നെടുമങ്ങാട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല ഉഴമലയ്ക്കല്‍ ഗ്രാമം. രാജേഷിന്റെ മരണ വിവരം അറിഞ്ഞയുടന്‍ തന്നെ അപര്‍ണയും ജീവനൊടുക്കുകയായിരുന്നു. ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായ അപര്‍ണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നൂറ് മീറ്റര്‍ മാത്രമാണ് ഇരുവരുടെയും വീടുകള്‍ തമ്മിലുള്ള അകലം. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.
വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു 38കാരനായിരുന്ന രാജേഷ്. നിസാര പ്രശ്നങ്ങളുടെ പേരിലുണ്ടായ പിണക്കത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അപര്‍ണ മകളുമൊത്ത് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള സ്വന്തം വീട്ടില്‍ എത്തുന്നത്. ശനിയാഴ്ച വൈകിട്ട് രാജേഷ് അപര്‍ണയോടും മകളോടും വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും അപര്‍ണ കൂട്ടാക്കിയില്ല. രാത്രിയോടെ രാജേഷ് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് രാജേഷിന്റെ മരണവിവരം പുറത്തറിയുന്നത്.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
രാജേഷിന്റെ മരണവിവരം അറിഞ്ഞ് അയല്‍വാസികള്‍ ഓടിക്കൂടിയതോടെയാണ് അപര്‍ണയും കാര്യമറിയുന്നത്. ഉടന്‍ തന്നെ അപര്‍ണ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് കുടിക്കുകയായിരുന്നു. അപര്‍ണയെ ബന്ധുക്കള്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്നര വയസുകാരിയായ ദക്ഷിണയാണ് ദമ്പതികളുടെ ഏകമകള്‍. സംഭവത്തില്‍ വലിയമല പോലീസ് കേസെടുത്തിട്ടുണ്ട്.