ആപ്പ്ജില്ല

2 മൃതദേഹങ്ങൾ കണ്ടെത്തി; ഉറ്റതോഴന്‍റെ വിദേശ യാത്രയിലുള്ള സന്തോഷം പങ്കിടാന്‍ ഒത്തു ചേര്‍ന്നു: ഒടുവില്‍ നാടിനെ ഞെട്ടിച്ച് ദുരന്ത വാര്‍ത്ത

വിഴിഞ്ഞം ആഴിമല കടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. ഒന്ന് പനത്തുറ ഭാഗത്ത് നിന്നും മറ്റൊന്ന് കോവളം ഭാഗത്ത് നിന്നുമാണ് ലഭിച്ചത്. മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.

Samayam Malayalam 18 Sept 2020, 1:40 pm
ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സുഹൃത്തുക്കളായ 6 പേര്‍ കടലിൽ കുളിക്കാൻ ഇറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട ഇവരിൽ രണ്ട് പേര്‍ രക്ഷപ്പെട്ടു. പുല്ലുവിള ജയ്ഹിന്ദ് ഗ്രൗണ്ടിനു സമീപം വര്‍ഗീസിന്റെ മകന്‍ സന്തോഷ് വര്‍ഗീസ് (27), കാഞ്ഞിരംകുളം ചാവടിയില്‍ ജോണ്‍കുട്ടിയുടെ മകന്‍ ജോണ്‍സണ്‍ (24), പുല്ലുവിള വലിയപള്ളിക്കു സമീപം ജോര്‍ജിന്റെ മകന്‍ സാബു (23), പുല്ലുവിള കൊച്ചുപള്ളി ചന്തയ്ക്കു സമീപം നെപ്പോളിയന്റെ മകന്‍ മനു (23) എന്നിവരെയാണ് ഇന്നലെ കടലില്‍ കാണാതായത്.
Samayam Malayalam two deadbodies out of four missing at vizhinjam found after long hours of search process
2 മൃതദേഹങ്ങൾ കണ്ടെത്തി; ഉറ്റതോഴന്‍റെ വിദേശ യാത്രയിലുള്ള സന്തോഷം പങ്കിടാന്‍ ഒത്തു ചേര്‍ന്നു: ഒടുവില്‍ നാടിനെ ഞെട്ടിച്ച് ദുരന്ത വാര്‍ത്ത


വിഴിഞ്ഞം ആഴിമല കടലില്‍ കാണാതായ 2 പേരുടെ മൃതദേഹം കിട്ടി

ആഘോഷിക്കാനെത്തി ദുരന്തത്തില്‍ കലാശിച്ചു

വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പുല്ലുവിള പരിസരത്തുള്ളവരും സുഹൃത്തുക്കളുമായ 10 അംഗ സംഘത്തിലെ ജോണ്‍സണ്‍ ക്‌ളീറ്റസ് എംബിഎ ചെയ്യാന്‍ ഇന്ന് വിദേശത്ത് പോകാനിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന്റെ ഭാഗമായാണ് ഇവര്‍ ആഴിമല കടല്‍തീരത്തെത്തിയത്. ഇതില്‍ രണ്ടുപേര്‍ ആറുമണിയോടെ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ടു. ഇവരെ രക്ഷപെടുത്താനായി മറ്റ് മൂന്നുപേര്‍ കൂടി കടലിലിറങ്ങിയെങ്കിലും എല്ലാവരും തിരയില്‍പെട്ടു. ഒരാള്‍ സമീപത്ത് ചൂണ്ട ഇട്ടുകൊണ്ടിരുന്നയാളിന്റെ സഹായത്തോടെ രക്ഷപ്പെട്ട് കരയ്ക്ക് കയറിയെങ്കിലും ജോണ്‍സണ്‍ ക്‌ളീറ്റസ് അടക്കമുള്ള നാലുപേര്‍ കടലില്‍ അകപ്പെടുകയായിരുന്നു.

​​ദൃക്‌സാക്ഷി പറയുന്നതിങ്ങനെ:

