തിരുവനന്തപുരം(Thiruvananthapuram): വെമ്പായത്ത് വിവാഹവീട്ടിലെ ടെറസിൽനിന്നു വീണ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ. കീഴാമലക്കൽ ഷിബുവാണ് (33) മരിച്ചത്. പരുക്കേറ്റ് അവശനിലയിലായിരുന്ന ഷിബുവിനെ സുഹൃത്തുക്കൾ തിടുക്കപ്പെട്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലെത്തിച്ച് മുങ്ങിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കൊപ്പത്തുളള ഒരു വീട്ടിലെ വിവാഹ ചടങ്ങുകൾക്കിടെ വൈകുന്നേരം 8.30 ഓടുകൂടിയാണ് സംഭവം. ഷിബു വീഴുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.
രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തംവാർന്ന് മരിച്ച നിലയിലാണ് ഷിബുവിനെ കണ്ടതെന്ന് ബന്ധുക്കളും പറയുന്നു. കൂടെയുണ്ടായിരുന്നവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഷിബുവിനെ കൊണ്ടുവന്ന ഓട്ടോറിക്ഷയ്ക്ക് പൈസ കൊടുത്തില്ല എന്നും വെഞ്ഞാറമൂട് സ്റ്റേഷനിൽ പരാതി നൽകിയാണ് ഓട്ടോ ഡ്രൈവർ മടങ്ങിയത് എന്നും പറയുന്നു.
അതേസമയം, വിവാഹ വീട്ടിലേക്ക് ഷിബുവിനു ക്ഷണം ഉണ്ടായിരുന്നില്ല എന്നും മൈക്ക്‌സെറ്റുകാരോട് ഒപ്പം വന്നതാണ് എന്നും വിവാഹ വീട്ടുകാർ പറയുന്നു. സംഭവ ദിവസം രാത്രി 8.30 ഓടു കൂടി വിവാഹ വീട്ടിലെ ടെറസിന് മുകളിൽ നിന്നും ഷിബു അടങ്ങുന്ന അഞ്ചംഗ സംഘം ഏണിയിലൂടെ താഴേക്ക് ഇറങ്ങുകയും അതിൽ ഷിബു നേരെ സർവീസ് വയറിനു മുകളിലൂടെ താഴേക്ക് വീഴുകയും ചെയ്യുന്ന സിസിടിവി ദൃശ്യം സമീപത്തെ വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട്. രാവിലെ വിവാഹത്തിനു പോകുന്നു എന്ന് പറഞ്ഞാണ് ഷിബു വീട്ടിൽനിന്നിറങ്ങിയതെന്നാണ് അമ്മൂമ്മയും പറയുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.
Topic: Thiruvananthapuram, Accident during marriage function, vembayam accident