തിരുവനന്തപുരം: ആറ്റിങ്ങലില്‍ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമായാണ് വിവിധ സ്ഥലങ്ങളില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. വഴിയരികില്‍ നിന്നവര്‍ക്കാണ് കടിയേറ്റത്. ചിറ്റാറ്റിന്‍കരയിലും പാലമൂട്ടിലുമുള്ളവര്‍ക്കാണ് കടിയേറ്റത്.
ചിറ്റാറ്റിന്‍കരയിലുള്ള പ്രഭാവതി (70), ഗോകുല്‍രാജ് (18), പൊടിയന് (58), ലിനു (26) എന്നിവര്‍ക്കും പാലമൂട്ടിലുള്ള നാലുപേര്‍ക്കുമാണ് കടിയേറ്റത്. അതില്‍ 60 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ അമ്മയ്ക്കും കടിയേറ്റു. പ്രഭാവതിയുടെ ചെവിക്ക് ഗുരുതര പരിക്കേറ്റു. കാലിനും കടിയേറ്റിട്ടുണ്ട്.
മറ്റൊരു യുവാവിന്റെ മൂക്കിനും ചുണ്ടിനും പരിക്കേറ്റു. ഒരു നായ തന്നെയാണ് എല്ലാവരെയും ആക്രമിച്ചതെന്ന സംശയവും നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും, വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറ്റിങ്ങലില്‍ തെരുവുനായ ശല്യം രൂക്ഷമാകുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെ ഭീതിയിലാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് മുന്നിലേക്ക് നായ എടുത്ത് ചാടുന്നതും അപകട സാധ്യതകള്‍ ഉണ്ടാക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
അതേസമയം പത്തനംതിട്ടയില്‍ തെരുവുനായ കടിച്ച കുട്ടി മരിച്ചു. റാന്നി പെരുനാട് സ്വദേശിനി അഭിരാമിയാണ് (13) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് 13നാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. അടുത്ത വീട്ടില്‍ പാല് വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. കാലിലും കഴുത്തിലും മുഖത്തുമാണ് കുട്ടിക്ക് കടിയേറ്റത്. മുഖത്തേറ്റ പരിക്കില്‍ നിന്നും അണുബാധയേറ്റാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമായത്. ആദ്യം പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വാക്സിന് സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യനില ഗുരുതരമായത്.