തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലപാതക ശ്രമത്തിനിടെ പൊള്ളലേറ്റ വീട്ടമ്മയും മരിച്ചു. മടവൂര്‍ കാര്‍ത്തിക വീട്ടില്‍ പ്രഭാകരക്കുറുപ്പിന്റെ ഭാര്യ വിമല കുമാരിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രഭാകരക്കുറുപ്പിനും ജീവന്‍ നഷ്ടമായിരുന്നു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശിയും 73കാരനുമായ ശശിധരൻ നായരാണ് ദമ്പതികളെ ആക്രമിച്ചത്. ഇരുവരെയും അയല്‍വാസികള്‍ അല്‍പ്പ സമയത്തിനകം തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശശിധരൻ നായർക്ക് കുടുംബത്തോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ മകനെ കൊല്ലപ്പെട്ട പ്രഭാകരക്കുറുപ്പ് ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം ഗള്‍ഫില്‍വെച്ച് ശശിധരൻ നായരുടെ മകന്‍ ജീവനൊടുക്കി. പറഞ്ഞുറപ്പിച്ച ജോലിയും ശമ്പളവും കിട്ടാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ഇതോടെ പ്രഭാകരക്കുറുപ്പും ശശിയും തമ്മില്‍ പിണക്കത്തിലായിരുന്നു. ഇതെച്ചൊല്ലിയുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ദമ്പതികളെ തീകൊളുത്താനുള്ള ശ്രമത്തിനിടെ ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ശശിധരൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 11.45ഓടെയാണ് സംഭവം. പ്രഭാകരക്കുറുപ്പിന്റെയും വിമലകുമാരിയുടെയും കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. തീപടര്‍ന്ന് നില്‍ക്കുന്ന ശശിധരന്‍ നായരെയാണ് ആദ്യം കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ദമ്പതികളെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.