ആപ്പ്ജില്ല

തിരുവനന്തപുരത്ത് വീടിന് നേരെ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം; ഗൃഹനാഥന് ക്രൂരമര്‍ദ്ദനം, കൊലവിളി

തിരുവനന്തപുരത്ത് വീടിന് നേരെ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം, ​ഗൃഹനാഥനെ ക്രൂരമായി മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. കണ്ടല സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. റഹീം, റഹീമിന്റെ ബന്ധു സൈനബ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. 2 ബൈക്കുകളിലായി എത്തിയ നാലം​ഗ സംഘം വീടിന് മുമ്പിൽ നിന്ന് കൊലവിളി മുഴക്കുകയായിരുന്നു. നേരത്തെ വീടിന് സമീപത്ത് നിന്ന് സംഘംം അസഭ്യം പറയുന്നത് റഹീം വിലക്കിയിരുന്നു. ഇതിന്റെ വൈരാ​ഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.

ഹൈലൈറ്റ്:

  • തിരുവനന്തപുരത്ത് വീടിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
  • ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ചു
  • റഹീം ബന്ധുവായ സൈനബ എന്നിവർക്കാണ് മർദ്ദനമേറ്റത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

തിരുവനന്തപുരം: ലഹരി മാഫിയ സംഘം വീട് അടിച്ച് തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തതായി പരാതി. കണ്ടല സ്റ്റേഡിയത്തിനു സമീപം അല്‍നൂര്‍ വീട്ടില്‍ റഹിം(50), റഹീമിന്റെ ബന്ധു സൈനബ(63) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റിന് മുന്നിലെത്തി ആളുണ്ടോ എന്ന് ചോദിച്ച് ഗേറ്റ് വെട്ടി പൊളിയ്ക്കാന്‍ ശ്രമിക്കുകയും അട്ടഹാസം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വീടിന് അകത്ത് കടന്ന് ജനലും സ്‌കൂട്ടറും കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു.
രണ്ട് വയസുള്ള കുട്ടിയുള്‍പ്പെടെയുള്ളവര്‍ ഉച്ചയ്ക്ക് ആഹാരം കഴിച്ചു കൊണ്ടിരിക്കെയാണ് വീടിനുള്ളില്‍ സംഘം കയറിയത്. തടയാന്‍ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയും തലയ്ക്ക് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്ത സംഘം ഗേറ്റ് വെട്ടുകത്തി കൊണ്ട് വെട്ടി പൊളിച്ചു. മാറനല്ലൂര്‍ പോലീസ് കാപ്പ ചുമത്താന്‍ ശുപാര്‍ശ നല്‍കിയ ഒട്ടേറെ കേസിലെ പ്രതിയും ലഹരി സംഘാംഗവുമായ കരിങ്ങല്‍ സ്വദേശി ഡാനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. മത്സ്യ വില്‍പനക്കാരനായ റഹീമിനെ ആയുധങ്ങളുമായി സ്‌കൂട്ടറിലെത്തിയ സംഘം വീടിനു മുന്നിലെത്തി വിളിച്ചിറക്കി.



അസഭ്യം വിളിച്ചു കൊണ്ട് അക്രമികള്‍ കയ്യില്‍ കരുതിയ തടി കൊണ്ട് തലയ്ക്ക് അടിച്ചു. സംഭവം കണ്ട് പുറത്ത് വന്ന സൈനബയെ തള്ളി താഴെയിട്ടു. വീടിനു മുന്നിലെ ജനാല ചില്ലുകള്‍ തല്ലി തകര്‍ത്തു. വീടിനു മുന്നിലെ ഗേറ്റില്‍ വാളുകൊണ്ട് വെട്ടി മെറ്റല്‍ ഷീറ്റ് കീറി. തലയ്ക്ക് പരുക്കേറ്റ റഹിം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടാഴ്ച മുന്‍പാണ് ആക്രമണ കേസില്‍ ജയിലില്‍ കഴിഞ്ഞ ഡാനി പുറത്തിറങ്ങിയത്. ഇതിനു ശേഷം ഇവിടെ എത്തി ഭീഷണി മുഴക്കിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ 11ന് സംഘം വീടിനു മുന്നിലെത്തി നിരീക്ഷിച്ചതായും വീട്ടുകാര്‍ പറയുന്നു.

കണ്ടല സ്റ്റേഡിയമാണു ലഹരി സംഘത്തിന്റെ താവളമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി വീടിനു സമീപം വന്ന് ഉച്ചത്തില്‍ അസഭ്യം വിളിക്കുന്നത് നേരത്തെ റഹീം വിലക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും മാറനല്ലൂര്‍ പോലീസ് പറഞ്ഞു. സംഘത്തിലെ പ്രധാനിയായ ഡാനിക്ക് എതിരെ കാപ്പ ചുമത്താന്‍ പോലീസ് 2 മാസം മുന്‍പേ ശുപാര്‍ശ നല്‍കിയെങ്കിലും ഇതുവരെ തീരുമാനം ആയിട്ടില്ല. ഇതിനിടെയാണ് ആക്രമണം. പ്രദേശത്ത് സ്ഥിരം അക്രമങ്ങള്‍ അഴിച്ചുവിടുന്ന സംഘത്തെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്