ആപ്പ്ജില്ല

ഗ്രീഷ്മയുടെ വീടിന് പുറകിലെ ഷെഡ്ഡിൽ നിരവധി പ്ലാസ്റ്റിക് കുപ്പികൾ; പച്ചനിറത്തിൽ ദ്രാവകം, അന്വേഷണത്തിന് പോലീസ്


ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച്, ഷാരോൺ രാജ് മരിച്ച സംഭവത്തിൽ പാറശാലയിലെ ഒരു കഷായക്കടയിൽനിന്നാണ് കഷായം വാങ്ങിയതെന്നാണു ചോദ്യം ചെയ്യലിൽ ഗ്രീഷ്മ മൊഴി നൽകിയത്. ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

Samayam Malayalam 1 Nov 2022, 10:23 pm
തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബൽ ക്യാപിക്യൂവിന്റേതല്ലെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്. കഷായത്തിൽ മറ്റ് കീടനാശിനികൾ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു. ഗ്രീഷ്മയുടെ വീട് പോലീസ് സീൽ ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവരെ കന്യാകുമാരിയിലെ രാമവർമൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇവരെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. വീടിനടുത്തുള്ള കുളത്തിനടുത്തേക്കാണ് നിർമലിനെ ആദ്യം കൊണ്ടുപോയത്. ഗ്രീഷ്മ, ഷാരോണിന് കലർത്തിക്കൊടുത്ത കീടനാശിനിയുടെ കുപ്പി ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു നിർമൽ പോലീസിനോട് പറഞ്ഞത്.
Samayam Malayalam report on police collected more evidences against greeshma after search in her home premises
ഗ്രീഷ്മയുടെ വീടിന് പുറകിലെ ഷെഡ്ഡിൽ നിരവധി പ്ലാസ്റ്റിക് കുപ്പികൾ; പച്ചനിറത്തിൽ ദ്രാവകം, അന്വേഷണത്തിന് പോലീസ്


Video-കീടനാശിനിയുടെ ലേബല്‍ ക്യാപിക്യൂവിന്റേതല്ലെന്ന് കണ്ടെത്തി പൊലീസ്

തെളിവെടുപ്പ് കാണാൻ ജനസാ​ഗരം

കുപ്പി കണ്ടെടുത്തതിന് പിന്നാലെ വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടന്നു. കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികൾ കാണിച്ചുനൽകി. ഇവിടെനിന്ന് മറ്റുചില പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തു. ഈ കുപ്പികളിൽ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗ്രീഷ്മ ആദ്യം കുപ്പി ഉപേക്ഷിച്ചത് വീടിന് പിൻവശത്തായിരുന്നു. ഇവിടെനിന്ന് അമ്മാവൻ നിർമ്മൽ കുമാറാണ് കുപ്പി കുളത്തിൽ കൊണ്ടിട്ടത്. ഇത് അടക്കമുള്ള പ്രതികൾ പോലീസിനോട് വിശദീകരിച്ചു.

നാല് കുപ്പികൾ കണ്ടെത്തി

വീട്ടിൽ നിന്ന് നാലു കുപ്പികളാണ് കണ്ടെത്തിയത്. മുഖ്യപ്രതിയായ ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവരാത്തതിനാൽ വീടിനകത്ത് ഇന്ന് പരിശോധന നടത്തിയില്ല. കീടനാശിനിയുമായി പ്രതി പോയ സ്‌കൂട്ടറും അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. മൂന്ന് മണിയോടെ തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതികളെ പൂവാറിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ഇവിടെനിന്നു വാങ്ങിയ മരുന്നുകൂട്ട് ഉപയോഗിച്ച് ഉണ്ടാക്കിയ കഷായത്തിലാണ് ഗ്രീഷ്മ കളനാശിനി കലർത്തി ഷാരോണിനു നൽകിയത്.

അമ്മയും അമ്മാവനും കസ്റ്റഡിയിൽ

ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച്, ഷാരോൺ രാജ് മരിച്ച സംഭവത്തിൽ പാറശാലയിലെ ഒരു കഷായക്കടയിൽനിന്നാണ് കഷായം വാങ്ങിയതെന്നാണു ചോദ്യം ചെയ്യലിൽ ഗ്രീഷ്മ മൊഴി നൽകിയത്. ഷാരോൺ വധക്കേസിൽ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗ്രീഷ്മയുടെ അച്ഛന് കൊലപാതകം സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്