പുല്ലുവിളയിലെ കൊവിഡ് കണക്കുകള്‍; വ്യാജ പ്രചാരണത്തിനെതിരെ ആരോഗ്യ മന്ത്രി
പുല്ലുവിളയില്‍ 17,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നായിരുന്നു വ്യാജ പ്രചാരണം. പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കൊവിഡ് വ്യാപനം ഉള്ളത്. 671 പേര്‍ക്ക് ടെസ്റ്റ് നടത്തിയതില്‍ 288 പേര്‍ പോസിറ്റീവ് ആയിട്ടുണ്ട്.
| Edited by Samayam Desk | Lipi 24 Jul 2020, 8:16 am
തിരുവനന്തപുരം: തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 17,000 കൊവിഡ്
പോസിറ്റീവ് കേസുകളുണ്ടെന്നുള്ള പ്രചാരണം വ്യാജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ജനങ്ങളെ ഭീതിയാക്കുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഈ മഹാമാരിയുടെ സമയത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
പുല്ലുവിളയിലെ 6 വാര്‍ഡുകളിലാണ് കൊവിഡ് രോഗവ്യാപനം ഉള്ളത്. ഈ മാസം പതിനഞ്ചാം തീയതി കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടത്തെ 14, 16, 18 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ഹൈ റിസ്‌ക് ഗ്രൂപ്പില്‍ പ്പെട്ട 671 പേര്‍ക്ക് കൊവിഡ് ടെസ്റ്റുകള്‍ നടത്തുകയും അതില്‍ 288 പേര്‍ പോസിറ്റീവ് ആകുകയും ചെയ്തിട്ടുണ്ട്.
Also Read: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ മന്ത്രി ടീച്ചറുടെ കുപ്പായമണിഞ്ഞു; ക്ലാസെടുത്തത് ഐഎഎസ് ഓഫീസര്‍മാര്‍ക്ക്
ടെസ്റ്റ് റിസള്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുല്ലുവിള ക്ലസ്റ്റര്‍ ആയി സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുല്ലുവിള ഉള്‍പ്പെടെയുള്ള ക്ലസ്റ്ററുകളില്‍ എല്ലാം കൊവിഡ്
രോഗ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിച്ചത് കൂടാതെ ആര്‍ആര്‍ടി, വോളന്റീര്‍മാര്‍ തുടങ്ങിയവരുടെ സേവനവും ഈ പ്രദേശത്ത് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