തിരുവനന്തപുരം: വർക്കല രഘുനാഥപുരത്ത് മദ്യ ലഹരിയിൽ ഭർത്താവ് ഭാര്യയെ തോളിൽ വെട്ടി പരിക്കേൽപ്പിച്ചു. ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. ഇടത് തോളിൽ പരിക്ക് ഗുരുതരമാണ് എന്നാണ് പ്രാഥമിക വിവരം. 34 വയസുകാരിയായ സതിയെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഭിന്നശേഷിക്കാരിയാണ് സതി. ഇരു കാലുകൾക്കും സ്വാധീനം ഇല്ല. ഭർത്താവ് സന്തോഷ് (36) കഴിഞ്ഞ ദിവസങ്ങളിലും ഇവരെ ഉപദ്രവിച്ചിരുന്നു എന്ന് സതിയുടെ അമ്മ ആരോപിച്ചു. സതി-സന്തോഷ് ദമ്പതികൾക്ക് ഒരു മകനുണ്ട്. ഉച്ചയോടെ മകനെ വിളിക്കുകയും വീട്ടിൽ എത്തുമ്പോൾ അവിടെ ആരും ഉണ്ടാകരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞു എന്നും സതിയുടെ അമ്മ പറയുന്നുണ്ട്.
വെട്ടൂർ വലയന്റെ കുഴി സ്വദേശികൾ ആണ് ഇവർ. ഏറെ നാളായി വർക്കല രഘുനാഥപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. സന്തോഷ് പോലീസ് കസ്റ്റഡിയിൽ ആണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ ഏടുക്കുകയായിരുന്നു. പരിക്കേറ്റ സതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
സ്ഥിരംമദ്യപാനി കൂടിയാണ് സന്തോഷ് എന്നാണ് പോലീസ് പറയുന്നത്. ഭർത്താവ് സന്തോഷും ഭിന്നശേഷിക്കാരനാണ്. പോളിയോ ബാധിച്ച് ഒരു കൈക്ക് സ്വാധീനം ഇല്ല. സംഭവത്തെ കുറിച്ചു കൂടുതൽ അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.