തിരുവനന്തപുരം: ഏത് ആപത്ഘട്ടങ്ങളിലും വിളിപ്പാടകലെ ഒരു 'രക്ഷകന്' ഉണ്ടെന്ന ആത്മവിശ്വാസത്തില്‍ വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികള്‍ക്ക് ഇനി കടലിലേക്കിറങ്ങാം. മീന്‍പിടിത്തത്തിനിടെ കടലില്‍ വച്ച് അപകടത്തില്‍പ്പെടുകയോ കാണാതാകുകയോ ചെയ്യുന്ന മീന്‍പിടിത്ത തൊഴിലാളികളെ കണ്ടെത്തി പ്രാഥമിക ശുശ്രൂഷ നല്കി കരയിലെത്തിക്കുന്നതിനായി സംസ്ഥാനത്തെ ആദ്യ മറൈന്‍ ആംബുലന്‍സ് വിഴിഞ്ഞത്തെത്തി.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സ് സജ്ജമാക്കിയത്. 'പ്രതീക്ഷ' എന്ന് പേരിട്ടിരിക്കുന്ന മറൈന്‍ ആംബുലന്‍സ് കൊച്ചിയില്‍ നടന്ന കമ്മിഷനിങ്ങിനു ശേഷമാണ് വിഴിഞ്ഞത്തെത്തിച്ചത്. ഓഖി ദുരന്തത്തില്‍പ്പെട്ട് നിരവധി പേരെ നഷ്ടപ്പെട്ട വിഴിഞ്ഞത്തിന് ഒരു മറൈന്‍ ആംബുലന്‍സ് നല്‍കുമെന്ന അധികൃതരുടെ ഉറപ്പാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.
മറൈന്‍ ആംബുലന്‍സിന് അപകടത്തില്‍പ്പെടുന്ന പത്തുപേരെ രക്ഷപ്പെടുത്തി കിടത്തി കരയിലെത്തിക്കാനാകും. മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാവുന്ന ആംബുലന്‍സിന് 5000 ലിറ്റര്‍ ഇന്ധനശേഷിയുണ്ട്. ക്യാപ്റ്റന്‍ ദിലീപിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ചീഫ് എന്‍ജിനീയര്‍ വിനോദ് കുമാറിനാണ് സാങ്കേതിക ചുമതല.
Also Read: വെഞ്ഞാറമൂട് ഇരട്ടക്കൊല: മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്ത്, ഒരു സ്ത്രീ കസ്റ്റഡിയിൽ
ശീതീകരണ സംവിധാനമുള്ള മോര്‍ച്ചറി, ജീവനക്കാര്‍ക്കുള്ള കിടക്കകള്‍, നഴ്സ്, ഡക്ക് ഹാന്‍ഡ്സ് പാരാമെഡിക്കല്‍ ടീം മറൈന്‍ റേഡിയോ, വെള്ളത്തില്‍ അകപ്പെട്ടുപോയവരെ ഉയര്‍ത്തിയെടുക്കാനുള്ള ഉപകരണം അടക്കമുള്ള സജ്ജീകരണമാണ് ആംബുലന്‍സിലുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ സുകുമാരന്‍ പറഞ്ഞു. സന്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപകടമേഖലയിലേക്ക് എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങും. വിഴിഞ്ഞം ലീവേര്‍ഡ് വാര്‍ഫിലാണ് ആംബുലന്‍സ് ഉള്ളത്. ഫിഷറീസ് കണ്ട്രോള് റൂമിന്റെ 04712481100, 04712480335 എന്ന നമ്പരുകളില്‍ സഹായത്തിനായി വിളിക്കാം.
പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ജീവന്റെ കാവലാളായി 24 മണിക്കൂറും കൊല്ലം മുതല്‍ പൊഴിയൂരിനടുത്ത് തെക്കെ കൊല്ലംകോട് വരെയുള്ള കടല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തന ദൗത്യമാണ് ആംബുലന്‍സിനുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, ബിപിസിഎല്‍, കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവയടക്കം 18.24 കോടി രൂപയുപയോഗിച്ച് കൊച്ചിന് ഷിപ്പ് യാര്‍ഡാണ് ഫിഷറീസ് വകുപ്പിന് വേണ്ടി മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മ്മിച്ചത്. വിഴിഞ്ഞത്തിനുള്ള 'പ്രതീക്ഷ' വൈപ്പിന്‍ തുറമുഖത്തിനുള്ള 'പ്രത്യാശ' ബേപ്പൂരിനുളള 'കാരുണ്യ' എന്നീ മൂന്ന് ആംബുലന്‍സകള്‍ രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി നീറ്റിലിറക്കിയത്.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