ആപ്പ്ജില്ല

3 വർഷത്തെ കാത്തിരിപ്പ്, കിഴക്കേകോട്ട മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു, പൃഥ്വിരാജിനെ കാണാന്‍ ജനം ഇരച്ചെത്തി, ആംബുലന്‍സ് ഉള്‍പ്പെടെ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍

K​izhakkekotta Bridge Inauguration: ജനക്കൂട്ടം നിറഞ്ഞുകവിഞ്ഞതോടെ ഒന്നര മണിക്കൂറോളം കിഴക്കേക്കോട്ടയില്‍ ഗതാഗതം മുടങ്ങി. ജനം കൂടുമെന്നും മതിയായ നിയന്ത്രണം വേണമെന്നും നഗരസഭ പോലീസിനെ അറിയിച്ചില്ല. അതുകൊണ്ടുതന്നെ ചുരുക്കം പോലീസിനെ മാത്രമേ നിയോഗിച്ചിരുന്നുള്ളൂ.

Lipi 23 Aug 2022, 12:34 pm
തിരുവനന്തപുരം: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിഴക്കേകോട്ട മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. കിഴക്കേകോട്ടയില്‍ നടന്ന ചടങ്ങ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഭിമാനം അനന്തപുരി സെല്‍ഫി കോര്‍ണറിന്റെ ഉദ്ഘാടനം നടന്‍ പൃഥ്വിരാജ് നിര്‍വഹിച്ചു. മന്ത്രിമാര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് താരം ഉദ്ഘാടനം നിര്‍വഹിച്ചത്.

Also Read: വരനും സുഹൃത്തുക്കളും വധു ഗൃഹത്തിലേക്ക് പോകുന്നതിനിടെ റോഡിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

പൃഥ്വിരാജിനെ കാണാന്‍ വൈകീട്ട് ആറോടെതന്നെ വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ഏഴോടെയാണ് നടന്‍ എത്തിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന പരിപാടിയില്‍ അതിഥിയായി എത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നടന്‍ പൃഥ്വിരാജ് ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു. പണ്ട് കോളേജില്‍ പഠിക്കുന്ന സമയം ഇതുവഴി ഇരുചക്രവാഹനത്തില്‍ വേഗത്തില്‍ പോകുമ്പോള്‍ പോലീസ് പിടികൂടിയ കഥയും പൃഥ്വിരാജ് പറഞ്ഞു. തന്നെ ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ടായെന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിച്ചത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഈ പദ്ധതിക്ക് ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. സെല്‍ഫി പോയിന്റ് ഉദ്ഘാടനത്തിന് ശേഷം മന്ത്രിമാര്‍ക്കൊപ്പം ഫുട് ഓവര്‍ബ്രിഡ്ജില്‍ കയറി പൃഥ്വിരാജ് കാണികളെ അഭിവാദ്യം ചെയ്തു.

Also Read: ബാധ കയറിയെന്ന് വിശ്വസിപ്പിച്ച് പ്രാർഥനയുടെ പേരിൽ 13കാരിക്ക് പീഡനം; പാസ്റ്റർ കുറ്റക്കാരനെന്ന് കോടതി

ജനക്കൂട്ടം നിറഞ്ഞുകവിഞ്ഞതോടെ ഒന്നര മണിക്കൂറോളം കിഴക്കേക്കോട്ടയില്‍ ഗതാഗതം മുടങ്ങി. ജനം കൂടുമെന്നും മതിയായ നിയന്ത്രണം വേണമെന്നും നഗരസഭ പോലീസിനെ അറിയിച്ചില്ല. അതുകൊണ്ടുതന്നെ ചുരുക്കം പോലീസിനെ മാത്രമേ നിയോഗിച്ചിരുന്നുള്ളൂ. കുരുക്ക് രൂക്ഷമായപ്പോള്‍ ുോലീസും നിസഹായരായി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അത്യാഹിതമായി പോയ രണ്ട് ആംബുലന്‍സും ഗതാഗതക്കുരുക്കില്‍പ്പെട്ട് അട്ടകുളങ്ങരയില്‍ കുടുങ്ങി.

അതേസമയം, നഗരസഭയുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുണ്ടെന്നും നഗരസഭയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നഗരത്തിന് മാറ്റ് കൂട്ടന്നതാണ് ഈ പദ്ധതി. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ എന്നും നഗരസഭ മുന്നിലാണെന്നും മന്ത്രി പറഞ്ഞു.

മേയര്‍ ആര്യാ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, വികെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ പികെ രാജു, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എസ് സലിം, ഡിആര്‍ അനില്‍, റീന, ആതിര, ജിഷ ജോണ്‍, സെക്രട്ടറി ബിനു ഫ്രാന്‍സിസ്, ആക്‌സോ എന്‍ജിനിയേഴ്‌സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്