തിരുവനന്തപുരം( Thiruvananthapuram): എട്ടുലക്ഷം മുടക്കി നവീകരിച്ച സ്കൂൾ കെട്ടിടം അഴിമതി വിവാദത്തിൽ. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കെട്ടിടത്തിന്റെ സീലിങ് പൊളിഞ്ഞു വീണതും ചോർച്ച അനുഭവപ്പെടുന്നതുമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. പൂവച്ചൽ ഗ്രാമപഞ്ചായത്ത് കോവിൽവിള വാർഡിലെ കുഴക്കാട് എൽപി സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ടാണ് ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.
ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു നീക്കി ഷീറ്റ് മേയാനും കെട്ടിടം പെയിന്റിങ് നടത്തുന്നതിനുമായിരുന്നു കരാർ. എന്നാൽ പഴയ തടിയും, കഴുക്കോലും നിലനിറുത്തി നിലവാരം കുറഞ്ഞ ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. ഇതോടെ മഴപെയ്താൽ പലഭാഗത്തും ചോർച്ചയാണ്. പെയിന്റിംഗ് കഴിഞ്ഞു എന്ന് പറയുമ്പോഴും മുൻപ് ചുവരുകളിൽ എഴുതിയിരുന്ന അക്ഷരങ്ങൾ ഇപ്പോഴും തെളിഞ്ഞു കാണുന്നു. പേരിനു മാത്രം പെയിന്റിങ് എന്നത് ഇതു കാണുമ്പോൾ തന്നെ ബോധ്യമാകുമെന്നും ഇത്തരത്തിൽ രണ്ടു ലക്ഷം രൂപയുടെ പണിപോലും നടത്താതെ തട്ടിക്കൂട്ട് പണി നടത്തി എട്ടു ലക്ഷം രൂപ സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയിരിക്കുകയാണ് കാരാറുകാർ എന്നുമാണ് പ്രതിപക്ഷ ആരോപണം. ഇതിനു ഉത്തരവാദികളായ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെടുന്നു. പഞ്ചായത്തിലെ വിവിധ കരാറുകളിൽ ഇത്തരം അഴിമതികൾ ഒളിഞ്ഞിരിക്കുകയാണ് എന്നും പ്രതിപക്ഷ ആരോപണമുണ്ട്.
അതേസമയം രണ്ടു മാസം മുൻപ് കോവിൽ വിള വാർഡ് അംഗം സ്കൂൾ കെട്ടിടത്തിലെ നവീകരണ പ്രവർത്തികളിൽ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. അറ്റകുറ്റ പണികൾ നടക്കുന്നതിൽ അഴിമതി ഉണ്ടെന്നും ഗുണമേന്മ കുറഞ്ഞവ ആണ് അറ്റകുറ്റപണിക്കായി ഉപയോഗിക്കുന്നത് എന്നും പ്രസിഡന്റ്, അസിസ്റ്റന്റ് എഞ്ചിനീയർ അടങ്ങുന്ന സമിതി കെട്ടിടം സന്ദർശിച്ചു അന്വേഷണം നടത്തിയ ശേഷമേ ബിൽ ഒപ്പിടാൻ പാടുള്ളൂ എന്നുമായിരുന്നു പരാതി. എന്നാൽ ഇതു അവഗണിച്ചാണ് എൽഡിഎഫ് നേതൃത്വത്തിൽ ഉള്ള കോണ്ട്രാക്റ്റർമാരുടെ സംഘടന കരാർ എടുത്ത കുഴക്കാട് എൽ.പി സ്കൂൾ നവീകരണത്തിന് തുക മുഴുവൻ പാസ് ആക്കിയിരിക്കുന്നത്. വാർഡ് അംഗം ഉൾപ്പെടെ കരാറുകാരിൽ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണം ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.
Topic: Thiruvananthapuram News, Kuzhakkad LP School, corruption in school renovation