ആപ്പ്ജില്ല

കോടിയേരിയും പിണറായിയും തകര്‍ന്നുപോയി; എല്ലാം കണ്ട് സിപിഎം നേതാക്കളും പകച്ചു; സംസ്ഥാനത്ത് ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത അവസ്ഥ

പിണറായി വിജയന് പാര്‍ട്ടിയിലും മന്ത്രിസഭയിലും ഇടതുമുന്നണിയിലും ഇപ്പോഴും വലിയ സ്വീകാര്യതയാണുള്ളത്. അതിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം പാര്‍ട്ടിയും എല്‍ഡിഎഫും തള്ളുന്നു

Samayam Malayalam 30 Oct 2020, 7:24 pm
ആ രണ്ട് അറസ്റ്റുകള്‍... സിപിഎമ്മും കേരള സര്‍ക്കാരും ഞെട്ടിത്തരിച്ചുപോയി. ഇങ്ങനെയൊരു അഗ്നിപരീക്ഷ പാര്‍ട്ടി നേരത്തെ നേരിട്ടിട്ടില്ല. ഒരേസമയം മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും രാജിക്കായി മുറവിളി ഉയരുന്നു. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസും പാര്‍ട്ടി സെക്രട്ടറിയെ വീടും ചതിച്ചുവെന്ന് അണികള്‍ പറയുമ്പോഴും ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുമെന്ന ചോദ്യം സിപിഎമ്മിനെ ഉലയ്ക്കുകയാണ്. സിപിഎമ്മിനെ സംബന്ധിച്ച് അധികാരത്തിന്റെ ശേഷിച്ച പച്ചത്തുരുത്താണ് കേരളം. ആ കേരളത്തിലെ പാര്‍ട്ടിയെ നയിക്കുന്ന രണ്ടു പൊളിറ്റ്ബ്യൂറോ അംഗങ്ങളാണു വ്യക്തിപരമായും രാഷ്ട്രീയമായും വന്‍ പ്രതിസന്ധിയിലായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കേ പ്രതിപക്ഷത്തിന് ഇതിലും വലിയ ആയുധം ഇനി കയ്യില്‍ കിട്ടാനില്ല. ഭരണത്തിന്റെ അവസാനകാലത്ത് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒരുപോലെ പ്രതിരോധത്തിലാകുന്ന അപൂര്‍വ അവസരം പരമാവധി ഉപയോഗിക്കാന്‍ പ്രതിപക്ഷം നീക്കം ശക്തമാക്കിയതോടെ സംസ്ഥാന രാഷ്ട്രീയം വീണ്ടും കലങ്ങുകയാണ്.
Samayam Malayalam ldf government and pinarayi vijayan in crisis due to m sivasankar and bineesh kodiyeri
കോടിയേരിയും പിണറായിയും തകര്‍ന്നുപോയി; എല്ലാം കണ്ട് സിപിഎം നേതാക്കളും പകച്ചു; സംസ്ഥാനത്ത് ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത അവസ്ഥ


രാജ്യത്ത് ഇതുവരെ ഒരു സര്‍ക്കാറിനും നേരിടേണ്ടി വന്നിട്ടില്ലാത്ത അവസ്ഥ!

സിപിഎം പ്രതിരോധത്തില്‍

മുഖ്യമന്ത്രിക്കോ പാര്‍ട്ടി സെക്രട്ടറിക്കോ ഇതിലൊന്നും നേരിട്ട് ബന്ധമില്ലെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്ര ഏജന്‍സികള്‍ പകപോക്കുകയാണെന്നുമാണ് സിപിഎം പറയുന്നത്. പക്ഷേ...'മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ ഇതെല്ലാം തട്ടിപ്പിന് വേണ്ടി ഉപയോഗിച്ചിരിക്കുകയാണ്. ഇതേവരെ ധാര്‍മിക- രാഷ്ട്രീയ വശം എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഇതോടെ അതെല്ലാം മാറി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ ചാണ്ടിയുടെ രാജി അനിവാര്യമായിരിക്കുകയാണ്.' പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ അന്നത്തെ വാക്കുകള്‍ ഇപ്പോള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും തിരിഞ്ഞുകൊത്തുകയാണ്.

