ആപ്പ്ജില്ല

അർധരാത്രിയിൽ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ യുവതിയുടെ പ്രസവം; പകച്ചു നിന്ന് വീട്ടുകാർ... ഒടുവിൽ തുണയായത് എസ്ഐയും പോലീസുകാരനും

മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ യുവതി പ്രസവിച്ചു. അർധരാത്രിയിൽ നടന്ന സംഭവത്തിൽ യുവതിക്കും വീട്ടുകാർക്കും രണ്ട് പോലീസുകാരാണ് തുണയായത്.

Lipi 6 Aug 2020, 1:12 pm
കഴക്കൂട്ടം: അർധരാത്രിയിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇന്ധനം തീർന്ന് വഴിയിലായ കാറിൽ യുവതി പ്രസവിച്ചു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന വീട്ടുകാർക്ക് ഒടുവിൽ തുണയായത് അതുവഴി പട്രോളിംഗ് ജീപ്പിലെത്തിയ മംഗലപുരം എസ്ഐ ഗോപകുമാറും സിവിൽ പോലീസ് ഓഫീസർ ബിജുവും. കഴിഞ്ഞ രണ്ടാം തീയതി രാത്രി 12 മണിയ്ക്ക് പള്ളിപ്പുറം ബിനോയ് മാർബിളിന് സമീപം ദേശീയ പാതയിലെ വിജനമായ സ്ഥലത്താണ് സംഭവം. പ്രസവ വേദനയെ തുടർന്ന് പെരുങ്ങുഴി സ്വദേശിനിയായ യുവതിയെയും കൂട്ടി ഭർത്താവ് ഷാജിയും അമ്മയും കാറിൽ മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അതിനിടയിലാണ് ഇന്ധനം തീർന്ന കാർ പാതിവഴിയിലായത്.
Samayam Malayalam എസ്ഐ ഗോപകുമാറും സിവിൽ പോലീസ് ഓഫീസർ ബിജുവും


Also Read: ദേശീയപാത വെട്ടിമുറിച്ച് നാലുവരിപ്പാതയാക്കാനുള്ള കരാറിൽ വിവാദം; തലസ്ഥാനത്ത് തിരിച്ചെത്തി മന്ത്രി നിർമാണം നിർത്തിച്ചു

പാതിരാത്രിയോടൊപ്പം ലോക്ക് ഡൗണും കൂടിയായതിനാൽ റോഡിൽ വാഹനങ്ങൾ തീരെ ഇല്ലായിരുന്നു. കൂടാതെ സമീപത്ത് പെട്രോൾ പമ്പുണ്ടെങ്കിലും അവിടെയും ആളില്ലായിരുന്നു. ഇതിനിടയിൽ യുവതി വേദന കടച്ചമർത്തി നിലവിളിക്കുന്നുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാതെ ഡ്രൈവറും വീട്ടുകാരും നിസഹായാവസ്ഥയിലുമായി. ഇതിനിടയിൽ 24 കാരിയായ സുജിത ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ കാറിലെ സ്ഥല പരിമിതി കാരണം പൊക്കിൾകൊടി വേർപെടുത്താത്ത കുഞ്ഞും അമ്മയും സീറ്റിനിടയിൽ കുടുങ്ങിയ അവസ്ഥയിലായി. അതോടെ വീട്ടുകാരുടെ ആശങ്കയും വർധിച്ചു.

Also Read: വഞ്ചിയൂര്‍ സബ് ട്രഷറി സാമ്പത്തിക തട്ടിപ്പ്; ട്രഷറി വഴി ബിജുലാല്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്

ഈ സമയത്താണ് ദൈവദൂതരെപ്പോലെ മംഗലപുരം പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് ജീപ്പ് അതു വഴി കടന്നു വന്നത്. കാർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എസ്ഐ ഗോപകുമാറും ബിജുവും ജീപ്പ് നിർത്തി ഇറങ്ങി. കാര്യമറിഞ്ഞ ഉടൻ തന്നെ ആദ്യം കണിയാപുരത്തെ എസ്കെഎസ്എഫ് ആംബുലൻസും സഹായത്തിനായി നഴ്സിനെയും വിളിച്ചു വരുത്തി. തുടർന്ന് പള്ളിപ്പുറം സ്വദേശി കൂടിയായ എസ്ഐ അൽപം അകലെയുള്ള ചായക്കടയുടമയായ ശ്യാമിനെ വിളിച്ചുണർത്തി വെള്ള വസ്ത്രം തരപ്പെടുത്തി കാറിനടുത്തേക്ക് പാഞ്ഞു.

Also Read: ഗൃഹനാഥയുമായി ഫോണിലൂടെ സൗഹൃദം... ഒടുവില്‍ പണത്തിന് വേണ്ടി ഭീഷണി, വീട്ടില്‍ കയറി മാല മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

ഈ സമയം അതു വഴി വന്ന ഐജി ശ്രീജിത്ത് പോലീസും കാറും ആളും കണ്ട് അവിടെ ഇറങ്ങി വേണ്ട സഹായം ചെയ്യാമെന്ന് പറഞ്ഞു. തുടർന്ന് പൊക്കിൾക്കൊടി വേർപ്പെടുത്തിയ ശേഷം കുഞ്ഞിനെ ആംബുലൻസിലും യുവതിയെ കാറിലും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്