സോബിയുടെ മൊഴി നിര്‍ണായകം
ബാലഭാസ്കറിന്റെ മരണത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരത്തെ സോബി ഉന്നയിച്ചിരുന്നു. ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാണ് സോബിയുടെ ആരോപണം. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് പറഞ്ഞ സോബി കഴിഞ്ഞദിവസം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അപകടത്തില്‍പ്പെടുന്നതിന് മുമ്പ് ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ചിരുന്നുവെന്നും അപകടസ്ഥലത്ത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടതായും സോബി വെളിപ്പെടുത്തിയിരുന്നു.
സിബിഐ ലക്ഷ്മിയുടെ മൊഴിയെടുത്തു
കഴിഞ്ഞ ദിവസം സിബിഐ സംഘം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരവും പ്രകാശന് തമ്പിയും ബാലഭാസ്കറിന്റെ മാനേജര്മാരായിരുന്നില്ലെന്ന് ലക്ഷ്മി സിബിഐ സംഘത്തോട് പറഞ്ഞു. സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ് തമ്പി. ബാലഭാസ്കറിന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വിഷ്ണു. ഇവരുടെ ബിസിനസില്‍ ബാലഭാസ്കര്‍ പങ്കാളിയായിരുന്നു. പാലക്കാട് ആയുര്‍വേദ ആശുപത്രി നടത്തുന്ന ലതയുമായി സാമ്പത്തിക ഇടപാടുകളില്ല. പണം കടം കൊടുത്തിരുന്നുവെന്നും ലക്ഷ്മി മൊഴി നല്‍കിയിട്ടുണ്ട്. ലക്ഷ്മിയെ കൂടാതെ അമ്മ ഓമനകുമാരി, ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി, സഹോദരന് പ്രസാദ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അറിയാവുന്ന കാര്യങ്ങള്‍ സിബിഐയെ അറിയിച്ചിട്ടുണ്ടെന്ന് ലക്ഷ്മിയുടെ അമ്മ ഓമനകുമാരി പറഞ്ഞു.
സിബിഐ ഉത്തരം തേടുന്നത് ഈ ചോദ്യങ്ങള്‍ക്ക്
അപകട സമയത്ത് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം ഓടിച്ചതാരാണ്, അപകട മരണമാണോ, അമിത വേഗതയിലാണോ വണ്ടിയോടിച്ചിരുന്നത്, അസ്വഭാവിക മരണമാണോ എന്നീ ചോദ്യങ്ങള്‍ക്കാണ് സിബിഐ ഉത്തരം കണ്ടെത്തേണ്ടത്. വാഹനം ഓടിച്ചതാരാണെന്നതാണ് ദുരൂഹതകളിലൊന്ന്. ഡ്രൈവർ അര്‍ജുനാണ് ഓടിച്ചതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ദൃക്സാക്ഷിയായിരുന്ന നന്ദുവും മൊഴി നല്‍കിയത്. കെഎസ്ആര്‍ടിസി ഡ്രൈവർ അജി നല്കിയ മൊഴിയില്‍ ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്നാണ് ഉള്ളത്. അമിത വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിലേക്കാണോ സിബിഐയും എത്തിച്ചേരുകയെന്നതും നിര്‍ണായകമാണ്. അപകടത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
സിബിഐ നാളെ കലാഭവന്‍ സോബിയുടെ മൊഴിയെടുക്കും
അപകടസ്ഥലത്ത് സോബി കണ്ടത്
തിരുനെല്‍വേലിയിലേക്കുള്ള യാത്രയിലാണ് അതുവഴി കടന്നുപോയതെന്നാണ് സെബിയുടെ വെളിപ്പെടുത്തൽ. അപകടത്തിൽപ്പെട്ടത് ബാലഭാസ്കറിന്റെ കാറാണെന്ന് അറിയില്ലായിരുന്നു. ആറേഴുപേര്‍ നില്‍പ്പുണ്ടായിരുന്നു. പുറത്തിറങ്ങാന്‍ ഇറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ ആക്രോശിച്ച് അടിച്ചോടിക്കാന്‍ ശ്രമിച്ചു. തടിച്ച ഒരാളാണ് ആക്രമിക്കാന്‍ വന്നത്. അപകടം നടന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് ആളെക്കൂട്ടാറുണ്ട്. പക്ഷേ, ഇവിടെ വിരട്ടി ഓടിക്കുകയായിരുന്നു. കാര്‍ നീങ്ങിയപ്പോള്‍ ഇടതുവശത്തുകൂടി ഒരാള്‍ പോയി. വലതുവശത്തുനിന്ന് മറ്റൊരാള്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി പോയി. സരിത്തെന്ന് സംശയിക്കുന്നയാള്‍ അവിടെ നിന്നവരുടെ കൂട്ടത്തിലായിരുന്നു. മറ്റുള്ളവര്‍ അസഭ്യം പറഞ്ഞപ്പോള്‍ അയാള്‍ മാത്രം നിശബ്ദനായിരുന്നു. അതിനാലാണ് ആ മുഖം ഓര്‍മ്മയില്‍ നില്‍ക്കുന്നത്. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി അഞ്ചുദിവസം കഴിഞ്ഞാണ് ക്രൈം ബ്രാഞ്ച് വിളിച്ചത്. മൊഴി രേഖപ്പെടുത്താന്‍ വിളിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചിട്ടില്ലെന്നും സോബി പറഞ്ഞു.
ഇപ്പോഴും ഭീഷണി
കാര്യങ്ങള്‍ വെളിപ്പെടുത്തിയത് മുതല്‍ വധഭീഷണിയാണ്. ഇന്റര്‍നെറ്റ് ഫോണില്‍നിന്നാണ് വിളിക്കുന്നത്. പറഞ്ഞതൊക്കെ മതി. കൂടുതല്‍ പറയാന്‍ നില്‍ക്കേണ്ടെന്നാണ് ഭീഷണി. സിബിഐക്ക് മൊഴി നല്കാന് ജീവനോടെ ഉണ്ടാകില്ല, ഉറപ്പെന്നായിരുന്നു ഒടുവിലത്തെ ഫോണ്‍ സന്ദേശം- സോബി പറഞ്ഞു.