പാങ്ങോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സുഹൃത്തുക്കൾക്ക് വേണ്ടി നടത്തിയ മദ്യ സൽക്കാരത്തിനിടെ വീടിന്റെ മൺതിട്ടയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ താഴേക്ക് വീണാണ് മരണം. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്.
സൽക്കാരത്തിനിടെ കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്ത് സജീവിനെ പിടിച്ചു തള്ളുകയായിരുന്നു. വീടിന്റെ മുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബ്ബർത്തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളർച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് സുഹൃത്തുക്കൾ സഹോദരൻ സജിയെ വിവരമറിയിക്കുകയും ഇയാളെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സജീവിന് മരണം സംഭവിച്ചത്. പാങ്ങോട് പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചതായി പാങ്ങോട് സിഐ എൻ സുനീഷ് അറിയിച്ചു. ഇന്ന് പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. ബന്ധുകൾ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News