തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ തിരുവനന്തപുരം സ്വീകരിച്ചുവരുകയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. പൊങ്കാലയ്ക്ക് ശേഷമുള്ള 95 ലോഡ് ഇഷ്ടികകളാണ് ഇതുവരെ നഗരസഭ ശേഖരിച്ചത്. ഇന്ന് ബാക്കിയുള്ളവയും ശേഖരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയർ പറഞ്ഞു.
Also Read : സ്വപ്നയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടിയും മറുപടി നൽകണം: വിഡി സതീശൻ
ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും, കട്ടകൾ ആവശ്യമുള്ളവരുമായ ഗുണഭോക്താക്കൾ അപേക്ഷകൾ മേയറുടെ ഓഫീസിൽ നൽകുന്നതിന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ/വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്കാണ് മുൻഗണന നൽകുന്നത്.
കട്ടകൾ ആവശ്യമുള്ളവർ 13.03.2023 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി അപേക്ഷകൾ നഗരസഭ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 25 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും മേയർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില സാമൂഹ്യവിരുദ്ധ മനസ്സുള്ളവർ വ്യാജപ്രചരണം നടത്തിവരുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. എല്ലാ വ്യാജപ്രചാരണങ്ങളെയും മനുഷ്യത്വവിരുദ്ധ ആഹ്വാനങ്ങളെയും നല്ലവരായ മഹാഭൂരിപക്ഷം ഭക്തജനസമൂഹം തള്ളിക്കളഞ്ഞത് പൊങ്കാല ദിവസം കണ്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
നഗരസഭ ശേഖരിച്ച ചുടുകല്ലുകൾ സൂക്ഷിച്ചിരിക്കുന്ന പുത്തരിക്കണ്ടം മൈതാനം മേയർ ആര്യ രാജേന്ദ്രൻ ഇന്നലെ സന്ദർശിച്ചിരുന്നു. ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ അംശു വാമദേവൻ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു.