തിരുവനന്തപുരം(Thiruvananthapuram): ഡോക്ടറാണെന്ന് നടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 ദിവസത്തോളം ചികിത്സ നടത്തിയ വ്യാജ ഡോക്ടറെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് പോലീസ്. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശിയായ 22കാരൻ നിഖിലാണ് കേസിൽ അറസ്റ്റിലായത്. ഇയാൾ രോഗിയുടെ രക്തസാംപിളിൽ വെള്ളം ചേർത്തതായും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിനുവിന്റെ രക്തസാംപിളിലാണ് നിഖിൽ വെള്ളം ചേർത്തത്. ലാബിൽ കൈമാറുന്നതിന് മുമ്പാണ് ഡോക്ടർ ചമഞ്ഞെത്തിയ നിഖിൽ രക്ത സാംപിളിൽ വെളളം ചേർത്തത്.
സീനിയർ ഡോക്ടർമാർ പരിശോധനയ്ക്കെത്തി മടങ്ങിയ ശേഷമാണ് ഇയാൾ വാർഡിൽ എത്തുന്നത്. റിനുവിനോട് ഡോക്ടർമാർ പറഞ്ഞ കാര്യങ്ങൾ ചോദിച്ചറിയും. ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് റിനുവിനെ അടിക്കടി ഭയപ്പെടുത്തുന്നതും പതിവായിരുന്നു. വാർഡിലെ മറ്റ് രോഗികളുടെയും വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് നിഖിൽ മടങ്ങുക. റിനുവിന്റെ രക്ത സാംപിളിൽ സംശയാസ്പദമായ വ്യത്യാസം കണ്ടതോടെ സീനിയർ ഡോക്ടർ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് വ്യാജ ഡോക്ടർ വലയിലാകുന്നത്.
Topic: Thiruvananthapuram News, Trivandrum medical collage fake doctor, Nikhil fake doctor arrest