ആപ്പ്ജില്ല

കാർ കേടായി, ഭാര്യക്ക് സുഖമില്ല...വിശദീകരണങ്ങൾ ഇങ്ങനെ; ഡോക്ടറുടെ കള്ളത്തരം മന്ത്രി പൊളിച്ചു

പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഡ്യൂട്ടി സമയത്ത് സ്ഥലത്തില്ലാതിരുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സാധ്യത.

Samayam Malayalam 29 Nov 2021, 11:04 am
തിരുവനന്തപുരം: ഒരു ഡോക്ടറെയും ജൂനിയര്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. ബാക്കിയുള്ള ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി പേരൂർക്കട ജില്ലാ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്
Samayam Malayalam report on doctors explanation on lapse in duty found out during veena george visit at peroorkada district hospital
കാർ കേടായി, ഭാര്യക്ക് സുഖമില്ല...വിശദീകരണങ്ങൾ ഇങ്ങനെ; ഡോക്ടറുടെ കള്ളത്തരം മന്ത്രി പൊളിച്ചു


​വിശദീകരണം ചൊടിപ്പിച്ചു

ഡ്യൂട്ടി സമയത്ത് സ്ഥലത്തില്ലാതിരുന്ന ഡോക്ടര്‍മാരുടെ വിശദീകരണം ആരോഗ്യവകുപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. കാര്‍ കേടായതുകൊണ്ടാണ് സമയത്ത് എത്താതിരുന്നതെന്നാണ് അഞ്ചു ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. മക്കള്‍ക്ക് സുഖമില്ല, ഭാര്യക്ക് അസുഖമായിരുന്നു എന്നുള്ള മുടന്തന്‍ ന്യായം പറഞ്ഞ ഡോക്ടര്‍മാരുമുണ്ട്. മറ്റൊരു ഡോക്ടര്‍ പറഞ്ഞ വിശദീകരണം തെറ്റാണെന്ന് മന്ത്രി അപ്പോള്‍ തന്നെ തെളിയിക്കുകയും ചെയ്തു.

​മന്ത്രി കൈയ്യോടെ പൊക്കി

കൊവിഡ് രോഗിയെ നോക്കാന്‍ പോയത് കാരണമാണ് സീറ്റില്‍ തന്നെ കാണാതിരുന്നതെന്നായിരുന്നു ഒരു ഡോക്ടറുടെ വിശദീകരണം. എന്നാല്‍ കൊവിഡ് രോഗികളെ നോക്കാന്‍ വേറെ ഡോക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ ഡോക്ടറുടെ കള്ളം പൊളിഞ്ഞു. ഇതോടെ കള്ളം പറഞ്ഞ് ജോലിക്കെത്താതിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെയെല്ലാം നടപടി എടുക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.വീട്ടിലെ സ്വകാര്യ പ്രാക്ടീസ് കഴിഞ്ഞ് തോന്നിയ സമയത്താണ് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തുന്നതെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കടുത്ത നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിലും ജൂനിയര്‍ സൂപ്രണ്ട് ഇവരുടെ ഹാജര്‍ രേഖപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂനിയര്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തത്.

​രാവിലെ തന്നെ മന്ത്രി എത്തി

കഴിഞ്ഞയാഴ്ച ഔദ്യോഗിക വാഹനമില്ലാതെ, ആരോഗ്യവകുപ്പ് ഡയറക്ടറുടെ വാഹനത്തില്‍ രാവിലെ എട്ടരയോടെ ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് രണ്ടു മണിക്കൂറോളം ഇവിടെ ചെലവഴിച്ചിരുന്നു. അത്യാഹിത വിഭാഗം, വിവിധ ഒപികള്‍, വാര്‍ഡുകള്‍, പേ വാര്‍ഡുകള്‍, ഇസിജി റൂം എന്നിവ സന്ദര്‍ശിക്കുകയും രോഗികളുടെയും ജീവനക്കാരുടെയും പാരാതികള്‍ കേള്‍ക്കുകയും ചെയ്തു. രാവിലെ ആയതിനാല്‍ ആശുപത്രിയില്‍ തിരക്കുണ്ടായിരുന്നു. ആദ്യം ഒപി വിഭാഗങ്ങളിലാണു സന്ദര്‍ശനം നടത്തിയത്. ഒഫ്താല്‍മോളജി ഒപിയും, ഡെന്റല്‍ ഒപിയും ഒഴികെ മറ്റു വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നില്ല. ധാരാളം പേര്‍ മെഡിസിന്‍ ഒപിക്കു മുന്‍പില്‍ കാത്തിരുന്നെങ്കിലും ആ വിഭാഗത്തില്‍ ഡോക്ടര്‍മാരുണ്ടായിരുന്നില്ല. ഓര്‍ത്തോ വിഭാഗത്തില്‍ എത്തിയപ്പോഴും ഇതായിരുന്നു അവസ്ഥ.

​കൃത്യമായി റൗണ്ട്സില്ലെന്ന് കണ്ടെത്തി

7 പേരുള്ള ഗൈനക്കോളജി വിഭാഗത്തില്‍ 'ഒപി ഇല്ല' എന്ന ബോര്‍ഡാണു മന്ത്രി കണ്ടത്. ഒപി വിഭാഗത്തിലെ ഡോക്ടര്‍മാരെ അന്വേഷിച്ചപ്പോള്‍ പലരും റൗണ്ട്സിലാണെന്ന വിവരമാണു ലഭിച്ചത്. ഉടന്‍ തന്നെ മന്ത്രി വാര്‍ഡുകളിലെത്തി കേസ് ഷീറ്റ് പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അവിടെയും എത്തിയിട്ടില്ലെന്നു ബോധ്യമായി. മാത്രമല്ല വാര്‍ഡുകളില്‍ റൗണ്ട്സും കൃത്യമായി നടക്കുന്നില്ലെന്നു കണ്ടെത്തി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഹാജര്‍ പരിശോധിച്ച മന്ത്രി, കര്‍ശന നടപടിയെടുക്കാന്‍ ഒപ്പമുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. 9 വരെ ഒരു ഒപി കൗണ്ടര്‍ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്. ഇസിജി റൂം അടച്ചിരിക്കുന്നു. ജീവനക്കാരുടെ കുറവു പരിഹരിച്ച് എത്രയും വേഗം ഇവ പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇസിജി ടെക്നീഷ്യനെ നിയമിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്