തിരുവനന്തപുരം: കല്ലറയിൽ ആരോഗ്യപ്രവർത്തകരെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ സൈനികൻ വീടുകയറി വീട്ടമ്മയെയും മകനെയും മർദ്ദിച്ച സംഭവത്തിൽ റിമാൻഡിലായി. ഭരതന്നൂർ കൊച്ചാനക്കല്ലുവിള സ്വദേശി വിമൽവേണു(29)ആണ് റിമാൻഡിലായത്. രണ്ടാഴ്ച്ച മുമ്പ് കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ മർദ്ദിക്കുകയും പോലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത കേസിൽ പ്രതിയാണ് വിമൽ വേണു. ജയിൽ വാസത്തിന് ശേഷം ഉപാധികളോടെ ജാമ്യത്തിലിരിക്കെയാണ് വിമൽ വീണ്ടും അതിക്രമം കാട്ടിയത്.
ഈ മാസം പത്തിനാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്. കല്ലറയിലെ ആശുപത്രിയിൽ വച്ച് കാലിലെ മുറിവ് എങ്ങിനെയുണ്ടായെന്ന ഡോക്ടറുടെ ചോദ്യത്തിൽ പ്രകോപിതനായ ഇയാൾ ജീവനക്കാരെയും ഡോക്ടറെയും ആക്രമിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചു. പോലീസെത്തിയപ്പോഴേക്കും ഇവിടെ നിന്ന് കടന്ന പ്രതിയെ രണ്ട് ദിവസത്തിന് ശേഷം പത്തനംതിട്ട കോന്നിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവിടെ സുഹൃത്തിന്റെ റബ്ബർ തോട്ടത്തിലെ ഷെഡിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ.
അസമിൽ സൈനികനായ വിമൽ അവധിക്ക് എത്തിയപ്പോഴാണ് ഈ സംഭവം. സൈനിക ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരവനന്തപുരത്ത് എത്തിച്ച വിമലിനെ സംഭവം നടന്ന ആശുപത്രിയിൽ അടക്കം എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി. പിന്നീട് റിമാന്റിൽ കഴിഞ്ഞ പ്രതിയെ കർശന ഉപാധികളോടെയാണ് കോടതി ജാമ്യത്തിൽ വിട്ടത്. വീണ്ടും സ്ത്രീകളെ ആക്രമിച്ചതോടെ ജാമ്യവ്യവസ്ഥ ലംഘിക്കപ്പെട്ടതായി കൂടി ഇനി പോലീസ് കോടതിയെ അറിയിച്ചു. അടുത്ത ദിവസം ജോലിക്കായി തിരിച്ചു പോകനിരിക്കെയാണ് സൈനികൻ മറ്റെരു കേസിൽ വീണ്ടും അറസ്റ്റിലായിരിക്കുന്നത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News