ആപ്പ്ജില്ല

പോലീസിനെ പറ്റിച്ച് കള്ളന്മാര്‍; അന്വേഷണത്തിനിടെ വീണ്ടും സ്‌കൂളില്‍ മോഷണം, വീഡിയോ

കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കവര്‍ത്ത. അഞ്ച് ലാപ്‌ടോപ്പുകളും ക്യാമറകളും മോഷണം പോയിട്ടുണ്ട്. രണ്ട് പേര്‍ സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബിന്റെ പരിസരത്ത് പരിശോധന നടത്തുന്നതും ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

Lipi 30 Nov 2021, 2:40 pm

ഹൈലൈറ്റ്:

  • കാട്ടാക്കട പിആര്‍ വില്യം സ്‌കൂളില്‍ മോഷണം
  • മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍
  • മോഷണം നടക്കുന്നത് തുടര്‍ച്ചയായ രണ്ടാം തവണ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam pj school
കാട്ടാക്കട സ്‌കൂളില്‍ മോഷണം

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കവര്‍ച്ച. അഞ്ചു ലാപ്‌ടോപ്പുകളും ക്യാമറകളും ഉള്‍പ്പെടെ മോഷണം പോയി. എച്ച്‌സിഎല്‍-1, ചിരാഗ് - 3, ഐസര്‍ -1 തുടങ്ങിയ കമ്പനികളുടെ അഞ്ചു ലാപ്‌ടോപ്പുകളാണ് കള്ളന്മാര്‍ കൊണ്ടുപോയത്. ഇതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനു ഉപയോഗിച്ചിരുന്ന രണ്ടു ക്യാമറയും എട്ടോളം ചാര്‍ജറുകളും, മൗസും മോഷണം പോയി. ഒരുലക്ഷത്തി നാല്‍പത്തി ഒന്‍പതിനായിരത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രി 9.30 മുതല്‍ രണ്ടുപേര്‍ സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബിന്റെ പരിസരത്ത് പരിശോധന നടത്തുന്നതും ഇവിടത്തെ ഉപകരണങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നതും സി.സി.ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രാവിലെ സ്‌കൂള്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് കംപ്യൂട്ടര്‍ ലാബിന്റെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. വിവരമറിഞ്ഞെത്തിയ കാട്ടാക്കട പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ ലാബിന്റെ രണ്ട് വാതിലുകളുടെയും പൂട്ടും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകളോളം മുറിയില്‍ ചെലവഴിച്ച ഇവര്‍ പുറത്തുപോയ ശേഷം വീണ്ടുമെത്തിയാണ് മോഷണം നടത്തിയത്.

സൂക്ഷിച്ചില്ലെങ്കില്‍ ഒമിക്രോണ്‍ അങ്ങേയറ്റം അപകടകാരി, പക്ഷേ..., വീഡിയോ

സ്‌കൂളിന്റെ മതില്‍ച്ചാടി കടന്ന് പൂട്ടു പൊളിച്ചാണ് മോഷ്ടാവ് കംപ്യൂട്ടര്‍ ലാബിനുള്ളില്‍ പ്രവേശിച്ചത്. മോഷണം സ്‌കൂളിലെ സിസിടിവിയില്‍ തെളിഞ്ഞതിനാല്‍ പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു. ആറുമാസം മുമ്പും ഇവിടെ ആറോളം ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും മോഷണം പോയിരുന്നു. ഇതിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്. ആഴ്ചകള്‍ക്കു മുന്‍പ് കാട്ടാക്കട മൊളിയൂര്‍ പ്രദേശത്തെ വീട്ടിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. ഒന്നും കവരാന്‍ സാധിച്ചില്ലെങ്കിലും വീട്ടുടമയ്ക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം മോഷ്ടാക്കള്‍ വരുത്തി. കാട്ടാക്കട മുത്താരമ്മന്‍ ക്ഷേത്രത്തിലുള്‍പ്പെടെ മൂന്നു മാസത്തിനിടെ നിരവധി കവര്‍ച്ചയും കവര്‍ച്ചാ ശ്രമങ്ങളുമാണ് കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്