രാജി ആവശ്യം തളളി എല്‍ഡിഎഫ്‌

പിണറായി വിജയന് പാര്‍ട്ടിയിലും മന്ത്രിസഭയിലും ഇടതുമുന്നണിയിലും ഇപ്പോഴും വലിയ സ്വീകാര്യതയാണുള്ളത്. അതിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം പാര്‍ട്ടിയും എല്‍ഡിഎഫും തള്ളുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അറസ്റ്റിലായത്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടും, രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടില്ല തുടങ്ങി ഇതുവരെ പറഞ്ഞ ന്യായീകരണങ്ങള്‍ പൊതുസമൂഹത്തില്‍ തുടര്‍ന്നും എത്രത്തോളം വിശ്വാസ്യത സൃഷ്ടിക്കാന്‍ പ്രാപ്തമാണെന്നതിന്റെ പരീക്ഷണഘട്ടം കൂടിയാണ് വരുന്നത്. ശിവശങ്കര്‍ ചെയ്ത കുഴപ്പം ഇനി മുഖ്യമന്ത്രിയിലേക്കു വരരുതെന്ന ജാഗ്രതയാണ് ഇക്കാര്യത്തില്‍ സിപിഎം പുലര്‍ത്തുന്നത്. ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് ഉറച്ചുനില്‍ക്കാനാണ് സിപിഎം തീരുമാനം. ദേശീയനേതൃത്വവും ഒപ്പമുണ്ടെന്നത് കേരള നേതാക്കള്‍ക്ക് വലിയ ആശ്വാസവും നല്‍കുന്നു.

വിവാദങ്ങളില്‍ വലഞ്ഞ് കോടിയേരി

കോടിയേരി ബാലകൃഷ്ണന്റെ കാര്യം എടുക്കുകയാണെങ്കില്‍, ആരോഗ്യപ്രശ്‌നങ്ങളും മക്കളുടെ വിവാദ പരമ്പരകളും പിന്തുടരുമ്പോഴും പാര്‍ട്ടിക്കകത്തു കോടിയേരിക്കു ഇപ്പോഴും സ്വീകാര്യതയുണ്ട്. പ്രായപൂര്‍ത്തിയായ മകന്റെ തെറ്റിന് അച്ഛനെ ക്രൂശിക്കേണ്ടതില്ലെന്ന ന്യായമാണു സിപിഎം നിരത്തുന്നത്. അതുകൊണ്ടുതന്നെ കോടിയേരിയുടെ രാജി ആവശ്യവും അപ്രസക്തമാകും. എന്തായാലും സിപിഎമ്മിനുണ്ടായ ഇരട്ടപ്രഹരം പ്രതിപക്ഷത്തിനും ബിജെപിക്കും കൂടുതല്‍ ഇന്ധനം പകരുന്നതാണ് എന്നതില്‍ സംശയമില്ല. രാജ്യത്ത് ഇതുവരെ ഒരു സര്‍ക്കാറിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിച്ഛായ നഷ്ടത്തിലാണ് പിണറായി സര്‍ക്കാര്‍. ഭരണകൂടത്തെ രക്ഷപ്പെടുത്തേണ്ട പാര്‍ട്ടി നേതൃത്വമാകട്ടെ, അതിലും വലിയ പൊല്ലാപ്പിലും. കളങ്കിത പ്രതിച്ഛായയില്‍ പെട്ടുപോയ മുഖ്യമന്ത്രിക്കും പാര്‍ട്ടിനേതൃത്വത്തിനും സംശയശുദ്ധി വരുത്തി മാത്രമേ രാഷ്ട്രീയകേരളത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനാവൂ. ഈ ഇരട്ട പ്രതിച്ഛായനഷ്ടത്തില്‍ നിന്നു പാര്‍ട്ടിയും സര്‍ക്കാരും എങ്ങനെ കരകയറുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.......

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്