കാണാതായ നാലുപേരില്‍ ഒരാളാണ് കടലില്‍ ആദ്യമിറങ്ങിയതെന്ന് സമീപത്തെ പാറപ്പുറത്ത് ചൂണ്ടയിട്ട് മീന്‍പിടിക്കുകയായിരുന്നയാള്‍ ബന്ധുക്കളോട് പറഞ്ഞു. ശക്തമായ തിരയില്‍പ്പെട്ട് വീണ ഇയാളെ രക്ഷിക്കാനായാണ് മറ്റു മൂന്നു പേര്‍ കടലിലേക്ക് ചാടിയത്. ഇവരും തിരയില്‍പ്പെട്ടു. കരയിലുണ്ടായിരുന്നവര്‍ വെള്ളത്തിലിറങ്ങിയെങ്കിലും തിരയില്‍പ്പെട്ടവരെ രക്ഷിക്കാനായില്ല. ഇതില്‍ ഒരാള്‍ക്ക് തിരയില്‍ മറിഞ്ഞ് മുട്ടിന് പരിക്കേറ്റു. കരയില്‍ നിന്ന കൂട്ടുകാര്‍ നിലവിളിക്കുന്നതു കണ്ട നാട്ടുകാര്‍ വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് എസ്.ഐ. സജി എസ്.എസിന്റെ നേതൃത്വത്തില്‍ പോലീസും വിഴിഞ്ഞം അഗ്‌നിരക്ഷാസേന, കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എച്ച്.അനില്‍ കുമാര്‍, എസ്.ഐ. ഇ.ഷാനിബാസ് തുടങ്ങിയവരെത്തി. ഇരുട്ട് വ്യാപിച്ചതും അതിരൂക്ഷമായ കടലേറ്റമായതിനാലും തിരച്ചിലിന് സാധിച്ചില്ല.

​ജോണ്‍സണ്‍ ഇന്ന് ലണ്ടനിലേക്ക് പോകേണ്ടയാള്‍

കാണാതായ ജോണ്‍സണ്‍ ഇന്നുരാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ലണ്ടനിലേക്ക് യാത്ര തിരിക്കാനിരുന്നതാണെന്ന് സഹോദരന്‍ ജോയി പറഞ്ഞു. 'നാളെ ഞാന്‍ യുകെയിലേക്ക് പോവുകയാണ്, ഇന്നു വൈകിട്ട് കാണണം എന്നു പറഞ്ഞു വിളിച്ചപ്പോള്‍ ഓടിപ്പോയതാണ്', അപകടത്തില്‍പ്പെട്ടവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കിരണും നിക്കല്‍സണും പറഞ്ഞു.

​തകര്‍ന്ന് പിതാവ്

ഓട്ടോ ഡ്രൈവര്‍ ജോണ്‍കുട്ടിയാണ് ജോണ്‍സന്റെ പിതാവ്. ആയുഷ്‌ക്കാല സമ്പാദ്യത്തോടൊപ്പം കടം വാങ്ങിയും മറ്റുമാണ് മകന്റെ എംബിഎ കോഴ്‌സിന്റെ ഫീസ് 4 ലക്ഷം രൂപ ജോണ്‍കുട്ടി അടച്ചത്. യാത്രാ, താമസ ചിലവുകള്‍ക്കായി നല്ലൊരു തുക വേറെയും ചെലവാക്കി. നിനച്ചിരിക്കാതെ എത്തിയ ദുഖത്തില്‍ തകര്‍ന്നിരിക്കുകയാണ് ഈ പിതാവ്. എന്തിനും ഏതിനും ചങ്ങാതിമാരെ ഒപ്പം നിര്‍ത്തിയ ജോണ്‍സണ് ഒപ്പം സാബു, സന്തോഷ്, മനു എന്നീ സുഹൃത്തുക്കളെയും കടലില്‍ കാണാതായതിന്റെ നടുക്കത്തിലാണ് നാട്ടുകാരും.

​ആഴിമല മനോഹരം, പക്ഷേ അപകടം പതിയിരിപ്പുണ്ട്

ഉയര്‍ന്ന പാറക്കെട്ടുകളില്‍ നിന്നുള്ള ആഴിമല തീരക്കാഴ്ച മനോഹരമാണ്. ഇതാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ തീരത്തേക്കിറങ്ങുമ്പോള്‍ അതീവ ശ്രദ്ധ വേണം. ശാന്തമായിരിക്കുന്ന കടലില്‍ നിന്നു അപ്രതീക്ഷിതമായി ഉയര്‍ന്നെത്തുന്ന തിര ചുറ്റിക്കറങ്ങിയാണ് വീശിയടിക്കുക. തീരത്തു മാത്രമല്ല. തീരത്തോടടുത്ത പാറക്കെട്ടുകളില്‍ നില്‍ക്കുന്നവരെ പോലും ഈ തിരകള്‍ കവരാം.

​ദുരന്തം ക്ഷണിച്ചുവരുത്തുന്നവര്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ഇവിടെ നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പൊലീസിന്റെയും ക്ഷേത്രത്തിന്റെയും നേതൃത്വത്തില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍, വേലികള്‍ എന്നിവ സ്ഥാപിച്ചു. എങ്കിലും പുറത്തു നിന്നെത്തുന്നവര്‍ ഇതു പരിഗണിക്കാതെ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്