ആപ്പ്ജില്ല

കെഎസ്‍യു പ്രസിഡൻ്റിൻ്റെ ആള്‍മാറാട്ടം കത്തിപ്പടരുന്നു; അഭിജിത്തിനെതിരെ കേസെടുത്ത് പോലീസ്, പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നുവെന്ന് സിപിഎം

കെഎസ്‍യു പ്രസിഡൻ്റ് കെ എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു

Samayam Malayalam 24 Sept 2020, 5:31 pm
തിരുവനന്തപുരം: കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന പോത്തന്‍കോട് പഞ്ചായത്തിന്റെ പരാതിയിലാണ് കേസ്. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിരോധന ആക്ട് എന്നിവ ചുമത്തി രണ്ട് കേസുകളാണ് അഭിജിത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിജിത്ത് നിയമലംഘനം നടത്തിയതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
Samayam Malayalam police registered case against ksu president k m abhijith for fake name given in covid test
കെഎസ്‍യു പ്രസിഡൻ്റിൻ്റെ ആള്‍മാറാട്ടം കത്തിപ്പടരുന്നു; അഭിജിത്തിനെതിരെ കേസെടുത്ത് പോലീസ്, പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നുവെന്ന് സിപിഎം


​ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്താശ ചെയ്‌തെന്ന് കടകംപള്ളി

അഭിജിത്തിനെ പോത്തന്‍കോട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിരുന്നു. വ്യാജ പേരും വിലാസവും നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്താശ ചെയ്‌തെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ പേര് രേഖപ്പെടുത്തിയതില്‍ പഞ്ചായത്ത് ജീവനക്കാര്‍ക്കുണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്ന നിലപാടില്‍ അഭിജിത്തും ഒപ്പമുള്ളവരും ഉറച്ചു നില്‍ക്കുകയാണ്.

​'കൊവിഡ് പരത്താൻ ശ്രമം'

അഭിജിത്തിനെതിരെ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാല്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും രോഗം പരത്താനുമായിരുന്നു അഭിജിത്തിനെ പോലുള്ള ഒരാള്‍ ശ്രമിച്ചതെന്നാണ് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. തിരുവനന്തപുരം ജില്ലക്കാരന്‍ പോലും അല്ലാത്ത ഒരാള്‍ പോത്തന്‍കോട് പഞ്ചായത്തിലെ തച്ചമ്പള്ളി വാര്‍ഡില്‍ വന്ന് വ്യാജ പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി. അതിന്റെ ആവശ്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

​പേരും മേൽവിലാസവും വ്യാജം

ഇന്നലെ തച്ചമ്പള്ളി എല്‍പി സ്‌കൂളില്‍ നടന്ന കൊവിഡ് പരിശോധനയിലാണ് അഭിജിത്തിന് പോസിറ്റീവായത്. എന്നാല്‍ പരിശോധന സമയത്ത് നല്‍കിയിരുന്ന പേരോ മേല്‍വിലാസമോ അഭിജിത്തിന്റേത് ആയിരുന്നില്ല. കൂടാതെ കെ എം അഭി എന്ന പേരും കെഎസ്‍യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ മേല്‍വിലാസവുമാണ് നല്‍കിയിരുന്നത്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയത്.

​'വിവാദത്തിന് കാരണം രാഷ്ട്രീയ നീക്കം'

അതേസമയം പൊതുസമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കെഎസ്‍യു പ്രസിഡന്റിന്റെ പേര് എന്തിന് ബോധപൂര്‍വം മറച്ചു വയ്ക്കണം എന്ന ചോദ്യമാണ് പരിശോധന കേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയ അഭിജിത്തിന്റെ സഹപ്രവര്‍ത്തകന്‍ ബാഹുല്‍ കൃഷ്ണ ഉന്നയിക്കുന്നത്. അഭിജിത്ത് കെ എം എന്ന പേരാണ് പരിശോധന കേന്ദ്രത്തില്‍ താന്‍ നല്‍കിയതെന്നും ഇത് രേഖപ്പെടുത്തിയവര്‍ക്ക് ഉണ്ടായ പിഴവാണ് വിവാദത്തിന് കാരണമെന്നുമുളള വാദമാണ് കെഎസ്‍യു ഉയര്‍ത്തുന്നത്. രാഷ്ട്രീയമായ നീക്കം പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ തിരിച്ചറിയില്‍ രേഖ ചോദിച്ചിരുന്നില്ലെന്നും വാദം ഉയര്‍ത്തുന്നുണ്ട്.

​അഭിജിത്തിനെതിരെ സിപിഎം

എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് അഭിജിത്ത് ക്രമക്കേട് നടത്തിയതെന്ന് സിപിഎം ആരോപിക്കുന്നു. പ്രതിപക്ഷം ബോധപൂര്‍വം കൊവിഡ് പരത്താന്‍ ശ്രമിക്കുന്നെന്ന ആരോപണം മുഖ്യമന്ത്രിയടക്കം ഉയര്‍ത്തിയതിനു പിന്നാലെ ഉണ്ടായ വിവാദം രാഷ്ട്രീയമായി കത്തുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്