ആപ്പ്ജില്ല

പ്രതാപൻ നാട്ടിലെ പരോപകാരി, മികച്ച സാമ്പത്തിക നില; അതിദാരുണ സംഭവത്തിൽ നടുങ്ങി നാട്ടുകാര്‍

ഇന്ന് പുലർച്ചെ ഒന്നേകാലോടെയാണ് തിരുവനന്തപുരം വര്‍ക്കലയില്‍ വീടിനു തീപിടിച്ചത്. വര്‍ക്കല ദളവാപുരത്തെ പ്രതാപന്‍, ഭാര്യ ഷേര്‍ളി, മരുമകള്‍ അഭിരാമി, ഇളയമകന്‍ അഹില്‍, അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്.

Samayam Malayalam 8 Mar 2022, 7:21 pm
തിരുവനന്തപുരം (Thiruvananthapuram): തിരുവനന്തപുരം വര്‍ക്കലയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച സംഭവത്തിലെ അസ്വാഭാവികത ഈ .ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്ന് റേഞ്ച് ഐജി ആര്‍ നിശാന്തിനി ഐപിഎസ്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. സിസിടിവി ദൃശ്യങ്ങളില്‍ 1.15 മുതല്‍ തീ പടരുന്നത് ഉണ്ടെന്നും റേഞ്ച് ഐജി പറഞ്ഞു. താഴത്തേയും മുകളിലത്തേയും നിലയിലെ ഹാള്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. ബൈക്കില്‍ നിന്നാണോ തീ പടര്‍ന്നത് എന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.
Samayam Malayalam neighbours remembers prathapan and family lost life at varkala incident
പ്രതാപൻ നാട്ടിലെ പരോപകാരി, മികച്ച സാമ്പത്തിക നില; അതിദാരുണ സംഭവത്തിൽ നടുങ്ങി നാട്ടുകാര്‍



​സംഭവം പുലര്‍ച്ചെ ഒന്നേകാലോടെ

ഇന്നു പുലര്‍ച്ചെ ഒന്നേകാലോടെയാണ് സംഭവം. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25), ഇളയമകന്‍ അഹില്‍ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകന്‍ നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

​വാതിൽ തകർത്ത് ഫയർ ഫോഴ്സ് അകത്തേക്ക്

അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം കിടന്നത് മുകള്‍നിലയിലെ മുറിയിലെ ബാത്‌റൂമില്‍ ആയിരുന്നു. ഇളയമകന്‍ അഹിലിന്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയില്‍ ആണ്. പ്രതാപന്റേയും ഷേര്‍ലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയില്‍ ആണെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. തീപടര്‍ന്ന് പുകയാല്‍ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്.

​തീയണച്ചത് പുലര്‍ച്ചെ ആറുമണിക്ക്

ഏറെ പണിപ്പെട്ട് പുലര്‍ച്ചെ ആറുമണിയോടെയാണ് തീയണയ്ക്കാനായത്. ബൈക്കില്‍ നിന്ന് തീപടര്‍ന്നതല്ല അപകടകാരണമെന്നു ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ നൗഷാദ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാനുള്ള സാധ്യതയാണു പ്രധാനമായും പരിശോധിക്കുന്നത്. വീട്ടിലെ എസികള്‍ക്കടക്കം തീപിടിച്ചതാണ് ഈ സംശയത്തിനിടയാക്കുന്നത്. ഇതിനായി ഫൊറന്‍സിക്, ഇലക്ട്രിക്കല്‍ വിദഗ്ധരുടെ സേവനം തേടിയതായി റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു. ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസയും സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

മരണകാരണം ​പുക ശ്വസിച്ചത്

പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവര്‍ക്കൊന്നും കാര്യമായ പൊള്ളല്‍ ഏല്‍ക്കാത്തതും വസ്ത്രങ്ങളില്‍ തീപടരാത്തതുമാണ് ഈ നിഗമനത്തിനു പിന്നില്‍. വീട്ടിലെ ഹാളിലെ സാധനങ്ങള്‍ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകള്‍ നിലയിലേക്കും മറ്റും പുക നിറഞ്ഞതായാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ ജിപ്‌സം ഉപയോഗിച്ച് നടത്തിയ ഇന്റീരിയര്‍ വര്‍ക്കുകള്‍ തീപടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കിയതായും സൂചനയുണ്ട്. എസി പ്രവര്‍ത്തിച്ചുവന്ന മുറികള്‍ അടച്ചനിലയിലായതിനാല്‍ പുക ഉള്ളില്‍ പടര്‍ന്നപ്പോള്‍ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും വിലയിരുത്തലുണ്ട്.

മികച്ച ​സാമ്പത്തിക നില

സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നു നാട്ടുകാര്‍ പറയുന്നു. പ്രതാപനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാട്ടുകാര്‍ക്ക് നല്ലതേ പറയാനുള്ളു. എല്ലാവരേയും സഹായിക്കുന്ന ആളായിരുന്നു പ്രതാപനെന്ന് നാട്ടുകാര്‍ പറയുന്നു. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബമായിരുന്നു പ്രതാപന്റേതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. പിഞ്ചുകുഞ്ഞടക്കം മരിച്ച അതിദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

Video-വർക്കലയിൽ 5 പേർ പുക ശ്വസിച്ച് മരിച്ചു, മരിച്ചവരിൽ 8 മാസം പ്രായമുള്ള കുഞ്ഞും!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്