്ളു. കുഞ്ഞിന്റെ അമ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ള സാഹചര്യത്തില്‍ ദത്തിന്റെ അടുത്ത നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ അനുപമയ്ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. താനും കോടതിയെ സമീപിക്കുമെന്നു അനുപമയും പറഞ്ഞു. കോടതിയില്‍ നിയമ പോരാട്ടം തുടരുമെന്നും അഭിഭാഷകനുമായി ആലോചിച്ച ശേഷം ഹേബിയസ് കോര്‍പസില്‍ തീരുമാനമെന്നും അനുപമ വ്യക്തമാക്കി.
സിപിഎമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല
കുഞ്ഞിനെ തേടി അമ്മ അനുപമ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരമിരിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായത്. പിന്തുണയ്‌ക്കേണ്ട സമയത്ത് പാര്‍ട്ടിയും പൊലീസും നിസംഗരായി നിന്നെന്ന് അനുപമ പറഞ്ഞിരുന്നു. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, സിപിഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ചില നേതാക്കളുടെ ഭാഗത്ത്‌നിന്ന് വീഴ്ച ഉണ്ടായെന്ന് അനുപമ പറഞ്ഞു.
വകുപ്പ് തല അന്വേഷണം
അതേസമയം, സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രാഥമിക അന്വേഷണത്തിന്റെ ആദ്യഘട്ടം പിന്നിടുന്നു. ശിശുക്ഷേമ സമിതിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ കണ്ടെത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നടപടി എടുത്തില്ല. മുഴുവന്‍ ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷമാകും അന്തിമ നിഗമനത്തിലെത്തുക. ആണ്‍കുഞ്ഞിനെ രജിസ്റ്ററില്‍ പെണ്‍കുഞ്ഞാക്കിയതിന് പിന്നിലും ദുരൂഹതയുണ്ടോയെന്നും സംശയമുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുന്‍ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതി.
അനുപമയ്ക്കെതിരെ നസിയ
അതിനിടെ, വിവാദത്തില്‍ അനുപമയ്ക്കും അജിത്തിനുമെതിരെ ആരോപണവുമായി അജിത്തിന്റെ മുന്‍ഭാര്യ നസിയ രംഗത്തെത്തി. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്നാണ് ഇവരുടെ ആരോപണം. ദത്ത് നല്‍കുന്നതിന് തയാറാക്കിയ സമ്മതപത്രം തന്നെ കാണിച്ചിരുന്നു. അനുപമയും അച്ഛനും സമ്മതപത്രത്തില്‍ ഒപ്പുവെച്ചിരുന്നുവെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞു.
അനുപമ ഗര്‍ഭിണിയാണെന്ന് മൂന്നാമത്തെ മാസം തന്നെ താന്‍ അറിഞ്ഞു. ആ സമയത്ത് അജിത്തിനും അനുപമക്കും ഒപ്പമാണ് താമസിച്ചിരുന്നത്. അനുപമ സഹോദരിയെ പോലെയാണെന്ന് അജിത്ത് പറഞ്ഞിരുന്നതെന്നും നസിയ വ്യക്തമാക്കി. അജിത്ത് തന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു. അജിത്തുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കിയിരുന്നില്ല.
തന്റെ ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത്. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഉപദ്രവം സഹിക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടിലാണ് പലപ്പോഴും താന്‍ കഴിഞ്ഞിരുന്നത്. തന്നെ വിളിച്ചു കൊണ്ട് പോകാന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടു. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ വിളിച്ചത് പ്രകാരമാണ് അനുപമയെ പോയി കണ്ടത്. അജിത്തിന് വിവാഹമോചനം നല്‍കില്ലെന്ന് അനുപമയോട് അന്ന് പറഞ്ഞിരുന്നു.
സഹായിക്കാൻ ആരുമില്ല
അജിത്തും താനും തമ്മിലുള്ള വിഷയത്തില്‍ പാര്‍ട്ടി കൂടെ നില്‍ക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടിയെ അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം താന്‍ ഇറങ്ങി വരികയായിരുന്നു. ഇപ്പോള്‍ തന്നെ സഹായിക്കാന്‍ ആരുമില്ല. അജിത്തും അനുപമയും തമ്മില്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്നും നസിയ വ്യക്തമാക്കി. എന്നാല്‍ നസിയയുടെ ആരോപണങ്ങള്‍ തള്ളി അനുപമയും അജിത്തും രംഗത്തെത്തി. നസിയുയടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മും പിതാവുമാണെന്ന് അനുപമ പറഞ്ഞു. തന്റെ പിതാവ് ജയചന്ദ്രന്‍ നസിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോള്‍ ഉള്ള വിവാദങ്ങളില്‍ ശ്രദ്ധ തിരിക്കാനാണ് നസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നും അനുപമ പറഞ്ഞു.